ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ നാൻസി ഗ്രെവാൾ (45) കുത്തേറ്റു മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന സംഭവം. നാൻസിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് ലാസാലെ പോലീസ് അന്വേഷിച്ചുവരികയാണ്. കാനഡയിലെ ഖാലിസ്ഥാൻ വാദികളെ രൂക്ഷമായി വിമർശിക്കുകയും ഇന്ത്യ-കാനഡ നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് തന്റെ ചാനലിലൂടെ നിരന്തരം വീഡിയോകൾ പങ്കുവെക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു പഞ്ചാബ് സ്വദേശിയായ നാൻസി.

പ്രാദേശിക സമയം രാത്രി 9:30ഓടെ ടോഡ് ലെയ്‌ൻ പരിസരത്ത് ഒരാൾക്ക് കുത്തേറ്റതായി ലാസാലെ പോലീസിന് വിവരം ലഭിച്ചു. പോലീസും മെഡിക്കൽ സംഘവും ഉടൻതന്നെ സ്ഥലത്തെത്തുകയും ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ നാൻസിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ചികിത്സയിലിരിക്കെ അവരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പോലീസ് സമീപത്തെ രണ്ട് വീടുകൾ സീൽ ചെയ്യുകയും തെളിവുകൾ ശേഖരിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും അറിയിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലാസാലെ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ അതീവ സജീവമായിരുന്ന നാൻസി ഗ്രെവാൾ, പഞ്ചാബിലെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തന്റെ ശക്തവും വ്യക്തവുമായ നിലപാടുകൾ തുറന്നു പറഞ്ഞിരുന്നു. പ്രത്യേകിച്ചും, കാനഡയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ഖാലിസ്ഥാൻ വാദികളെ അവർ നിരന്തരം വിമർശിക്കുകയും അവരുടെ ആശയങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപരമായ വിഷയങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും നാൻസി തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി വിശകലനങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചിരുന്നു.

അതേസമയം, നിലവിൽ ജലന്ധറിൽ മക്കളിലൊരാൾക്കൊപ്പം താമസിക്കുന്ന നാൻസിയുടെ അമ്മ ഛീന്ദർ പാൽ കൗർ തന്റെ മകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, വിൻഡ്സറിൽ താമസിക്കുന്ന ചില തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് അവർ ആരോപിച്ചു. നാൻസിയുടെ കുടുംബം 2024 അവസാനത്തോടെ ഒരു വസ്തു തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നതായി പ്രാദേശിക സർപഞ്ച് മഞ്ജീന്ദർ സിംഗ് ഗ്രെവാൾ ചൂണ്ടിക്കാട്ടി.

കൊലപാതകം ആഗോളതലത്തിലുള്ള ഭരണപരാജയമാണെന്ന് മുൻ എം.എൽ.എ തർസെം ജോഥൻ വിശേഷിപ്പിച്ചു. രാഷ്ട്രീയക്കാരും കോർപ്പറേറ്റ് മേഖലയും തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ യുവാക്കളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'നാൻസി ഗ്രെവാൾ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏക ഇരയല്ല. പഞ്ചാബിൽ നടക്കുന്ന യുവാക്കളുടെ കൊലപാതകങ്ങളും ഇതേ ചൂഷണ വ്യവസ്ഥിതിയുടെ ഭാഗമാണ്,' ജോഥൻ പറഞ്ഞു.

ഒന്റാറിയോയിലെ വിൻഡ്സറിൽ താമസിച്ചിരുന്ന ഗ്രെവാൾ ഒരു ഗായിക, അവതാരക എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. 'നാൻസി ഗ്രെവാൾ കാനഡ' എന്ന അവരുടെ യൂട്യൂബ് ചാനലിന് ഏകദേശം 8,800 സബ്‌സ്‌ക്രൈബർമാരും 480-ലധികം വീഡിയോകളുമുണ്ട്. കൂടാതെ, പതിനൊന്നായിരത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ ജീവിതവിശേഷങ്ങളും സംഗീത പരിപാടികളും അവർ പങ്കുവെക്കാറുണ്ടായിരുന്നു.

