തിരുവനന്തപുരം: സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഇന്‍ചാര്‍ജായ പ്രധാനാധ്യാപികയ്‌ക്കെതിരെ ഉയര്‍ന്ന വരുന്നത് ഗുരുതര ആരോപണങ്ങള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോസ്റ്റലില്‍ കുട്ടികള്‍ വലിയ അവഗണനയാണ് നേരിടുന്നതെന്നാണ് സൂചന. ജയില്‍ സമാനമായ ജീവിതമാണ് ഹോസ്റ്റലില്‍ കുട്ടികള്‍ക്കുള്ളതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഹോസ്റ്റലില്‍ തുടര്‍ന്ന് വരുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും, ശിശുക്ഷേമ വകുപ്പിനും പരാതി നല്‍കിയിരുന്നു. ഹോസ്റ്റലില്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ ഹാജര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റുന്നതായും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിപിഐ ജോയിന്റ് ഡയറക്ടര്‍ മാതാപിതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

അവധി ദിവസങ്ങളിലും, ക്ലാസ് സമയം കഴിഞ്ഞുള്ള മറ്റു സമയങ്ങളിലും മുന്‍ അധ്യാപകരുടെ ശബ്ദം കേട്ടാല്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് അവരോട് സംസാരിക്കാന്‍ അനുവാദമില്ലെന്നാണ് ആരോപണം. അധ്യാപകരെ കാണണമെങ്കില്‍ ഹോസ്റ്റല്‍ ഇന്‍ചാര്‍ജായ പ്രധാനാധ്യാപികയെ കാത്തുനിന്ന് എഴുതി ഒപ്പിട്ടു കൊടുത്താല്‍ മാത്രമേ അവരെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും ടീച്ചര്‍ പറഞ്ഞു. ആരോപണ വിധേയയായ അധ്യാപിക സ്‌കൂളില്‍ എത്തുന്നതിന് മുന്‍പുണ്ടായിരുന്ന അധ്യാപകരില്‍ നിന്നും എല്ലാം കുട്ടികള്‍ക്ക് മതിയായ പരിഗണനയും, സ്‌നേഹവും, സ്വാതന്ത്ര്യവും ലഭിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മുന്‍കാലങ്ങളില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ വിദ്യാലയത്തിലെ പ്രത്യേക സംവിധാനങ്ങളായ ബ്രയില്‍ എഴുത്ത് വായന, ടൈലര്‍ ഫ്രെയിം പരിശീലനം, കമ്പ്യൂട്ടര്‍, സംഗീതം, കായികം തുടങ്ങിയ പരിശീലനങ്ങളും സ്‌കൂളില്‍ ക്ലാസ് ഇല്ലാത്ത സമയങ്ങളില്‍ ലഭ്യമാക്കിയിരുന്നു. അതെല്ലാം വിദ്യാര്‍ത്ഥികളുടെ വലിയ സന്തോഷവുമായിരുന്നു. എന്നാല്‍ പുതിയ പ്രധാനാധ്യാപിക എത്തിയതോടെ ഈ സൗകര്യങ്ങളെല്ലാം കുട്ടികള്‍ക്ക് ലഭിക്കാതെയായി. ഭക്ഷണം പോലും മതിയായ അളവില്‍ കുട്ടികള്‍ക്ക് നല്‍കുന്നിലെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്. ഭക്ഷണത്തിന്റെ പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രധാനാധ്യാപിക കുട്ടികളെ ആക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഫോണില്‍ കോള്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നതിനാല്‍ ഇതൊന്നും മാതാപിതാക്കളോട് പറയാന്‍ കഴിയുമായിരുന്നില്ലെന്നുമാണ് കുട്ടികള്‍ പറയുന്നത്. ഹോസ്റ്റലില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നും മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഹോസ്റ്റലിലെ പാചക തൊഴിലായിയായിരുന്ന ജീവനക്കാരിയുടെ ശബ്ദസന്ദേശം പുറത്ത് വന്നതോടെയാണ് ഹോസ്റ്റലില്‍ നടന്നിരുന്നു സംഭവങ്ങള്‍ മാതാപിതാക്കള്‍ പോലും അറിയുന്നത്. കടുത്ത മാനസിക പീഡനം മൂലം ജീവനക്കാരി ജോലി അവസാനിപ്പിക്കുകയായിരുന്നു. ശേഷം പുറത്ത് വന്ന ശബ്ദസന്ദേശമാണ് മാതാപിതാകകള്‍ക്ക് ലഭിക്കുന്നത്. ഹോസ്റ്റല്‍ ചുമതലയുള്ള പ്രധാനാധ്യാപികയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പാചക തൊഴിലാളിയായിരുന്ന സ്ത്രീ ഉന്നയിച്ചത്.

