കണ്ണൂര്‍: ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യാന്‍ തുടങ്ങിയതാണ് എം.എം.വൈഷ്ണവ് (25). ഒട്ടേറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി മുന്നോട്ട് പോകവെയാണ് ആനക്കലി വൈഷ്ണവിന്റെ ജീവിതം താറുമാറാക്കിയത്. ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി ഓടി നടന്ന ആ യുവാവ് കിടപ്പിലായിട്ട് പത്ത് മാസം പിന്നിട്ടു. കഴുത്തിന് താഴേയ്ക്ക് ചലിക്കില്ല. ശരീരം ഒന്ന് അനക്കണമെങ്കില്‍ അമ്മ ഷീബയുടെ സഹായം വേണം.

വൈഷ്ണവിന് തുടര്‍ചികിത്സച്ചെലവും ജോലിയുമെല്ലാം വാഗ്ദാനം ചെയ്ത വനംവകുപ്പും ഇപ്പോള്‍ കൈവിട്ട സ്ഥിതിയാണ്. ചലനശേഷി നഷ്ടപ്പെട്ടെങ്കിലും കൃത്യമായ തുടര്‍ചികിത്സ ലഭിച്ചാല്‍ സുഖം പ്രാപിക്കുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള ഭാരിച്ച ചികിത്സാ ചിലവാണ് കുടുംബത്തെ കുഴപ്പിക്കുന്നത്. ആറളം ഫാമിലെ കരാറുകാരന്‍ സാദത്തിനു കീഴില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന വൈഷ്ണവ് 2024 ഏപ്രില്‍ 25ന് ആണ് ആനക്കലിക്കിരയായത്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഫാം രണ്ടാം ബ്ലോക്കില്‍ കാട്ടാനയുടെ മുന്നില്‍പെട്ടു. വീണിടത്തുനിന്ന് എഴുന്നേറ്റ വൈഷ്ണവിനെ ആന തൊഴിച്ചു തെറിപ്പിച്ചു. നട്ടെല്ലിനു ഗുരുതര പരുക്കുമായി പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ 15 ലക്ഷം രൂപ ചെലവായി. 14 ലക്ഷം രൂപ വനംവകുപ്പു നല്‍കി. എന്നാല്‍, തുടര്‍ചികിത്സച്ചെലവു വഹിക്കാതെ വനംവകുപ്പ് കയ്യൊഴിഞ്ഞു.

വൈഷ്ണവിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. സഹായവുമായി സാദത്തും കൂടെ നിന്നു. വൈഷ്ണവിനെ ഫിസിയോതെറപ്പിക്കായി വീണ്ടും പരിയാരത്തു പ്രവേശിപ്പിച്ചു. രണ്ട് മാസത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെങ്കിലും വൈകാതെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവിടെ നാലു മാസത്തെ ഫിസിയോതെറപ്പിയുടെ ഫലമായി ഇടതുകൈയ്ക്കു നേരിയ ചലനശേഷി ലഭിച്ചു. ചികിത്സയ്ക്ക് 5 ലക്ഷത്തോളം രൂപ ചെലവായി.

വൈഷ്ണവിന് നിലവില്‍ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും കൃത്യമായ തുടര്‍ചികിത്സ ലഭിച്ചാല്‍ സുഖം പ്രാപിക്കുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള ചിലവാണ് കുടുംബത്തെ കുഴപ്പിക്കുന്നത്. ഇപ്പോള്‍ ഒരുമാസമായി പരിയാരം ആയുര്‍വേദ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു ചികിത്സ. വൈഷ്ണവിനെ പരിചരിക്കേണ്ടതിനാല്‍ ഷീബയ്ക്കും ജോലിക്കു പോകാന്‍ കഴിയുന്നില്ല.