ടൊറന്റോ: വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ. പ്രധാനമന്ത്രി പദവി ഒഴിയാറായ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവയുടെ പേരില്‍ നിരന്തരം വിരട്ടുന്ന സാഹചര്യത്തിലാണ് ട്രൂഡോ വാര്‍ത്താസമ്മേളനത്തിനിടെ കരഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി ട്രംപ് നിരന്തരമായി ട്രൂഡോയെ കളിയാക്കുന്നുണ്ടായിരുന്നു. കാനഡയെ അമേരിക്കയുടെ അമ്പത്തി ഒന്നാമത്തെ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും ട്രംപ് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കാനഡ പ്രധാനമന്ത്രിയെ ഇതേ കാരണം ചൂണ്ടിക്കാട്ടി നിരന്തരം ഗവര്‍ണര്‍ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ചയാണ് ലിബറല്‍ പാര്‍ട്ടി പുതിയ പ്രധനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പ്രധാനമന്ത്രിക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊതു തെരഞ്ഞെടുപ്പിനെ നേരിടണ്ടതുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജസ്റ്റിന്‍ ട്രൂഡോയാണ് പ്രധാനമന്ത്രി എങ്കില്‍ ഒരിക്കലും ഭരണത്തില്‍ എത്താന്‍ കഴിയില്ല എന്ന് ഉറപ്പായ സാഹചര്യത്തിലാണ് ലിബറല്‍ പാര്‍ട്ടി അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്.

സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോ വികാരാധീനനായത്. എന്നും കാനഡ എന്ന രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ആളാണ് താനെന്ന് ട്രൂഡോ പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം കരഞ്ഞത്. അതേ സമയം ട്രംപ് പറയുന്നത് ട്രൂഡോ പദവി ഒഴിയുന്നത് രാജ്യത്തിന് നല്ലതാണെന്നാണ്. താരിഫിന്റെ പേര് പറഞ്ഞ് വീണ്ടും പദവിയില്‍ തുടരാനാണ് ട്രൂഡോയുടെ ശ്രമം എന്നും ട്രംപ് കളിയാക്കി. ഇത് കാണുന്നത് തന്നെ നല്ല തമാശയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബര്‍ ഇരുപതിനാണ് കാനഡയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാങ്ക് ഓഫ് കാനഡയുടേയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും തലവനായിരുന്ന മാര്‍ക്ക് കാര്‍നിയാണ് ലിബറല്‍ പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പരിഗണിക്കപ്പെടുന്ന വ്യക്തി. മറ്റ് മൂന്ന് നേതാക്കള്‍ കൂടി ഇതിനായി മല്‍സര രംഗത്തുണ്ടെങ്കിലും മാര്‍ക്ക് കാര്‍നിക്ക് തന്നെയാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അനുകൂലിക്കുന്നത്.

ട്രംപിന് തിരിച്ചടിയായി അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ എര്‍പ്പെടുത്താന്‍ കാനഡയും തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്ക കാനഡയില്‍ നിന്ന് 412 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. അമേരിക്ക കാനഡയെ നാല് ശതമാനം ഉത്പ്പന്നങ്ങള്‍ക്ക് വേണ്ടിയാണ് ആശ്രയിക്കുന്നതെന്നും കാനഡക്കാര്‍ ഉപയോഗിക്കുന്നത് 95 ശതമാനവും അമേരിക്കന്‍ ഉത്പ്പന്നങ്ങളാണെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. കാനഡക്ക് അമേരിക്ക നല്‍കുന്ന സൈനിക സുരക്ഷക്കും പണം നല്‍കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.