കൊല്ലം: യാത്രക്കാരെ പെരുവഴിയില്‍ തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ ഔദ്യോഗിക വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്. കൊല്ലം ഓയൂര്‍ ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ റോഡിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം ഓയൂര്‍ ജങ്ഷനിലാണ് സംഭവം. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരനായ അല്‍ത്താഫ് പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കിയ യുവാവ് വാഹനത്തിന് അടുത്തെത്തി ഉദ്യോഗസ്ഥരോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജനുവരിയില്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും യുവാവ് പറയുന്നത് വീഡിയോയില്‍ കാണാം. രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് പിഴയായി 5000 രൂപയാണ് താന്‍ അടച്ചതെന്നും ഇയാള്‍ പറയുന്നുണ്ട്. നിങ്ങളുടെ വാഹനത്തിന് പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെ എന്ന ചോദ്യത്തിന് വേണം എന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ട്. തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് എടുത്തോളാം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോകാന്‍ ശ്രമിച്ചു. എന്നാല്‍ പിഴ അടച്ചിട്ട് പോയാല്‍ മതി എന്ന് യുവാവ് നിര്‍ബന്ധം പിടിക്കുകയും വാഹനത്തിന് മുന്നില്‍ കയറി നില്‍ക്കുകയും ചെയ്തു. ഇതോടെ സൗമ്യമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ ഒടുവില്‍ എം.വി.ഡി വാഹനത്തിനും പിഴയിടുകയായിരുന്നു. 2000 രൂപ പിഴയിട്ടത് യുവാവിനെ കാണിക്കുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്ത് പിഴ ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ഈ വാഹനത്തിന് 2026 ഫെബ്രുവരി 20 വരെ പുക പരിശോധന സര്‍ട്ടിഫിക്കറ്റാണുള്ളത്. പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ പിഴ വരുന്ന തിയ്യതി മുതല്‍ ഏഴ് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ പിഴ ഒഴിവാക്കി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമം.

പിഴ ഈടാക്കിയതിന്റെ മധുര 'പ്രതികാരം'

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ അല്‍ത്താഫ് എന്ന യുവാവിന് എംവിഡി 2000 രൂപ പിഴയിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവ് എംവിഡിക്കെതിരെ തിരിച്ചടിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് അല്‍ത്താഫും ചോദിച്ചു. തുടര്‍ന്ന് അവരുടെ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരോട് അവരുടെ വാഹനത്തിന് പിഴ ഇടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

തന്റെ വാഹനത്തിന് രണ്ട് ദിവസം മുമ്പ് എംവിഡി 5000 രൂപ പിഴയിട്ടുവെന്നും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല എന്ന കാരണത്താല്‍ 2000 രൂപയാണ് പിഴയടച്ചതെന്നും അതിനാല്‍ സര്‍ക്കാര്‍ വാഹനത്തിനും അതേ പിഴ ഈടാക്കണമെന്നും അല്‍ത്താഫ് പറഞ്ഞു.

അതേസമയം ഈ വാഹനത്തിന്റെ പിഴ തങ്ങള്‍ അടച്ചോളാം എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ അപ്പോള്‍ വാഹനം ഓടുന്നതെന്ന് യുവാവ് തിരിച്ചു ചോദിക്കുന്നത് വീഡിയോയില്‍ കാണാം. നിങ്ങളുടെ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടേ എന്ന യുവാവിന്റെ ചോദ്യത്തിന് വേണമെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ വാഹനത്തിനും പിഴ അടിക്കാന്‍ യുവാവ് ആവശ്യപ്പെടുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി റോഡിലിറങ്ങുന്നവര്‍ക്ക് താങ്ങാനാകാത്ത പിഴ ഈടാക്കുന്ന നിങ്ങള്‍ സര്‍ക്കാര്‍ വാഹനത്തിന് എന്തുകൊണ്ടാണ് പിഴ ഈടാക്കാത്തതെന്ന് യുവാവ് ചോദിച്ചു. ജനുവരി 25ന് എംവിഡി വാഹനത്തിന്റെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തീര്‍ന്നെന്നും ഇത് ഫെബ്രുവരിയാണെന്നും യുവാവ് ഓര്‍മപ്പെടുത്തി.

ഇതിനിടെ വാഹനം മുന്നോട്ട് എടുത്ത് എംവിഡി ഉദ്യോഗസ്ഥര്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ യുവാവ് മുന്നില്‍ കയറി തടസം സൃഷ്ടിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എംവിഡി ഉദ്യോഗസ്ഥര്‍ ഒടുവില്‍ എംവിഡി വാഹനത്തിനും പിഴയിട്ടു. പിഴയിട്ടത് യുവാവിനെ കാണിക്കുന്നതും ദൃശ്യത്തില്‍ കാണാന്‍ കഴിയും. അതേസമയം, നിരവധിപേരാണ് യുവാവിന്റെ നടപടിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.