തൃശൂര്‍: പ്രണയത്തില്‍ കുടുക്കി പെണ്‍കുട്ടികള്‍ക്ക് ജ്യൂസില്‍ എംഡിഎംഎ കലര്‍ത്തി ലഹരിക്കെണിയില്‍ വീഴ്ത്തുന്ന സംഘം തൃശൂരില്‍ സജീവമെന്ന യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ദീര്‍ഘകാലം ലഹരി ഉപയോഗിച്ച ശേഷം നേര്‍വഴിയിലേക്ക് നടക്കാന്‍ ശ്രമിക്കുന്ന തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഷഹബാസിന്റേതാണ് വെളിപ്പെടുത്തല്‍. ഇങ്ങനെ അറിയാതെ ലഹരിക്കെണിയില്‍ അകപ്പെട്ട പെണ്‍കുട്ടികളെ തനിക്ക് നേരിട്ട് അറിയാമെന്ന് ഷഹബാസ് പറഞ്ഞു.

എംഡിഎംഎ എടുക്കുമ്പോള്‍ റൊമാന്റിക് മൂഡ് ഹെവിയാകും. അതുകൊണ്ട് പെണ്‍കുട്ടികളറിയാതെ അവര്‍ക്ക് നല്‍കുന്ന ജ്യൂസില്‍ കലര്‍ത്തിയാണ് കാമുകന്മാര്‍ ഇത് നല്‍കുന്നത്. രണ്ട് തവണ കുടിക്കുമ്പോഴേക്കും അഡിക്റ്റ് ആകും. അങ്ങനെ പെണ്‍കുട്ടികളെ വലവീശി പിടിക്കുന്ന ബോയ്‌സ് തൃശൂരില്‍ തന്നെയുണ്ടെന്നും ഷഹബാസ് പറയുന്നു.

സിന്തറ്റിക് ലഹരി ഉപയോഗിച്ച് തിരിച്ചടികള്‍ നേരിടുകയും ഇതോടെ ലഹരിയുടെ വഴി ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനമെടുക്കുകയും ചെയ്ത തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

വടക്കാഞ്ചേരി സ്വദേശിയായ ഷഹബാസ് മനോരമന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ തൃശൂര്‍ നഗരത്തിലും ജില്ലയുടെ മറ്റിടങ്ങളിലും ലഹരിയുടെ വ്യാപനവും വില്‍പ്പനയും എത്രത്തോളം വ്യാപകമാണെന്ന് വിശദമാക്കുന്നു. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതിനും കാമുകന്മാര്‍ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഷഹബാസിന്റെ വെളിപ്പെടുത്തല്‍.

യുവാവിന്റെ വാക്കുകളിലേക്ക്..

''പത്താം ക്ലാസ് മുതല്‍ കഞ്ചാവ് വലിക്കാന്‍ തുടങ്ങി. വലിയ ചേട്ടന്മാരോട് കമ്പനികൂടിയാണ് കഞ്ചാവ് ഒപ്പിച്ചിരുന്നത്. ഇടയ്ക്ക് നിര്‍ത്തും, വീണ്ടും തുടങ്ങും. ഇതിനിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പല കേസുകളിലും പെട്ടു. എട്ടോളം കേസുകള്‍ എനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. സിന്തറ്റിക് ലഹരിയും ഉപയോഗിക്കാന്‍ തുടങ്ങി. 2020 മുതലാണ് സിന്തറ്റിക് ഉപയോഗിക്കാന്‍ തുടങ്ങിയത്. പല കേസുകളിലും പെട്ട് ജയിലില്‍ കഴിയുമ്പോള്‍ അവിടെയും ലഹരി ലഭ്യമായിരുന്നു.

ഇപ്പോഴത്തെ കാലത്ത് പത്ത്, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ലഹരിവാങ്ങാന്‍ ഇഷ്ടംപോലെ വരുന്നുണ്ട്. ഇതില്‍ തന്നെ പെണ്‍കുട്ടികളുമുണ്ട്. കാമുകന്മാര്‍ എംഡിഎംഎ കലര്‍ത്തിയ ജ്യൂസ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എംഡിഎംഎ എന്നുപറഞ്ഞാല്‍, അതെടുക്കുമ്പോള്‍ റൊമാന്റിക് മൂഡ് ഹെവിയാകും. അതുകൊണ്ട് പെണ്‍കുട്ടികളറിയാതെ അവര്‍ക്ക് നല്‍കുന്ന ജ്യൂസില്‍ കലര്‍ത്തിയാണ് കാമുകന്മാര്‍ ഇത് നല്‍കുന്നത്. രണ്ട് തവണ കുടിക്കുമ്പോഴേക്കും അഡിക്റ്റ് ആകും. അങ്ങനെ പെണ്‍കുട്ടികളെ വലവീശി പിടിക്കുന്ന ബോയ്‌സ് തൃശൂരില്‍ തന്നെയുണ്ട്.

എംഡിഎംഎ ഉപയോഗിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ മൂഡായിരിക്കും വരിക. അതുപോലെ തന്നെ ഇതിന്റെ ഉപയോഗം നിര്‍ത്തുമ്പോള്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളും വ്യത്യസ്തമായിരിക്കും. എനിക്ക് ഉറക്കമില്ലായ്മയാണ് അനുഭവപ്പെട്ടത്. ഡിപ്രഷനിലേക്ക് പോയിട്ടില്ല. കഞ്ചാവ് ഉപയോഗിക്കുന്നതുപോലെയല്ല, സിന്തറ്റിക് ഉപയോഗിക്കുമ്പോള്‍ പല്ലുവരെ പൊട്ടിപ്പോകും. എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്. തൃശൂര്‍ ജില്ലയുടെ കാര്യമെടുത്താല്‍, എല്ലാ പഞ്ചായത്തിലും ഇതെല്ലാം ലഭ്യമാണെന്ന് പറയേണ്ടി വരും. ലഹരി വില്‍പ്പനയ്ക്കും ഉപയോഗിക്കുന്നതിലും നിരവധി സ്ത്രീകളുമുണ്ട്.'' ഷഹബാസ് പറഞ്ഞുനിര്‍ത്തി.

എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. അടിയെല്ലാം ലഹരി തലയ്ക്കു പിടിച്ച് . പൊലീസ് പിടികൂടി ജയിലിലാക്കിയിട്ടും ലഹരി കിട്ടി . ജയില്‍ മതില്‍ക്കെട്ടിനുള്ളിലേയ്ക്ക് ലഹരി എറിഞ്ഞു തരാന്‍ വരെ ആളുണ്ട്. ഒറ്റപ്പാലം സ്വദേശിയായ സാലിഹ് കാമറയ്ക്കു മുന്നില്‍ മുഖം മറയ്ക്കാതെ പഴയ കാര്യങ്ങള്‍ പറയുന്നത് കണ്ടാണ് ഷഹബാസ് മനോരമ ന്യൂസിനോട് കാര്യങ്ങള്‍ പറഞ്ഞത്.