വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചില യാത്രക്കാരുടെ പെരുമാറ്റം വളരെ മോശമാണ്. ആവശ്യമില്ലാത്ത പല കാര്യങ്ങൾക്കും അവർ വാശി പിടിക്കുന്നു. സംഘർഷങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നു. അത്രക്കും പ്രശ്നങ്ങളാണ് അവർ സൃഷ്ട്ടിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒളിച്ച് കടത്തിയ ലൈറ്റർ ഉപയോഗിച്ച് ഒരു മലയാളി യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് വലിച്ചതിന് പിടിയിലായത്. അതിന് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി വൈറലായി. ഇത്തവണ യാത്രക്കാരന്‍ വിമാനത്തിന്‍റെ എമർജന്‍സി ഡോർ തുറക്കാന്‍ ശ്രമിച്ചതായിരുന്നു കാര്യങ്ങൾ വഷളാക്കിയത്. അതും 35,000 അടി ഉയരത്തില്‍ വിമാനം അറ്റ്ലാന്‍റിക്ക് കടലിന് മുകളില്‍ കൂടി പറക്കുമ്പോൾ. യാത്രക്കാർ എല്ലാം ഒന്നടങ്കം ഭയന്ന് നിലവിളിക്കുകയായിരുന്നു.

സ്പെയിനിലെ മാഡ്രിഡ് ബരാജാസ് എയർപോർട്ടില്‍ നിന്നും വെനിസ്വലന്‍ തലസ്ഥാനമായ കാരാക്കസിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്അറ്റ്ലാന്‍റിക്കിന്‍റെ പ്ലസ് അൾട്രാ ഫ്ലൈറ്റിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോര്‍ട്ട് ചെയ്തു. ദൃക്സാക്ഷികൾ പറഞ്ഞതനുസരിച്ച് വിമാനത്തില്‍ എമർജന്‍സി ഡോറിന് സമീപത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവ് പെട്ടെന്ന് ചാടി എഴുന്നേറ്റ് എമർജന്‍സി ഡോർ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാൾ ഡോറിന്‍റെ ലിവർ വലിക്കാന്‍ ശ്രമിക്കുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ ബഹളം വയ്ക്കുകയും തുടർന്ന് വിമാനത്തിലെ ക്രു അംഗങ്ങൾ എത്തി ഇയാളെ ഒടുവിൽ പിടികൂടുകയായിരുന്നു.

പരിഭ്രാന്തരായ യാത്രക്കാര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് വിമാനത്തിന്‍റെ ഡോറിലേക്ക് നോക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ആളുകൾ സീറ്റില്‍ നിന്നും എഴുന്നേറ്റ് നിലവിളിക്കുന്നത് കാണാം. ഇതിനിടെ മൂന്നാല് പേര്‍ ചേര്‍ന്ന് ഒരാളെ പിടികൂടി നിലത്തിട്ട് കൈയും കാലും കെട്ടാന്‍ ശ്രമിക്കുന്നതും കാണാം. മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരനെ കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍ കമഴ്ത്തി കിടത്തിയിരിക്കുന്നു.

നേരത്തെ പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരെ സ്ഥലം മാറ്റിയിരുത്തിയെങ്കിലും ഇയാൾ വീണ്ടും വന്ന് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് വിമാന അധികൃതര്‍ അറിയിച്ചു. ഇയാളെ പിടികൂടുന്നതിനിടെ ഒരു കാബിന്‍ ക്രൂ അംഗത്തിന് കണങ്കാലില്‍ പരിക്കേറ്റെന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചെന്നും അധികൃതർ വ്യക്തമാക്കി.

റൺവേയിൽ നിന്നും സ്മൂത്ത് ടേക്ക്ഓഫ് നടത്തി കുതിച്ചുപൊങ്ങിയതും പക്ഷി ഇടിച്ചതിനെ തുടർന്ന് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ച വിമാനത്തെ ഒടുവിൽ അടിയന്തരമായി തിരിച്ചിറക്കി. ഫെഡ്‍എക്‌സ് കാർഗോ വിമാനമാണ് ഇറക്കിയത്. ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചിറകിൽ തീജ്വാലകളുമായി വിമാനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബോയിങ് 767 കാർഗോ വിമാനത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റ് അപകടങ്ങളൊന്നുമില്ല.

ഭൂമിയിൽ നിന്ന് നൂറ് കണക്കിന് അടി ഉയരത്തിലാണ് സംഭവം നടന്നത്. വിമാനം ഇൻഡ്യാനാപൊളിസിലേക്ക് പോകുകയായിരുന്നെന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായെന്നും ഫെഡ്എക്‌സിന്‍റെ വക്താവ് വ്യക്തമാക്കി. മറ്റൊരു ഫ്ലൈറ്റിലെ പൈലറ്റായ കെന്നത്ത് ഹോഫ്മാൻ തീപിടിച്ച വിമാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. തന്‍റെ ഫ്ലൈറ്റ് പറക്കവേ, എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അടിയന്തര സന്ദേശം കേട്ടെന്ന് പൈലറ്റ് പറയുന്നു. ഒരു വശത്ത് തീജ്വാലകളുമായി വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഒരു മാസത്തിനിടെ വടക്കേ അമേരിക്കയിൽ നാല് വലിയ വ്യോമയാന ദുരന്തങ്ങൾ ഉണ്ടായി. ഫെബ്രുവരി 6-ന് അലാസ്‌കയിൽ യാത്രാവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു, ജനുവരി 26 ന് നാഷണൽ എയർപോർട്ടിൽ സൈനിക ഹെലികോപ്റ്ററും അമേരിക്കൻ എയർലൈൻസ് വിമാനവും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിമാനങ്ങളിലുമായുണ്ടായിരുന്ന 67 പേരും കൊല്ലപ്പെട്ടു.