ആലപ്പുഴ: അയ്യപ്പ സംഗമത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഘടനയില്‍ തന്നെ ഈ വിഷയത്തില്‍ പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ സുകുമാരന്‍ നായര്‍ക്കെതിരായ അതൃപ്തിക്ക് പിന്നാലെ നായര്‍ ഐക്യവേദിയുടെ നേതൃത്വത്തില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിക്കുകയാണ്. നവംബര്‍ 9ന് ആലപ്പുഴയിലെ വള്ളിക്കുന്നത്താണ് നായര്‍ നേതൃസംഗമം സംഘടിപ്പിക്കുന്നത്.

സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ് നായര്‍ ഐക്യവേദി രംഗത്തുവന്നിരിക്കുന്നത്. നായര്‍ സമുദായ ആചാര്യനായ മന്നത്ത് പത്മനാഭന്‍ നേടിക്കൊടുത്ത സമൂഹിക അവകാശങ്ങള്‍ ഇപ്പോഴത്തെ നേതൃത്വം കളഞ്ഞു കുളിക്കുകയാണ് എന്നതാണ് ആരോപണം. മന്നത്താചാര്യന്‍ എന്‍എസിനെ രൂപപ്പെടുത്തിയത് നായര്‍ക്കെതിരെ വരുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കുന്ന വജ്രായുധമായാണ്. ഒപ്പം ആശ്രയമറ്റ കുടുംബങ്ങളുടെ അത്താണിയായും. എന്നാല്‍ എന്‍എസ്എസ് സ്ഥാപനങ്ങളില്‍ ചെറുതും വലുതുമായ ജോലി നല്‍കി ഭരിദ്ര നായര്‍ കുടുംബങ്ങളെ സംരക്ഷിക്കുക എന്നതും ആചാര്യന്റെ ശൈലിയായിരുന്നു. ചങ്ങനാശ്ശേരിയിലെ ആസ്ഥാന വാതില്‍ അന്ന് ഏവര്‍ക്കും വേണ്ടി തുറന്നു കിടന്നിരുന്നു. എന്നാല്‍ ഇന്ന ആസ്ഥിതി മാറിയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

ആചാര്യന്‍ എന്‍എസ്എസ് സ്ഥാപനത്തില്‍ നിയമിച്ചയാള്‍ ആചാര്യന്റെ കസേരയില്‍ കയറി ഇരുന്നതോടെ എന്‍എസ്എസിന്റെയും നായര്‍ സമുദായത്തിന്റെയും ശനിദശ ആരംഭിച്ചുവെന്ന രൂക്ഷ വിമര്‍ശനവും ഉന്നയിക്കുന്നു. ആചാര്യന്റെ പുഷ്‌ക്കലകാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു.... ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു. ഇന്ന്, പല കാരണത്താല്‍, സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ സമുദായനമെന്നും നായര്‍ ഐക്യവേദി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പഴയ കാല പ്രമാണിത്തത്തിന്റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണ്ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു. പുതിയ വരേണ്യ വര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവന്നു. അവര്‍ സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റി കൂടുതല്‍ സമ്പന്നരും സ്വാധീനമുള്ള വരുമായി മാറിയിട്ടുണ്ട്. അവര്‍ സംഘടിതരും ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നവരാകയാല്‍ ചോദിക്കുന്നതെന്തും നല്‍കാന്‍ തയ്യാറായി അധികാരികളും രാഷ്ട്രീയ നേതാക്കളും അവരുടെ വാതില്‍പ്പടിയില്‍ കാവല്‍ കിടക്കുന്ന അവസ്ഥയാണ്. ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ പല കേസ്സുകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സമുദായ നേതാവ് യാത്ര ചെയ്തത് കേരളം കണ്‍കുളിര്‍ക്കെ കണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ കാണാനും പ്രതികരിക്കാനും നായര്‍ സമുദായത്തിനു കഴിയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

50 ലക്ഷം വരുന്ന നായന്മാരില്‍ കേവലം 7 ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എന്‍എസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെ മൊത്തമായും ചില്ലറയായും വിറ്റ് സ്വന്തം കാര്യം നേടുന്നു... ന്യായീകരണത്തിന് സമദൂരം ശരിദൂരം തുടങ്ങിയ ശിഖണ്ഡിന്യായവും പറയുന്നുവെന്നും നായര്‍ ഐക്യവേദി കുറ്റപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്നതുകൊണ്ടാണ് ഇതൊക്കെ തിരിച്ചറിയാനും ചിന്തിക്കാനും പ്രതികരിക്കാനും നായര്‍ സമുദായത്തിനു കഴിയാതെ പോകുന്നത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നായരെ അവഗണിക്കുന്നു. ആ പാര്‍ട്ടികളില്‍ കഥയറിയാതെ നായര്‍ ആട്ടം കാണുന്നു. ഇതൊക്കെ പരസ്പരം തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെട്ട് പ്രതികരണ ശേഷിയുള്ള നായന്മാരുടെ സംഘശക്തി ഉണര്‍ത്തി നിലനില്‍പ്പിനായി പോരാടുവാന്‍ നായരെ സജ്ജരാക്കുവാനാണ് നവംബര്‍ 9 ലെ നായര്‍ നേതൃസംഗമം ലക്ഷ്യമിടുന്നതെന്നുമാണ് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്.

നായരുടെ അജയ്യ ശക്തിയെ ഉണര്‍ത്തുവാനുള്ള വേദിയൊരുക്കലാണ് ഈ സംഗമം. 50 വര്‍ഷമായി എന്‍എസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃ സംഗമമെന്നും നേതൃഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.