തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത്. ജയതിലകിന്റെ ഹാജര്‍ രേഖകള്‍ സ്വകാര്യമാണെന്ന വിവരാവകാശ മറുപടിക്കെതിരെയാണ് പ്രശാന്ത് രംഗത്തുവന്നത്. മാസത്തില്‍ അഞ്ച് ദിവസം കഷ്ടിച്ച് ഓഫീസില്‍ വന്ന്, ബാക്കി ദിവസങ്ങളില്‍ വ്യാജ അറ്റന്‍ഡന്‍സ് കാണിച്ച് ശമ്പളം വാങ്ങിയതിന്റെ രേഖകള്‍ വിവരാവകാശ സഹിതം പരാതിപ്പെടുന്നു. അതിലെന്ത് നടപടിയെടുത്തെന്ന് ചോദിച്ചാല്‍ അത് അദ്ദേഹത്തിന്റെ സ്വകാര്യതയാണെന്നോ? എന്നാണ് പ്രശാന്തിന്റെ ചോദ്യം.

പരാതിയിന്മേല്‍ എടുത്ത നടപടി എന്തായെന്ന് ചോദിക്കുമ്പോള്‍ അത് ഡോ.ജയതിലകിന്റെ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ ആണെന്ന് പറയുന്നു. ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷം വിവരാവകാശ നിയമം അമന്റ് ചെതോ എന്നാണ് പ്രശാന്ത് ചോദിക്കുന്നത്.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൊള്ളാല്ലോ കളി. ഈ വിഷയത്തില്‍ എനിക്ക് മനസ്സിലായത് ഇതാണ്. മാസത്തില്‍ 5 ദിവസം കഷ്ടിച്ച് ഓഫീസില്‍ വന്ന്, ബാക്കി ദിവസങ്ങളില്‍ വ്യാജ അറ്റന്‍ഡന്‍സ് കാണിച്ച് ശമ്പളം വാങ്ങിയതിന്റെ SPARK രേഖകള്‍ വിവരാവകാശത്തില്‍ കിട്ടിയത് സഹിതം ഒരാള്‍ പരാതിപ്പെടുന്നു. അതിലെന്ത് നടപടിയെടുത്തെന്ന് ചോദിച്ചാല്‍ അത് അദ്ദേഹത്തിന്റെ സ്വകാര്യതയാണെന്നോ? രേഖകള്‍ മുഴുവനും വിവരാവകാശത്തില്‍ പുറത്ത് അന്നേ വന്നല്ലോ. പരാതിയിന്മേല്‍ എടുത്ത നടപടി എന്തായെന്ന് ചോദിക്കുമ്പോള്‍ അത് ഡോ.ജയതിലകിന്റെ personal information ആണെന്ന് പറയുന്നു. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ചിലപ്പൊ ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷം വിവരാവകാശ നിയമം അമന്റ് ചെയ്ത് കാണും.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ഡോ. ജയതിലക് ഓഫീസില്‍ സ്ഥിരമായി ഹാജരാകാത്തതിനെക്കുറിച്ചും മുഴുവന്‍ ശമ്പളവും കൈപ്പറ്റുന്നതിനെക്കുറിച്ചും ലഭിച്ച പരാതികള്‍ സ്വകാര്യ രഹസ്യമാണെന്നാണ് നേരത്തെ ലഭിച്ച മറുപടി. ചീഫ് സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍ഫൊര്‍മ്മേഷന്‍ ഓഫീസറും ഡെപ്യൂട്ടി സെക്രട്ടറിയുമായ അഭിലാഷ് ആണ് മറുപടി ലഭിച്ചിരിക്കുന്നത്.

ഡോ. ജയതിലകിന്റെ ഹാജര്‍ നില മുഴുവനും സ്പാര്‍ക്കില്‍ (SPARK) നിന്നും വിവരാവകാശ രേഖയായി പുറത്ത് വന്നതാണ്. അതിന്മേല്‍ സര്‍ക്കാറിന് നല്‍കിയ പരാതിയും നടപടിയും ജയതിലകിന്റെ വ്യക്തിപരമായ രഹസ്യമാണെന്നാണ് നിലവില്‍ സര്‍ക്കാര്‍ പറയുന്നത്. വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിച്ചിരിക്കുന്നത്.

ഡോ.ജയതിലക് ഓഫീസില്‍ സ്ഥിരമായി ജോലിക്ക് ഹാജരാകാതെ 5 ലക്ഷം ശമ്പളം വാങ്ങി എന്ന രീതിയില്‍ പരാതി ലഭിച്ചിട്ടുണ്ടോ, ഇത് സംബന്ധിച്ച പരാതികളോ, അതിനുള്ള നടപടികളോ ലഭ്യമാണോ? ഡോ. ജയതിലക് ഐഎഎസിനെതിരെ ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടോ? ഈ പരാതിയുടെ കോപ്പി ലഭ്യമാണോ എന്ന ചോദ്യങ്ങള്‍ക്കാണ് ഡോ.ജയതിലകിന്റെ വ്യക്തിപരമായ രഹസങ്ങളെന്ന മറുപടി ലഭിച്ചിരിക്കുന്നത്.

