മലപ്പുുറം: ബുധനാഴ്ച മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയും മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ. ഇവര്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവര്‍ക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തി. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ആശങ്ക കൂടി. എന്നാല്‍ അവരുടെ മൊബൈല്‍ ഫോണില്‍ പുതിയ സിം ഇട്ടത് പ്രതീക്ഷയായി. ഈ സിം ഇടലാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. കുട്ടികള്‍ പൂര്‍ണ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതില്‍ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. മൊബൈല്‍ ലൊക്കേഷന്‍ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. രാത്രി ഒമ്പത് മണിയോടെ പുതിയ സിം കാര്‍ഡ് ഇട്ടത് വഴിത്തിരിവായി.

മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്. പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവര്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവര്‍ക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. നാല് മണിയോടെ ഇവര്‍ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷന് എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവര്‍ അവിടെ തന്നെ തുടര്‍ന്നു. രാത്രി ഒന്‍പത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇവര്‍ പുതിയ ഒരു സിം കാര്‍ഡ് ഇട്ടു.

കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവര്‍ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. മുംബൈ സിഎസ്ടി റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ലൊക്കേഷന്‍ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 10.45ഓടെ ഇവര്‍ സിഎസ്ടിയില്‍ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ സിഎസ്ടിയില്‍ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട കേരള പൊലീസ് ലോണാവാലയില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തുടക്കത്തില്‍ പൊലീസിനോട് സഹകരിക്കാതിരുന്ന ഇവര്‍ ഒടുവില്‍ സമ്മതിച്ചു. കുട്ടികള്‍ ഈ ട്രെയിനില്‍ ഉണ്ടെന്ന വിവരം കേരള പൊലീസ്, റെയില്‍വെ പൊലീസിനും കൈമാറി. തുടര്‍ന്നായിരുന്നു ഇവരെ പിടികൂടാനുള്ള ആര്‍പിഎഫിന്റെ നീക്കം. മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതാകുന്നത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വിദ്യാര്‍ത്ഥിനികളുടെ വേഷം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നത്.

ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. ഇയാളുടെ ഫോണും നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹെയര്‍ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഇതിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ എത്തിയ റഹീം അസ്ലം കേരളത്തിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്ച സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്‌കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇതുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ത ഒരാള്‍ക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.