ന്യൂഡല്‍ഹി: ആരോഗ്യ-നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ കുറവ് നികത്താന്‍ ഇന്ത്യയില്‍ നിന്നും 15,000 പേരെ നിയമിക്കാനൊരുങ്ങി ഇസ്രയേല്‍. 10,000 നിര്‍മാണ തൊഴിലാളികളെയും 5,000 ആരോഗ്യപ്രവര്‍ത്തകരെയും ആവശ്യമുണ്ടെന്ന് കാട്ടി ഇസ്രയേല്‍ അധികൃതര്‍ സമീപിച്ചതായി കേന്ദ്ര നൈപുണ്യ വികസന കോര്‍പറേഷന്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ഒരുലക്ഷത്തോളം ഫലസ്തീന്‍ താത്കാലിക തൊഴിലാളികളെ ഇസ്രയേല്‍ പിരിച്ചുവിട്ടത്. ഇത് ഇസ്രയേലില്‍ കനത്ത തൊഴിലാളി ക്ഷാമത്തിന് ഇടയാക്കിയതോടെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ആളെയെത്തിക്കാന്‍ തീരുമാനിച്ചത്. ഇതാണ് ഇന്ത്യയ്ക്കും ഗുണകരമാകുന്നത്. മുമ്പും റിക്രൂട്ട്‌മെന്റ് നടന്നിരുന്നു. എന്നാല്‍ അതു കൊണ്ട് ഇസ്രയേലിനും ഗുണമുണ്ടായില്ല.

ഈ വര്‍ഷമാദ്യമാണ് ഇസ്രയേലിലേക്ക് സര്‍ക്കാര്‍-സ്വകാര്യ തലങ്ങളില്‍ 10,000 ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. യു.പി, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലാണ് അഭിമുഖങ്ങള്‍ നടന്നത്. മൂന്ന് റൗണ്ടുകള്‍ നീണ്ട അഭിമുഖത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട പലര്‍ക്കും നിര്‍മാണ തൊഴിലിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഇസ്രയേലില്‍ എത്തിയതിന് ശേഷമാണ് മനസിലായത്്. പലര്‍ക്കും ചുറ്റിക പിടിക്കാന്‍ പോലും അറിയില്ലായിരുന്നു. ബാര്‍ബര്‍, കൃഷിപ്പണി തുടങ്ങിയ ജോലികള്‍ പ്രതീക്ഷിച്ചാണ് ഇവര്‍ എത്തിയത്. അങ്ങനെ നിരവധി പേര്‍ മടങ്ങി. ഈ സാഹചര്യത്തില്‍ പുതിയ റിക്രൂട്ട്‌മെന്റില്‍ കരുതലുകള്‍ എടുക്കും.

ആദ്യ റിക്രൂട്ട്‌മെന്റില്‍ എത്തിയവര്‍ക്ക് ശരിയായ പ്രവര്‍ത്തന പരിചയമില്ലാതിരുന്നതാണ് കുഴപ്പമായത്. തുടര്‍ന്ന് ഇവരെ ഫാക്ടറി ജോലികള്‍ക്കും ക്ലീനിംഗ്, കയറ്റിറക്ക് ജോലികള്‍ക്കും നിയമിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇസ്രയേലിലെത്തിയ 500ലധികം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. അതിനിടെയാണ്

15,000 ഇന്ത്യന്‍ തൊഴിലാളികളെ വീണ്ടും ആവശ്യമുണ്ടെന്ന് ഇസ്രയേല്‍ പോപുലേഷന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ അതോറിറ്റി (പി.ഐ.ബി.എ) ഇന്ത്യയെ അറിയിച്ചത്. അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ക്കായി അടുത്ത ആഴ്ചകളില്‍ പി.ഐ.ബി.എ സംഘം ഇന്ത്യയിലെത്തും. ഇത്തവണ മഹാരാഷ്ട്രയില്‍ വച്ചായിരിക്കും അഭിമുഖം നടക്കുക.

ഇസ്രയേലിന് ആരോഗ്യ പരിചാരകരായി 5,000 പേരെ ആവശ്യമുണ്ട്. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും അംഗീകൃത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ കെയര്‍ഗിവര്‍ സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ അപേക്ഷിക്കാം. 990 മണിക്കൂര്‍ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. മികച്ച ശമ്പളമാണ് വാഗ്ദാനം.