പഞ്ചാബി-കനേഡിയൻ കമ്മ്യൂണിറ്റിക്കിടയിലെ തർക്കവിഷയങ്ങളും ഇന്ത്യ-കാനഡ ബന്ധങ്ങളുമായിരുന്നു അവരുടെ ഉള്ളടക്കങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീഴ്ച പറ്റിയെന്ന് അവർ വിമർശിച്ചിരുന്നു. കൂടാതെ, ഗുർപത്വന്ത് സിംഗ് പന്നൂൻ, അമൃത്പാൽ സിംഗ് തുടങ്ങിയ ഖാലിസ്ഥാൻ വിഘടനവാദി നേതാക്കളെയും അവർ തന്റെ നിരീക്ഷണങ്ങളിലൂടെ ലക്ഷ്യം വെച്ചിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചാനലുകളിലും പഞ്ചാബി ടോക്ക് ഷോകളിലും നടന്ന ചർച്ചകളിൽ തീവ്രവാദത്തിനെതിരെയുള്ള "ഭയമില്ലാത്ത ശബ്ദം" എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചിരുന്നത്.

വിൻഡ്സറിലെ പ്രാദേശിക കമ്മ്യൂണിറ്റി വിഷയങ്ങളിലും ഗ്രെവാൾ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഗുരുദ്വാരകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം, നിഹാങ് സിംഗുകളുടെ ചില ആചാരങ്ങൾക്കും അന്തർ-കമ്മ്യൂണിറ്റി തർക്കങ്ങൾക്കുമെതിരെയുള്ള വിമർശനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിഖ് സ്വത്വത്തെക്കുറിച്ചും മതചിഹ്നങ്ങളെക്കുറിച്ചുമുള്ള അവരുടെ ചില പരാമർശങ്ങൾ സിഖ് പാരമ്പര്യങ്ങളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിമർശകർ രംഗത്തെത്തുകയും ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

വിഘടനവാദത്തെ വെല്ലുവിളിക്കാൻ തയ്യാറായ "ധീരയായ സിഖ് ശബ്ദം" എന്ന് അനുകൂലികൾ അവരെ പ്രശംസിച്ചപ്പോൾ, ചില ഖാലിസ്ഥാൻ അനുകൂലികളും യാഥാസ്ഥിതിക വിമർശകരും ഉൾപ്പെടെയുള്ളവർ സ്വന്തം സമുദായത്തെ ആക്രമിക്കുന്നു എന്ന് ആരോപിച്ച് അവർക്കെതിരെ ഓൺലൈനിലൂടെ അധിക്ഷേപങ്ങൾ ചൊരിഞ്ഞു. ഖാലിസ്ഥാൻ തീവ്രവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. കാനഡയിലെ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ പഞ്ചാബി-സിഖ് പ്രവാസികൾക്കിടയിൽ കടുത്ത സംഘർഷം നിലനിൽക്കുന്ന സമയത്താണ് ഈ സംഭവം.

മരണത്തിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ, ഗ്വെവാളിന്റെ ഖാലിസ്ഥാൻ വിരുദ്ധ നിലപാടുകളുമായി ഈ ആക്രമണത്തിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. എങ്കിലും, ഇത്തരം അവകാശവാദങ്ങളെക്കുറിച്ച് അധികൃതർ പ്രതികരിച്ചിട്ടില്ല. അവരുടെ ഓൺലൈൻ ഇടപെടലുകളുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

നാൻസിയുടെ കൊലപാതകത്തിന് പിന്നിൽ അവരുടെ രാഷ്ട്രീയ നിലപാടുകളാണോ എന്ന പ്രാഥമിക സംശയത്തിൽ ഊന്നിയുള്ള അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് പോകുകയാണ്. ഈ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കയും ഗൗരവമായ ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.