വാഷിങ്ടണ്‍: കാറ്റഗറി 5 ല്‍ പെടുന്ന മില്‍ട്ടന്‍ കൊടുങ്കാറ്റ് നാളെ ഫ്‌ലോറിഡയില്‍ എത്തുമ്പോള്‍ സംഭവിക്കുക, സമാനതകളില്ലാത്ത ദുരന്തം. നേരത്തെ ഹെലെന്‍ കൊടുങ്കാറ്റ് വരുത്തിവെച്ച ദുരന്തമൊന്നും ഇതിന്റെ മുന്‍പില്‍ ഒന്നുമല്ലെന്നും വിദഗ്ധര്‍. അഞ്ചടിയോളം ഉയരത്തില്‍, മണിക്കൂറില്‍ 175 മൈല്‍, വേഗതയില്‍ വരെ എത്തുന്ന കൊടുങ്കാറ്റിനെ കരുതിയിരിക്കാന്‍ ഏകദേശം അറുപത് ലക്ഷത്തോളം പേര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേരെ അപകടം മുന്നില്‍ കണ്ട് മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. നാളെയാണ് കടുത്ത നാശം വിതറിക്കൊണ്ട് മില്‍ട്ടന്‍ എത്തുക.

ഫ്‌ലോറിഡയിലെ നഗരമായ ടാമ്പ ബേയിലെ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്, നിലവിലെ ട്രാക്കില്‍ നിന്നും വ്യതിചലിക്കാതിരുന്നാല്‍, ടാമ്പ ഭാഗത്ത് കഴിഞ്ഞ 100 ല അധികം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായതില്‍ വെച്ച് ഏറ്റവും ഭീകരമായ ദുരിതമായിരിക്കും ഉണ്ടാവുക എന്നാണ്. അവര്‍ നല്‍കിയ ഗ്രാഫിക് ചിത്രങ്ങള്‍ കാണിക്കുന്നത്, ടാമ്പ/ സെയിന്റ് പീറ്റേഴ്സ്ബര്‍ഗിനടുത്തുള്ള ഫ്‌ലോറിഡ തീരം മുഴുവനും ലെവല്‍ 4 പ്രഭാവം അനുഭവിക്കും എന്നാണ്.

ഇതില്‍ കടല്‍ജലം ഏതാനും മൈലുകള്‍ കരയിലേക്ക് കടന്നു കയറുവാനുള്ള സാധ്യത പോലുമുണ്ട്. ബോട്ടു ജെട്ടികള്‍, ഡോക്കുകള്‍, കടല്‍പ്പാലം എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്. ഫ്‌ലോറിഡ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടാകെ ഈ കാറ്റിന്റെ പ്രഭാവം ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഫ്‌ലോറിഡയിലെ പ്രധാന നഗരങ്ങളയ ടാമ്പ, ഓര്‍ലാന്‍ഡോ, ഫോര്‍ട്ട് മെയേഴ്സ്, എന്നിവിടങ്ങളിലൊക്കെ മില്‍ട്ടന്‍ ആഞ്ഞടിക്കും. 12 ഇഞ്ച് വരെ മഴ പലയിടങ്ങളിലും പെയ്തിറങ്ങാനും സാധ്യതയുണ്ട്.

പടിഞ്ഞാറന്‍ കടല്‍ത്തീരത്തായിരിക്കും ഇതിന്റെ പ്രഭാവം കൂടുതലായി കാണുക. കൊടുങ്കാറ്റ് ശക്തമായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞു പോകണമെന്ന് കോണ്‍ഗ്രസ്സ് അംഗം അന്ന പോളിന ആവശ്യപ്പെട്ടു. തന്റെ എക്സ് പോസ്റ്റിലൂടേയാണ് അവര്‍4 ജനങ്ങളോട് അത് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ വിനാശകരമായിരിക്കും കാറ്റെന്നും അവര്‍ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. ടാമ്പ മേയര്‍ ജെയ്ന്‍ കാസ്റ്ററും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.