ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ റെസ്റ്റോറന്റില്‍ നിന്നും മലയാളി മാധ്യമ പ്രവര്‍ത്തകയുടെ ലാപ് ടോപ്പ് മോഷണം പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാപ് ടോപ്പ് മോഷ്ടാവ് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതിയുമായി ചെന്നിട്ടും തണുപ്പന്‍ മട്ടിലായിരുന്നു ആദ്യം പൊലീസിന്റെ പ്രതികരണം. എന്നാല്‍ ഇംഗ്ലീഷ് പത്രങ്ങളിലടക്കം മോഷണം വാര്‍ത്തയായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ല്യുവിഷാമില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് മലയാളിയായ ഹന്ന എബ്രഹാം. സെന്‍ട്രല്‍ ലണ്ടനിലെ ബ്ലൂംസ്ബെറിയ്ക്കടുത്തുള്ള ഗ്രേറ്റ് റെസ്സല്‍ സ്ട്രീറ്റിലെ തിരക്കേറിയ റെസ്റ്റോറന്റില്‍ ഹന്ന ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഹന്നയെ നാട്ടില്‍ നിന്നും മാതാപിതാക്കള്‍ ഫോണ്‍ ചെയ്തത്. അവരുമായി ഫോണില്‍ സംസാരിച്ചിരിക്കവേയാണ് ഹന്നയുടെ ലാപ്ടോപ്പ് മോഷണം പോയത്. ലാപ് ടോപ്പ് ബാഗ് നിലത്തു വച്ച ശേഷം തൊട്ടടുത്തുള്ള ബെഞ്ചിലിരുന്ന് സംസാരിക്കുകയായിരുന്നു ഹന്ന.

കറുത്ത നിറത്തിലുള്ള തൊപ്പിയുള്ള ബനിയനും ജാക്കറ്റും ധരിച്ച മോഷ്ടാവ് ഹന്നയുടെ ബാഗ് ലക്ഷ്യമിടുന്നതു മുമ്പ് തൊട്ടടുത്ത ടേബിളിലെ ആളുകളോട് സംസാരിക്കുന്നതു വീഡിയോയില്‍ കാണാന്‍ സാധിക്കും. മോഷണത്തിന്റെ യാതൊരു ജാള്യതയും കൂടാതെ, മോഷ്ടാവ് ഹന്നയുടെ ബാഗിന് അടുത്തേക്ക് എത്തുന്നതും ലാപ്ടോപ്പ് എടുത്ത് സ്വന്തം ബാഗിലാക്കി അയാള്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. അവിടം വിടും മുമ്പ് തന്റെ തൊപ്പി അയാള്‍ നേരെയാക്കി വെയ്ക്കുന്നതും കാണാം.

ഹന്ന ഒരു ഫോണ്‍ കോളിലാണെന്ന് തിരിച്ചറിഞ്ഞാണ് മോഷ്ടാവ് ഹന്നയെ ലക്ഷ്യമിട്ടത്. പിന്നീട് ഒരു മീറ്റിംഗിന് എത്തിയപ്പോഴാണ് തന്റെ ബാഗില്‍ ഭാരം കുറവാണെന്ന് ഹന്ന തിരിച്ചറിഞ്ഞതും മോഷണ വിവരം തിരിച്ചറിഞ്ഞതും. തുടര്‍ന്ന് ഉടന്‍ തന്നെ റെസ്റ്റോറന്റിലേക്ക് എത്തുകയും സിസിടിവി പരിശോധിച്ച് ലാപ്ടോപ്പ് മോഷണം പോയതാണെന്ന് ഉറപ്പിക്കുകയും ആയിരുന്നു.

റെസ്റ്റോറന്റ് ഉടമയും ഹന്നയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. ആ ലാപ്ടോപ്പ് ആയിരുന്നു തന്റ ജീവിതമാര്‍ഗം. ഇനി മറ്റൊരു ലാപ്ടോപ്പ് വാങ്ങാനുള്ള പണം പോലും തന്റെ കയ്യിലില്ലെന്നും ഹന്ന പറയുന്നു.