ജെറുസലേം: ഇറാന്റെ മിസൈലാക്രമണത്തിനിടെ, ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു ബങ്കറിലേക്ക് ഓടി ഒളിച്ചോ? ഹൈപ്പര്‍സോണിക് മിസൈലുകള്‍ അടക്കം നൂറുകണക്കിന് മിസൈലുകളാണ് ഇറാന്‍, ഇസ്രയേല്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. മലയാളികള്‍ അടക്കമുള്ളവര്‍ സൈറണ്‍ മുഴങ്ങിയതോടെ, ബങ്കറുകളില്‍ രക്ഷ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്‍യ്യാഹു ബങ്കറിലേക്ക് ഓടി രക്ഷപ്പെടുന്നു എന്ന തരത്തില്‍ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഇറാന്‍ അനുകൂല സാമൂഹിക മാധ്യമങ്ങളാണ് ഒരു ബങ്കറെന്ന് തോന്നിക്കുന്ന സ്ഥലത്തെ ഹാളിലൂടെ ഓടുന്ന വീഡിയോ ക്ലിപ്പ് പങ്കിട്ടത്. ' ഇറാന്റെ മിസൈലാക്രമണം ഉണ്ടായപ്പോള്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു ബങ്കറിലേക്ക് ഓടി രക്ഷപ്പെടുന്ന നിമിഷങ്ങള്‍' എന്നാണ് ഒരു പോസ്റ്റില്‍ അവകാശപ്പെട്ടത്.

' ആരെങ്കിലും നെതന്‍യ്യാഹുവിന് ഒളിച്ചിരിക്കാന്‍ ഒരു സ്ഥലം കൊടുക്കു. പാവം ബങ്കറില്‍ ഒളിച്ചിരുന്ന് തന്റെ ജീവന്‍ രക്ഷിച്ചു. അയാള്‍ ഓടി പോയി ഒളിച്ചിരുന്നു, തന്റെ നാട്ടുകാരെ രക്ഷിക്കാതെ അവരുടെ പാട്ടിന് വിട്ടു'



എന്തായാലും ഈ വീഡിയോ ക്ലിപ്പിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ സത്യാവസ്ഥ അതല്ലെന്ന് തെളിയുന്നു. വീഡിയോയ്ക്ക് മൂന്നുവര്‍ഷത്തിലേറെ പഴക്കമുണ്ട്. 2021 ല്‍ ഫേസ്ബുക്കിലും മറ്റും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിന്റെ ഇടനാഴിയിലൂടെ നെതന്‍യ്യാഹു തിരക്കിട്ട് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ഇറാന്റെ മിസൈലൈക്രമണം വലിയ അബദ്ധമെന്നാണ് നെതന്‍യ്യാഹു വിശേഷിപ്പിച്ചത്. അതിന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.