നുഷ്യന്‍ ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം എന്നത് പ്രപഞ്ച സത്യമാണ്. മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന ചോദ്യം മനുഷ്യരാശി ഉണ്ടായ കാലം മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ്. എന്നാല്‍ മരിച്ചു എന്ന് കരുതിയതിന് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയവരുടെ കഥ ഇതിലും അത്ഭുതകരമാണ്. മരിച്ചെന്ന് കരുതി അവയവങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ ഞെട്ടി എണീറ്റവരുണ്ട്. അത് പോലെ തന്നെ ശവപ്പെട്ടിയില്‍ നിന്ന് ചാടി എണീറ്റവര്‍ കല്ലറയില്‍ കിടന്ന് പ്രാണന് വേണ്ടി നിലവിളിച്ചവര്‍ ഇങ്ങനെ നീളുന്നു ഇവരുടെ പട്ടിക. ശാസ്ത്രം ഇത്രയും പുരോഗമിക്കാത്ത കാലഘട്ടങ്ങല്‍ ആയിരിക്കാം ഇത്തരം സംഭവങ്ങള്‍ നടക്കുക എന്നായിരിക്കും പൊതുവേ നമ്മള്‍ കരുതുക.

എന്നാല്‍ എന്തിനും ഇന്റര്‍നെറ്റ് സഹായം ലഭിക്കുന്ന ഇക്കാലത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകളാണ് നമ്മളെ ഞെട്ടിപ്പിക്കുന്നത്. 2021 ഒക്ടോബറില്‍ കെന്റക്കിയില്‍ ടി.ജെ.ഹൂവര്‍ എന്ന 36 കാരന്‍ മരിക്കുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് സമ്മതപത്രം അദ്ദേഹം നല്‍കിയിരുന്നു. മൃതദേഹം ഓപ്പറേഷന്‍ തിയേറററില്‍ എത്തിച്ചു. തുടര്‍ന്ന് സര്‍ജന്‍ അവയവങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് അവിടെ അസ്വാഭാവികായ ചില കാര്യങ്ങള്‍ സംഭവിക്കുന്നത്. തിയറ്ററില്‍ സര്‍ജനെ സഹായിയായിരുന്ന നഴ്സ് കാണുന്നത് മൃതദേഹം അനങ്ങുന്നതായിട്ടാണ്. മൃതദേഹം വല്ലാതെ കരയുന്നതായും അവര്‍ മനസിലാക്കി. എന്നിട്ട് അവയവങ്ങള്‍ നീക്കം ചെയ്യുന്ന നടപടി പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ നിര്‍ത്തി വെയ്ക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്ന പല ജീവനക്കാര്‍ക്കും ഉണ്ടായ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ നല്‍കേണ്ടി വന്നു എന്നത് മറ്റൊരു കാര്യം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്. മറ്റൊരു സംഭവം എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ്. കിയാരെ ക്രിസ്ലേനെ എന്ന ഈ കുഞ്ഞ് മരിച്ചതായിട്ടാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നായിരുന്നു മരണം എന്നാണ് അവര്‍ വ്യക്തമാക്കിയത്. കിയാരെയുടെ ശവസംസ്‌ക്കാരത്തിനുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടിയിലാണ് ബന്ധുക്കളില്‍ ഒരാള്‍ ഞെട്ടിക്കുന്ന ആ കാഴ്ച കാണുന്നത്.

ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ കൈ അനങ്ങുന്നു. കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പ് ഉളളതായും മനസിലായി. കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ചൈനയിലെ ഷാങ്ഹായില്‍ ഒരു മനുഷ്യന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോഴാണ് അയാള്‍ക്ക് ജിവനുണ്ടെന്ന് മനസിലായത്. ഇത് മനസിലാക്കിയ ഒരു ജീവനക്കാരന്‍ പെട്ടെന്ന് തന്നെ ഇയാള്‍ മരിച്ചിട്ടില്ല എന്ന് വിളിച്ചു പറഞ്ഞു. അങ്ങനെ തിരികെ എത്തിച്ച മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. മരിച്ചു എന്ന് വിധിയെഴുതിയ ഡോക്ടര്‍മാരുടെ പണിയും തെറിച്ചു. 2018ല്‍ സ്പെയിനില്‍ മോഷണക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുകയായിരുന്ന ഗൊണ്‍സാലോ മൊണ്‍ടേയോ ജിമിനസ് എന്നയാള്‍ ജയിലിലെ സെല്ലിനുളളില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടിരുന്നു.

ജയിലിലെ മൂന്ന് ഡോക്ടര്‍മാരും ഇയാള്‍ മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ഒരു ബാഗിലാക്കി ഓട്ടോപ്സി നടത്തുന്നതിനായി കൊണ്ട് പോകുന്നതിനിടെ ഒരു ശബ്ദം കേള്‍ക്കുന്നു. ശ്രദ്ധിച്ചപ്പള്‍ അത് മരിച്ചെന്ന് കരുതപ്പെട്ടയാള്‍ കൂര്‍ക്കം വലിക്കുന്നതായിരുന്നു. പിന്നീട് ആശുപത്രിയില്‍ തിരികെ എത്തിച്ച ഇയാള്‍ വളരെക്കാലം ജീവിച്ചു. കഴിഞ്ഞ വര്‍ഷം ഇക്വഡോറില്‍ ഉണ്ടായ സംഭവവും വിചിത്രമാണ്. ബെല്ലാ മൊണ്‍ടേയോ എന്ന 76 കാരി പക്ഷാഘാതത്തെ തുടര്‍ന്നാണ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. നാല് മണിക്കൂറോളം അവരെ ശവപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്നു.

പെട്ടെന്നാണ് ബെല്ലയുടെ കൈകള്‍ ചെറിയ തോതില്‍ ചലിക്കുന്നതായി വീട്ടുകാര്‍ മനസിലാക്കിയത്. വീണ്ടും ആശുപത്രിയില്‍ എത്തിച്ച ബെല്ല കുറേക്കാലം കൂടി ജിവിച്ചിരുന്നു. അടുത്ത സംഭവം നടക്കുന്നത് ഇന്ത്യയിലെ മൊറാദാബാദിലാണ്. ബൈക്കപകടത്തില്‍ മരിച്ച ശ്രീകേഷ്‌കുമാര്‍ എന്ന 45 കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു എന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് ഇയാളുടെ ബന്ധുക്കളെത്തി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിശോധിക്കുമ്പോഴാണ് ശ്രീകേഷ് കുമാര്‍ മരിച്ചിട്ടില്ല എന്ന് തിരിച്ചറ്ിയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്രസീലിലെ ഒരാശുപത്രിയില്‍ നാവിലെ ക്യാന്‍സര്‍ മൂലം മരിച്ച ജോസ് റിബേറോയുടെ മൃതദേഹം അഞ്ച് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചതിന് ശേഷമാണ് അയാളുടെ കണ്ണുകള്‍ തുറന്നടയുന്നതായും ശ്വസിക്കാന്‍ ശ്രമിക്കുന്നതായും മനസിലാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലോവയില്‍ മരിച്ച ഒരു 66 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി എത്തിച്ചപ്പോഴാണ് അവര്‍ ജീവിച്ചിരിക്കുന്നതായി ആളുകള്‍ മനസിലാക്കുന്നത്. വീണ്ടും അവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിക്കുകയായിരുന്നു.