ഫ്ലോറിഡ: ഒടുവിൽ 'ഹെലൻ' ചുഴലിക്കാറ്റിന് പിന്നാലെ 'മിൽട്ടൺ' ചുഴലിക്കാറ്റ് ഫ്ളോറിഡയെ വിറപ്പിച്ച് അതിശക്തിയായി വീശുകയാണ്. ഇതിനോടകം നിരവധി നാശനഷ്ടങ്ങളാണ് ഫ്ളോറിഡയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യയിൽ ഇതുവരെ ശരിയായ കണക്കുകളും പുറത്തുവന്നിട്ടില്ല.

ഇപ്പോൾ വീശിയടിക്കുന്ന മിൽട്ടൺ ചുഴലിക്കാറ്റ് വലിയ ശക്തിയായി ആഞ്ഞടിച്ചതിനെ തുടർന്ന് ഫ്ളോറിഡയിൽ ശക്തമായ മഴയും കൊടുങ്കാറ്റുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റ​ഗറി 2 കൊടുങ്കാറ്റായി ശക്തി പ്രാപിച്ച മിൽട്ടൺ 105 മൈൽ വേഗതയിലാണ് തീരപ്രദേശങ്ങളിൽ ഇപ്പോൾ ആഞ്ഞ് വീശുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് ഒരു വൃദ്ധസദനത്തിൽ നിരവധി പേർ മരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

അതുപ്പോലെ മഴ ശക്തിയായി പെയ്യുന്നതിനെ തുടർന്ന് ജനങ്ങൾ ഇപ്പോൾ വെള്ളപ്പൊക്ക ഭീതിയിലാണ്. ടാമ്പയിലും മഴ ശക്തിയായി പെയ്തു. സെയിന്റ് പീറ്റേർസ്ബർഗ് നഗരത്തിൽ മഴ തിമിർത്തു. കൊടുങ്കാറ്റിൽ നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. രണ്ട് ദശലക്ഷത്തോളം ആളുകൾക്ക് വൈദ്യുതി നിലച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

കഴിഞ്ഞ മാസമാണ് ഹെലൻ ചുഴലിക്കാറ്റ് അമേരിക്കയില്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കിയത്. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിന് മുന്‍പാണ് ഫ്‌ളോറിഡയില്‍ ഇപ്പോൾ മില്‍ട്ടണ്‍ ഭീതി ഉണ്ടാകുന്നത്.

വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്‌ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന്‍ വ്യാപക നാശം വിതക്കുകയും ചെയ്തിരുന്നു. അതിൽ 230 ലേറെ ആളുകൾ മരിച്ചിരുന്നു. ഫ്‌ളോറിഡ മുതല്‍ വിര്‍ജീനിയ വരെ ശക്തമായ വെള്ളപ്പൊക്കത്തിനും ഇത് കാരണമാക്കുകയും ചെയ്തു.

അതേസമയം, മില്‍ട്ടന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഫ്ളോറിഡയിലെ തംബാബേയിലെ ബേസ് ബോള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണതായി റിപ്പോർട്ടുകൾ ഉണ്ട്. കൊടുങ്കാറ്റില്‍ നിന്നും രക്ഷ നേടുന്നതിനായി നിരവധി പേര്‍ ഇതിനുളളിലാണ് താമസിക്കുന്നത്.