ബീജിംഗ്: ജോലി സമയത്ത് ജീവനക്കാർ ഏറെനേരം 'ടോയ്‌ലറ്റ്' ഉപയോഗിച്ചതിന് പിന്നാലെ എട്ടിന്റെ പണി. ജോലി സമയത്ത് ടോയ്‌ലറ്റ് ഉപയോഗിച്ച ജീവനക്കാരുടെ ചിത്രങ്ങൾ എടുക്കുകയും അത് പരസ്യമായി പ്രദർശിപ്പിച്ച് അപമാനിക്കുകയും ചെയ്‌തെന്നാണ് പ്രധാന പരാതി. ഇതോടെ പുതിയ വിവാദം ഉയരുകയും. ഇതോടെ ആരോപണം നേരിടുന്ന ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.

ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനിൽ സ്ഥിതി ചെയ്യുന്ന ലിക്‌സൺ ഡയാൻഷെങ് എന്ന കമ്പനിയാണ് ഇത്തരത്തിൽ ജീവനക്കാരെ പരസ്യമായി അപമാനിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ചില ജീവനക്കാർ ജോലി സമയത്ത് ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിന്‍റെ ദൈർഘ്യം വളരെ കൂടുതലാണെന്നും അത് തടയുന്നതിനാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയത് എന്നുമാണ് കമ്പനി ഉയർത്തുന്ന ന്യായീകരണം.

ജനുവരി 20 -നാണ് ജീവനക്കാർ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന്‍റെ ഫോട്ടോ കമ്പനി പരസ്യമായി പ്രദർശിപ്പിച്ചത്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത് വലിയ ചർച്ചയാവുകയും കമ്പനിക്കെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ, തങ്ങളുടെ പ്രവർത്തിയെ ന്യായീകരിച്ച് കൊണ്ട് രംഗത്ത് വന്ന കമ്പനി നൽകിയ വിശദീകരണം, ചില സ്റ്റാഫ് അംഗങ്ങൾ ദീർഘനേരം ടോയ്ലറ്റ് കൈവശം വച്ചിരിക്കുകയാണെന്നും പുകവലി, മൊബൈൽ ഗെയിമിംഗ് തുടങ്ങിയ കാര്യങ്ങൾക്കായി ടോയ്‍ലറ്റ് ഉപയോഗിക്കുന്നുണ്ടെന്നുമാണ്. മറ്റുള്ളവർക്ക് ടോയ്‍ലറ്റ് ഉപയോഗിക്കേണ്ടി വരുമ്പോൾ ഈ ജീവനക്കാർ ഒഴിഞ്ഞു കൊടുക്കാറില്ലെന്നും കമ്പനി ആരോപിച്ചു.

പക്ഷെ, ടോയ്‌ലറ്റ് വാതിലിന് മുകളിലൂടെ രഹസ്യമായി ഫോട്ടോകൾ ചിത്രീകരിച്ച് കമ്പനിയുടെ സ്വീകരണ മുറിയിൽ പ്രദർശിപ്പിച്ച നടപടി യാതൊരു കാരണവശാലും ന്യായീകരണം അർഹിക്കുന്നതല്ല എന്നാണ് പൊതുവിൽ ഉയർന്ന അഭിപ്രായം. കമ്പനിയുടെ പ്രവർത്തനങ്ങൾ ജീവനക്കാരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് സെലു ലോ ഫേമിലെ അഭിഭാഷകൻ ഷു സൂ അഭിപ്രായപ്പെട്ടു. കമ്പനികൾക്ക് ജീവനക്കാരുടെ അലസത നിയന്ത്രിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, അതിന് ഇത്തരം പ്രവർത്തികളല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ആദ്യമായ് അല്ല ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്‍റെ പേരിൽ ചൈനീസ് കമ്പനികൾ വാർത്തകളിൽ നിറയുന്നത്. 2021 നവംബറിൽ, ചൈനയിലെ പ്രമുഖ ഇലക്ട്രിക്കൽ അപ്ലയൻസ് റീട്ടെയിലറായ ഗോമി, ജീവനക്കാരുടെ ഇന്‍റർനെറ്റ് ഉപയോഗം നിരീക്ഷിക്കുകയും ജോലി സമയത്ത് ഗെയിം കളിക്കുകയും ഓൺലൈനിൽ ചാറ്റ് ചെയ്യുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചത് വിമർശനങ്ങൾക്ക് ഈടാക്കുകയും ചെയ്തിരുന്നു.

കൂടാതെ, 2022 -ൽ ഷെൻഷെൻ ആസ്ഥാനമായുള്ള സാങ്‌ഫോർ ടെക്‌നോളജീസ്, തങ്ങളുടെ ജീവനക്കാര്‍ ഓണ്‍ലൈനിലൂടെ മറ്റ് സ്ഥാപനങ്ങളില്‍ ജോലി അന്വേഷിക്കുന്നത് നിരീക്ഷിച്ചതും അത്തരം സൈറ്റുകൾ നിയന്ത്രിച്ചതും വാർത്തകളിൽ തന്നെ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.