പരാതികളുടെ പകര്‍പ്പുകളും അവയില്‍ സ്വീകരിച്ച നടപടികളും ജനങ്ങള്‍ അറിയാന്‍ പാടില്ലാത്തതെന്ന രീതിയിലാണ് മറച്ചുവയ്ക്കുന്നത്. ഡോ. ജയതിലക് ഐഎഎസിനെതിരെ ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടോ എന്നത് പോലും ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വ്യക്തിപരമായ രഹസ്യമാണ്. സര്‍ക്കാര്‍ ശമ്പളം പറ്റി സര്‍ക്കാര്‍ ഓഫീസില്‍ സ്ത്രീകളെ പീഡിപ്പിച്ചാലും അതില്‍ പരാതിയുണ്ടോ എന്നത് പോലും ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന രീതിയിലാണ് സര്‍ക്കാരിന്റെ സംരക്ഷണമെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ഡോ.ജയതിലക് മാസത്തില്‍ 5 ദിവസം മാത്രം ജോലിക്ക് ഹാജരായി 5 ലക്ഷം ശമ്പളം വാങ്ങിയെന്ന പരാതി സര്‍ക്കാറില്‍ ലഭ്യമാണെന്ന് വാര്‍ത്തകള്‍ ഇവിടെയുള്ള സാധാരണക്കാര്‍ക്കൊക്കെ അറിയാം. അതിലെടുത്ത നടപടി എന്തെന്ന് ചോദിക്കുമ്പോള്‍ അത് ഡോ.ജയതിലകിന്റെ സ്വകാര്യ വിവരങ്ങള്‍ ആണെന്ന് മറുപടി. സെക്രട്ടേറിയറ്റിലെ സ്റ്റാഫ് നല്‍കിയ പരാതികളോടൊപ്പം ഈ പരാതികളും മുക്കി എന്നാണ് മനസ്സിലാവുന്നത്. വിവരാവകാശ നിയമ പ്രകാരം എഡിജിപി അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാര്‍ വെളിപ്പെടുത്താത്ത കാരണം അത് സ്വകാര്യ വിവരങ്ങള്‍ എന്ന നിയമ വിരുദ്ധമായ ന്യായം പറഞ്ഞായിരുന്നു. പിന്നീടത് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുകയായിരുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ഡോ. എ. ജയതിലക് സെക്രട്ടറിയേറ്റില്‍ ജോലിക്ക് ഹാജരായിരുന്നത് മാസത്തില്‍ പത്ത് ദിവസത്തില്‍ താഴെയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ രണ്ട് വര്‍ഷത്തിനിടെയുള്ള ജയതിലകിന്റെ ഹാജര്‍ നിലയുടെ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. രണ്ട് വര്‍ഷത്തിനിടെ എട്ട് മാസം മാത്രമാണ് ജയതിലക് പത്ത് ദിവസം ഹാജര്‍ തികച്ചത്.

ചീഫ് സെക്രട്ടറി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോക്ടര്‍ എ. ജയതിലക്. സെക്രട്ടറിയേറ്റിലെത്തി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഈ ഉദ്യോഗസ്ഥന്റെ ഹാജര്‍ ഇങ്ങനെ 2023 ജനുവരിയില്‍ ആറ് ദിവസമാണ് ഹാജരായത്. ഫെബ്രുവരിയില്‍ പത്ത്,മാര്‍ച്ചില്‍ അഞ്ച്,ഏപ്രിലില്‍ അഞ്ച്,മെയിലും ജൂണിലും ആറ് ദിവസം വീതം. 2023 ല്‍ 10 ദിവസം ഹാജര്‍ തികച്ചത് രണ്ട് മാസം മാത്രം. ഇനി 2024ലേക്ക് വന്നാല്‍ ജനുവരിയില്‍ ഒമ്പത്.ഫെബ്രുവരിയില്‍ ആറ്,മാര്‍ച്ചില്‍ 10,ഏപ്രിലില്‍ ആറ്...ഇങ്ങനെ പോകുന്നു...2023 ഏറ്റവും കുറവ് ദിവസം ഹാജരായത് ഡിസംബറില്‍ നാല് ദിവസം. 2024ല്‍ 10 ദിവസം ഹാജര്‍ പൂര്‍ത്തിയാക്കിയത് ആറ് മാസം. ഏറ്റവും കൂടുതല്‍ ഹാജര്‍ ഉള്ള മാസം ജൂലൈയില്‍ 15 ദിവസം. സെക്രട്ടറിയേറ്റിലെ സ്പാര്‍ക്ക് സംവിധാനത്തില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഈ അമ്പരിപ്പിക്കുന്ന കണക്കുള്ളത്.

അദര്‍ ഡ്യൂട്ടി എന്ന പേരിലാണ് ജോലിക്ക് ഹാജരാകാത്ത ദിവസങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെക്രട്ടറിയേറ്റിലെ ചുമതലകള്‍ക്ക് പുറമെ മറ്റെന്തെങ്കിലും ചുമതലകള്‍ ഉള്ളവര്‍ക്ക് മാത്രമേ അദര്‍ ഡ്യൂട്ടി രേഖപ്പെടുത്താന്‍ അവകാശമുള്ളു. സെക്രട്ടറിയേറ്റിന് പുറത്ത് അധിക ചുമതലകള്‍ ഒന്നുമില്ലാത്ത ജയതിലക് അദര്‍ ഡ്യൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് അനധികൃതമായിട്ടാണെന്നാണ് വിവരം.