ഹോസ്റ്റലിലെ പെൺകുട്ടികളായ വിദ്യാർത്ഥികളും പ്രധാനധ്യാപികയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സാനിറ്ററി പാഡുകൾ കളയാനുള്ള സൗകര്യം ഹോസ്റ്റലിൽ ഒരുക്കിയിട്ടില്ലെന്നാണ് ആരോപണം. താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ സൂക്ഷിച്ച ശേഷം വീട്ടിൽ പോകുമ്പോൾ സാനിറ്ററി പാഡുകൾ കൊണ്ട് പോകണമെന്നുമാണ് പ്രധാനാധ്യാപിക നിർദ്ദേശിച്ചിട്ടുള്ളതെന്നുമാണ് പരാതിയിൽ പറയുന്നത്. ഇത് കാരണം ദിവസങ്ങളോളം സാനിറ്ററി പാഡുകൾ മുറിയിൽ സൂക്ഷിക്കേണ്ടി വന്നതായും കുട്ടികൾ പറയുന്നു. ഇതിനെതിരെ സംസാരിക്കുകയോ, പ്രതികരിക്കുകയോ ചെയ്‌താൽ ഹോസ്റ്റൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നും കടുത്ത മാനസിക പീഡനം നേരിടേണ്ടി വരുമെന്നും ആക്ഷേപമുണ്ട്.

ഈ വര്‍ഷം ജനുവരിയില്‍ മാതാപിതാക്കള്‍ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കി. അന്നേ ദിവസം തന്നെ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ നടന്ന പി.ടി.എ യോഗത്തിലും ഈ വിഷയങ്ങള്‍ പരസ്യമായി അറിയിച്ചു. ഹോസ്റ്റല്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. ഹോസ്റ്റലില്‍ പഠിക്കുവാനായുള്ള സമയം പോലും ക്രമീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കമ്പ്യൂട്ടറും മറ്റു പഠനവിഷയങ്ങളിലും കുട്ടികളെ സഹായിക്കാന്‍ അധ്യാപകര്‍ തയ്യാറാണെങ്കിലും പ്രധാനാധ്യാപിക അനുവദിക്കാറില്ലെന്നും ആരോപണമുണ്ട്.

പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 17 കുട്ടികള്‍ ഹോസ്റ്റലിലുണ്ട്. തുടര്‍പഠനത്തിന് സര്‍ക്കാര്‍ അന്ധവിദ്യാലയത്തോളം സുരക്ഷിതവും അനുയോജ്യമായ മറ്റൊരു ഹോസ്റ്റല്‍ സംവിധാനം ലഭിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതുകൊണ്ടു ഹോസ്റ്റലിൽ നിന്ന് തന്നെ തുടര്‍ന്ന് പഠിക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം. എന്നാല്‍ പ്രധാനാധ്യാപികയുടെ പല നിലപാടുകളും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ആരോപണ വിധേയയായ പ്രധാനാധ്യാപികയെ മാറ്റി തങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന മറ്റൊരാളെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നതാണ് പരാതിക്കാരുടെ ആവശ്യം.