ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ചോദ്യംചെയ്യലില്‍ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുന്‍പ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.

തെളിവുകള്‍ ശേഖരിക്കുന്ന സമയത്ത് സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബലാത്സംഗ കേസില്‍ സിദ്ദിഖിനെതിരായ റിപ്പോര്‍ട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു.

സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്താണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതിയുടെ ഇടക്കാല സംരക്ഷണം നല്‍കിയെങ്കിലും സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ല. പുറത്ത് നില്‍ക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഫലപ്രദമായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നം. പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കുറ്റവാളിയെ പോലെ ഓടി ഒളിച്ചു. സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിക്ക് ലഭിക്കേണ്ട നീതിയെ ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പരാതിക്കാരി പോലീസിനെ സമീപത്. ഡോണള്‍ഡ് ട്രംപിനെതിരെയും ഹോളിവുഡ് താരങ്ങള്‍ക്കെതിരെയും ഇത്തരം വൈകി നല്‍കിയ പരാതികള്‍ സംസ്ഥാനം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

നേരത്തെ സിദ്ധിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ധിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തിയിരുന്നു.