തൃശ്ശൂര്‍ : മണ്ണുത്തി നെല്ലങ്കരയിലെ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. പിറന്നാളാഘോഷിക്കാന്‍ ഒത്തുകൂടിയ ഗുണ്ടാ സംഘമാണ് പോലീസിനെ ആക്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ അല്‍ത്താഫ്, അഹദ് എന്നിവരുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കളായ ഗുണ്ടകള്‍ എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ആറു പേര്‍ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് കൊലക്കേസില്‍ പ്രതിയായ ബ്രഹ്‌മജിത്ത് ഉള്‍പ്പെടെയാണ് പിടിയിലായത്. അതിനിടെ തന്റെ കൈകാലുകള്‍ പോലീസ് തല്ലിയൊടിച്ചെന്ന് ബ്രഹ്‌മജിത്ത് ആരോപിച്ചു. മാധ്യമങ്ങളോടാണ് ഇത് പറഞ്ഞത്.

ഗുണ്ടാ സംഘങ്ങളുമായുള്ള അല്‍ത്താഫിന്റേയും അഹദിന്റേയും വീട്ടിലെ പിറന്നാള്‍ ആഘോഷം നടന്നില്ല. അമ്മ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ തൊട്ടടുത്ത ഒഴിഞ്ഞ വീട്ടില്‍ ചെന്ന് ആഘോഷം ആരംഭിച്ചു. ആഘോഷത്തിനിടെ സംഘാംഗങ്ങള്‍ പരസ്പരം തല്ലുണ്ടായി. തുടര്‍ന്ന് പുലര്‍ച്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തിയ അല്‍ത്താഫ്, അഹദ് എന്നിവര്‍ അമ്മയെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് അമ്മ പോലീസിനെ വിവരം അറിയിച്ചു. ആദ്യം പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലഹരി ഉപയോഗം മൂലം മക്കള്‍ ആക്രമിക്കുമെന്ന് ഭയം ഉണ്ടെന്ന് അമ്മ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ സമയം മറഞ്ഞിരുന്ന മറ്റു ഗുണ്ടകള്‍ സ്ഥലത്തെത്തി പോലീസിനെ ആക്രമിക്കുകയുമായിരുന്നു.

മൂന്ന് നില വീട് കേന്ദ്രീകരിച്ച് ലഹരി സംഘം ക്ലബ്ബ് നടത്തിയിരുന്നുവെന്നും, 30ഓളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.3 പൊലീസ് ജീപ്പുകളാണ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റ 4 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനഞ്ച് പേരുടെ സംഘമാണ് പൊലീസിനെ ആക്രമിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ മുഹമ്മദ് അല്‍ത്താഫ്, അല്‍ അഹ്ദിന്‍, ഇവിന്‍ ആന്റണി, ബ്രഹ്‌മജിത്ത്, ആഷ്വിന്‍ ആന്റണി, ഷാര്‍ബല്‍ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോലീസിന്റെ പിടിയിലായ ആറു പേര്‍ക്കും പരിക്കുണ്ട്.

മൂര്‍ക്കനിക്കരയില്‍ ദേശ കുമ്മാട്ടിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇരട്ട സഹോദരന്മാരായ പടിഞ്ഞാറേവീട്ടില്‍ വിഷ്ണുജിത്തും ബ്രഹ്‌മജിത്തും പോലീസിന് സ്ഥിരം തലവേദനയാണ്. രണ്ടു കൊല്ലം മുമ്പ് കുമ്മാട്ടിയ്ക്കിടെ ഡിജെ പാര്‍ട്ടി നടക്കുമ്പോള്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സമാനമായ തട്ടിക്കൊണ്ട് പോകല്‍ കേസ് അടക്കം ബ്രഹ്‌മജിത്തിനെതിരെയുണ്ട്.

പോലീസ് പിന്‍വാങ്ങുമ്പോള്‍ ഗുണ്ടാസംഘങ്ങള്‍ വീണ്ടും വളരുന്നുവെന്നതാണ് ഈ സംഭവം നല്‍കുന്ന സൂചന. തൃശൂര്‍ ജില്ലയെ ഒരു കാലത്ത് ഭീതിയിലാഴ്ത്തിയിരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ പോലീസ് പൂര്‍ണമായും അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍, ഭയത്തിന്റെയും ഭീകരതയുടെയും കാലം തിരിച്ചെത്തുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. പോലീസ് സംവിധാനത്തെ അധികൃതര്‍തന്നെ ഭയപ്പെടുത്തി നിര്‍ത്തിയതാണ് ഗുണ്ടാസംഘങ്ങള്‍ വീണ്ടും വളരാനിടയാക്കിയതെന്ന് ബന്ധപ്പെട്ടവര്‍തന്നെ പറയുന്നു.

ഗുണ്ടാനേതാക്കളെ പോലീസ് ഒതുക്കിയത് പിന്തുടര്‍ന്നുള്ള നിരീക്ഷണത്തിലൂടെയും നിയമനടപടികളിലൂടെയുമാണ്. കേസുകളില്‍ കൃത്യമായി അറസ്റ്റ് രേഖപ്പെടുത്തുകയും കാപ്പ പോലുള്ളവ ചുമത്തുകയും ചെയ്തിരുന്നു. ഇയാള്‍ക്കു കീഴില്‍ അമ്പതോളം ഗുണ്ടകള്‍വരെയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഒരു കേസ് കഴിഞ്ഞ് പുറത്തിറങ്ങാനൊരുങ്ങുമ്പോഴേക്കും മറ്റൊരു കേസില്‍ പൂട്ടിടുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്.

ഇത്തരം രീതികള്‍ നിലവിലില്ല. നടപടിയെടുക്കുന്ന പോലീസുകാര്‍ക്കെതിരേ തിരിയുന്ന സംഭവങ്ങളും അടുത്ത കാലത്തുണ്ടായി. കാപ്പ നിയമപ്രകാരം നാടുകടത്തല്‍ ശിക്ഷ അനുഭവിക്കുന്നവര്‍ പോലും ജില്ലയില്‍ സജീവം. ഒല്ലൂര്‍, ചിയ്യാരം, കണിമംഗലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുകാലത്ത് ദിനംപ്രതിയെന്നോണം ഗുണ്ടാ അക്രമണങ്ങള്‍ നടന്നിരുന്നു. ഇവിടെ എല്ലാം വീണ്ടും അത്തരം സംഘങ്ങള്‍ സജീവമാണ്.