ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തത് വീഴ്ചകള്‍ വ്യക്തമായ സാഹചര്യത്തില്‍. പാര്‍ക്കിങിനുള്ള ബേസ്‌മെന്റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് എല്ലാ കോച്ചിംഗ് സെന്ററുകളിലും പരിശോധനയ്ക്ക് ഡല്‍ഹി മേയര്‍ നിര്‍ദേശം നല്‍കി.

റാവൂസ് കോച്ചിംഗ് സെന്റര്‍ ഉടമയും കോച്ചിംഗ് സെന്റര്‍ കോര്‍ഡിനേറ്റുമാണ് അറസ്റ്റിലായത്. കോച്ചിംഗ് സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി. ലൈസന്‍സ് പ്രകാരം ബേസ്‌മെന്റില്‍ പാര്‍ക്കിങിനാണ് അനുമതിയുള്ളത്. ദുരന്തത്തില്‍ എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. നെവിന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു.

അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്‌മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും രാത്രി വൈകിയാണ് നെവിന്റെ മൃതദേഹവും കണ്ടെത്തിയത്.

ജെഎന്‍യുവില്‍ ആര്‍ക്കിയോളജിയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്ന നെവിന്‍. അച്ഛന്‍ ഡാല്‍വിന്‍ സുരേഷ് റിട്ടയേര്‍ഡ് പൊലീസ് സൂപ്രണ്ടാണ്. ലാന്‍സ്ലെ്‌റ് ഡാല്‍വിന്‍ ആണ് അമ്മ. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ജോഗ്രഫി അധ്യാപികയാണ് നെവിന്റെ അമ്മ. ഗവേഷണത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനവും നെവിന്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോച്ചിംഗ് സെന്ററിലെത്തിയത്. മരിച്ച നെവിന്‍ ഡാല്‍വിന്‍ പഠനത്തില്‍ മിടുക്കനായിരുന്നു പഠിച്ചതു മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ്. ജെആര്‍എഫ് നേടി ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിഷ്വല്‍ ആര്‍ട്‌സില്‍ ഗവേഷണം നടത്തുകയായിരുന്നു നെവിന്‍.

ബിരുദ പഠനം ബെംഗളൂരു ക്രൈസ്റ്റിലും പിജി പഠനം ഡല്‍ഹിയിലെ നാഷനല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടിലുമായിരുന്നു. പിജി പഠനശേഷം രാഷ്ട്രപതി ഭവനില്‍ ഇന്റേണ്‍ഷിപ് ചെയ്തു. തുടര്‍ന്ന് ജെഎന്‍യുവില്‍നിന്ന് എംഫിലും പൂര്‍ത്തിയാക്കി. സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന നെവിന്‍ 2017 വരെ ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസില്‍ (ഐഎംഡിബി) ഫിലിം ക്രിട്ടിക്കായിരുന്നു.