വാറ്റ് ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ചരക്കുകള്‍ക്ക് താരിഫ് ഈടാക്കുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ബ്രിട്ടനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് സമ്പദ്ഘടനയില്‍ ഇത് ഏകദേശം 24 ബില്യന്‍ പൗണ്ടിന്റെ ആഘാതമേല്‍പ്പിക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇടപാടുകള്‍ കൂടുതല്‍ നീതിപൂര്‍വ്വമാക്കുവാന്‍ റെസിപ്രോക്കല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതായത്, ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 21 ശതമാനം ലെവി ചുമത്തുമെന്നര്‍ത്ഥം.

എന്നാല്‍, ഓരോ രാജ്യങ്ങളുടെ കാര്യവും പ്രത്യേകം പ്രത്യേകമായി പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ബ്രിട്ടന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സമീപനം എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 20 ശതമാനം വാറ്റ് ആണ് ബ്രിട്ടന്‍ ചുമത്തുന്നത്. ഇതേ തലത്തിലുള്ള ലെവി വന്നാല്‍, അത് യു കെയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 0.4 ശതമാനം പോയിന്റിന്റെ കുറവ് വരുന്ന രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ഉണ്ടാക്കും എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ പറയുന്നത്.

ട്രംപിന്റെ നിര്‍ദ്ദേശം നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഒപ്പം ഉപഭോക്താക്കള്‍ക്കും, ചെലവ് വര്‍ദ്ധിപ്പിക്കുകയും അനിശ്ചിതത്വം രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് എന്നാണ് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കോമ്മേഴ്സ് പ്രതികരിച്ചത്. ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍, ഫുഡ് ആന്‍ഡ് ബിവറേജസ് എന്നീ മേഖലകളെയായിരിക്കും ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക എന്നും ബി സി സി പറയുന്നു. യു എസ് - യു കെ വാണിജ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍, നിര്‍ദ്ദേശിക്കപ്പെട്ട താരിഫുകളില്‍ നിന്നും ഇളവുകള്‍ വേണമെന്നും ചേമ്പര്‍ ആവശ്യപ്പെടുന്നു.