കണ്ണൂര്‍: ന്യൂമാഹിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊടി സുനിയടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കോടതി. 14 പ്രതികളെയാണ് വെറുതെവിട്ടത്. തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായിയില്‍ വെച്ചാണ് കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചു വരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ജനുവരി 22നാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. കൊല്ലപ്പെട്ട ഷിനോജിന്റെ പൊലീസ് സ്റ്റേഷനിലുള്ള ബൈക്ക് വിചാരണ തുടങ്ങിയ ദിവസം കോടതിയില്‍ ഹാജരാക്കി. വിചാരണ തുടങ്ങുമ്പോള്‍ കൊടി സുനി പരോളിലായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പരോള്‍ അനുവദിച്ചത്. കോടതി അനുമതിയോടെയാണ് സുനി വിചാരണക്ക് ഹാജരായത്.

ജൂലൈയില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. മാഹി കോടതി ശിരസ്താര്‍ ഉള്‍പ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രതിഭാഗം രണ്ടുസാക്ഷികളെ വിസ്തരിച്ചു. കേസിന്റെ വാദപ്രതിവാദം 14 ദിവസം നീണ്ടു. ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. വിജിത്തിന്റെ അമ്മ രാജമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയായിരുന്നു.

14 ദിവസമാണ് കേസില്‍ കോടതിയില്‍ വിസ്താരം നടന്നത്. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണ വേളയില്‍ പ്രതികളെയും കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പി പ്രേമരാജനും പ്രതിഭാഗത്തിനായി സി കെ ശ്രീധരനുമാണ് ഹാജരായത്. സിപിഎം പ്രവര്‍ത്തകരായ പള്ളൂര്‍ കൊയ്യോട് തെരുവിലെ ടി സുജിത്ത്, ചൊക്ലി മീത്തലെ ചാലില്‍ ഹൗസില്‍ ഷാരോണ്‍ വില്ലയില്‍ എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, നാലുതറ മണ്ടപ്പറമ്പത്ത് കോളനിയിലെ ടി കെ സുമേഷ്, ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ കെ മുഹമ്മദ് ഷാഫി, ഷമില്‍ നിവാസില്‍ ടി വി ഷമില്‍, കൂടേന്റവിട എ കെ ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ കെ അബ്ബാസ്, ചെമ്പ്ര നാലുതറ പാറയുള്ള പറമ്പത്ത് രാഹുല്‍, കുന്നുമ്മല്‍ വീട്ടില്‍ തേങ്ങ വിനീഷ് എന്ന കെ വിനീഷ്, കോടിയേരി പാറാല്‍ ചിരുതാംകണ്ടി സി കെ രജികാന്ത്, പള്ളൂര്‍ പടിഞ്ഞാറെ നാലുതറ പി വി വിജിത്ത്, അമ്മാല മഠത്തില്‍ മുഹമ്മദ് റജീസ്, കണ്ണാറ്റിക്കല്‍ വീട്ടില്‍ ഷിനോജ്, അഴീക്കല്‍ മീത്തലെ എടക്കാടന്റ വിട ഫൈസല്‍, ചൊക്ലി തണല്‍ വീട്ടില്‍ കാട്ടില്‍ പുതിയ പുരയില്‍ സരിഷ്, ചൊക്ലി കണ്ണോത്ത്പള്ളി തവക്കല്‍ മന്‍സിലില്‍ സജീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ന്യൂ മാഹി സി ഐ യു പ്രേമന്‍, ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ അന്വേഷിച്ച കേസില്‍ ഡി വൈ എസ് പി ഷൗക്കത്തലിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.