വിമാനത്തിലെ ജീവനക്കാര്‍ എപ്പോഴും, അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്തിരിക്കണം, ഒരുപക്ഷെ, വിമാനത്തിനുള്ളില്‍ വെച്ച് സംഭവിക്കാന്‍ ഇടയുള്ള യാത്രക്കാരുടെ മരണം വരെ. എന്നാല്‍, ഉയരങ്ങളില്‍ വെച്ച് അപ്രതീക്ഷിതമായി ഒരു മരണമുണ്ടായാല്‍ എന്തൊക്കെയാണ് പ്രോട്ടോക്കോള്‍ എന്നറിഞ്ഞിരിക്കണം. അത്തരത്തിലുള്ള അടിയന്തിരഘട്ടം ഉണ്ടായാല്‍, എന്തു ചെയ്യണമെന്നതുമായി ബന്ധപ്പെട്ട് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ സംസാരിക്കുകയാണ്.

വിമാനത്തിനകത്തുവെച്ച് മരണമുണ്ടായാല്‍, അത് വന്‍ സമ്മര്‍ദ്ദം ഉളവാക്കുന്ന ഒന്നാണെന്നാണ് മുന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ആയ ജെയ് റോബര്‍ട്ട് പറയുന്നത്. അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കനത്ത മാനസികാഘാതം ഏല്‍പ്പിക്കാന്‍ കൂടി കഴിയുന്ന ഒന്നാണ് അത്തരം സന്ദര്‍ഭമെന്നും ജെയ് പറയുന്നു. ഒരു വിമാന ജീവനക്കാരന്‍ ഏറ്റവുമധികം ഭയക്കുന്ന ഒന്നാണ് 35,000 അടി മുകളില്‍ വെച്ചുള്ള മരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതിനുള്ള പ്രധാനകാരണം, അത്തരം സാഹചര്യങ്ങളില്‍ ആവശ്യമായി വരുന്ന മെഡിക്കല്‍ എമര്‍ജന്‍സിയാണ്. ഏറെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണത്. പ്രത്യേകിച്ചും യാത്രക്കാരന്‍ യുവാവോ യുവതിയോ ആണെങ്കില്‍.

യാത്രയ്ക്കിടയില്‍ മരണപ്പെട്ട ഒരു സ്ത്രീയുടെ സമീപം മണിക്കൂറുകളോളം ഇരിക്കാന്‍ നിര്‍ബന്ധിതമായ ഒരു സാഹചര്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം ആസ്‌ട്രേലിയന്‍ ദമ്പതികള്‍ പറഞ്ഞിരുന്നു. അവരുടെ അനുഭവം പുറത്തു വന്നതിനു പുറകെയാണ് ജെയ് കൂടുതല്‍ വിശദാംശങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇത്തരം സാഹചര്യം കൂടുതലായി അഭിമുഖീകരിക്കേണ്ടി വരിക എന്ന് ജെയ് റോബര്‍ട്ട്‌സ് പറയുന്നു.

ഇതിനു കാരണം, ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്ന വിമാനങ്ങള്‍ പൊതുവെ വലുതും കൂടുതല്‍ യാത്രക്കാര്‍ ഉള്ളതുമായിരിക്കും. അതുപോലെ, വഴി തിരിച്ചു വിടാനുള്ള സാധ്യതകള്‍ കുറവുമായിരിക്കും. അതിനു പുറമെ , ദീര്‍ഘനേരം തുടര്‍ച്ചയായി ഇരിക്കേണ്ടുന്ന സാഹചര്യവുമുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി തെളിച്ചേക്കാം. എന്നാല്‍, വിമാനത്തിനകത്ത് മരണങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടുമുണ്ട്.

അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ് വിമാനക്കമ്പനികള്‍ അവരുടെ എമര്‍ജന്‍സി മെഡിക്കല്‍ സംവിധാനങ്ങള്‍ രൂപീകരിക്കുക. എന്നാല്‍, ചില സമയങ്ങളില്‍ പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍, അതില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായും വന്നേക്കാം. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ വിമാനത്തിനകത്ത് രോഗികളുമായി ഇടപെടല്‍ നടത്തുന്ന രീതികള്‍ വ്യത്യസ്തങ്ങളായേക്കാമെങ്കിലു, സാധാരണയായി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതിനും, പൈലറ്റിനെ വിവരമറിയിക്കുന്നതിനും അതുപോലെ മെഡിക്കല്‍ പ്രൊഫഷണലുകളില്‍ നിന്നും ഉപദേശം സ്വീകരിക്കുന്നതിനുമുള്ള പരിശീലനം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്

വിവരം ലഭിച്ചാല്‍ ഉടന്‍ ക്യാപ്റ്റന്‍, എയര്‍ലൈന്‍ കമ്പനിയുടെ ഓപ്പറേഷന്‍സ് സെന്ററുമായി ബന്ധപ്പെട്ട് ലക്ഷ്യത്തിലേക്ക് തന്നെ പറക്കണമോ അതോ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടണമോ എന്ന കാര്യം തീരുമാനിക്കും. യാത്രക്കാരന്റെ ശ്വാസം നിലയ്ക്കുന്ന അവസ്ഥ എത്തിയാല്‍ സി പി ആര്‍ നല്‍കാനുള്ള പരിശീലനം എല്ലാ ജീവനക്കാര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ പോലും വിമാനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന എല്ലാ മരണങ്ങളും ഒഴിവാക്കാന്‍ പറ്റുന്നവയല്ല എന്ന ദുഃഖകരമായ സത്യം ബാക്കി നില്‍ക്കുന്നുണ്ട്.

അത്തരത്തില്‍ ഒരാള്‍ ഹൃദയസ്തംഭനം മൂലമോ മറ്റേതെങ്കിലും കാരണത്താലോ വിമാനത്തിനുള്ളില്‍ മരണമടയുകയാണെങ്കില്‍, തങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്നും, വിമാനം ലക്ഷ്യത്തില്‍ എത്തുന്നതുവരെ കാത്തിരിക്കുക എന്നതുമാത്രമെ ചെയ്യാനുള്ളു എന്നുമാണ് എയര്‍ഹോസ്റ്റസ് ആയ ഷീന്‍ മാരീ ടിക്ടോക് വീഡിയോയിലൂടെ പറയുന്നത്. മൃതദേഹം, അത് ഇരിക്കുന്നിടത്തു തന്നെ യാത്ര അവസാനിക്കുന്നത് വരെ തുടരുമെന്നും അവര്‍ പറയുന്നു. ചില സാഹചര്യങ്ങളില്‍, സീറ്റുകള്‍ ലഭ്യമാണെങ്കില്‍, മൃതദേഹം മറ്റൊരു ഒറ്റപ്പെട്ട സീറ്റിലേക്ക് മാറ്റി ബ്ലാങ്കറ്റ് കൊണ്ട് മൂടുമെന്നും അവര്‍ പറയുന്നു.

വിമാനത്തിനുള്ളിലെ മറ്റ് യാത്രക്കാരെ ഇക്കാര്യം അറിയിക്കുകയോ, മെഡിക്കല്‍ ടീം വിമാനത്തില്‍ എത്തുന്നതുവരെ അവരെ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കുകയുമില്ല. വിമാനം നിലത്തിറങ്ങാന്‍ കൂടുതല്‍ സമയമെടുത്താലെന്തു ചെയ്യുമെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍, തങ്ങളുടെ മെഡിക്കല്‍ കിറ്റില്‍ ഒരു ബോഡി ബാഗുണ്ടെന്നും അതില്‍ മൃതദേഹം പൊതിഞ്ഞു വയ്ക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍, തല മൂടുകയില്ല. ഒരു ഡോക്ടര്‍ക്ക് മാത്രമെ അത് ചെയ്യുവാന്‍ നിയമപരമായ അവകാശമുള്ളു.