തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അത് ഹാജരാക്കി ഇല്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ല. ആരാണ് കള്ളം പറയുന്നതെന്ന് മാദ്ധ്യമങ്ങള്‍ കണ്ടുപിടിക്കണം. അത് തന്റെ ജോലിയല്ല. പാര്‍ലമെന്റില്‍ ഇന്ത്യയുടെ ആരോഗ്യ മന്ത്രി നുണ പറയുമോ? അപ്പോള്‍ ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ വീണ്ടുമെത്തിയ സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തി. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി സമരപ്പന്തലില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം. വീണാ ജോര്‍ജും ശിവന്‍ കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. ആ ബോധ്യം വച്ചുകൊണ്ട് ഇത് രാഷ്ട്രീയ ആയൂധമാക്കാന്‍ ഞാനില്ല. ഡല്‍ഹിയില്‍ പോയി സമരമിരുന്നാല്‍ ഞാനും വരാമെന്ന മന്ത്രിയുടെ പരാമര്‍ശം തെറ്റായിപ്പോയി. ഒരു മന്ത്രിക്ക് അങ്ങനെ സമരം ചെയ്യാന്‍ പറ്റില്ല. അതും നിങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്. വെറും നുണയില്‍ പിണയും പിണറായി സര്‍ക്കാര്‍ എന്നു ഞാന്‍ ഇപ്പോള്‍ പറയും'- സുരേഷ് ഗോപി പറഞ്ഞു.

'എന്താണോ നിയമപ്രകാരം കൊടുക്കേണ്ടത് അത് കേന്ദ്ര സര്‍ക്കാര്‍ കൊടുത്തുകഴിഞ്ഞു. ഇനിയും കൊടത്തില്ല എന്നു പറയുന്നുണ്ടെങ്കില്‍ അതിന് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. കുറവുണ്ടെങ്കില്‍ നോക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്റിലാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അവിടെ നുണ പറയാന്‍ പറ്റില്ല. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. പാര്‍ലിമെന്റില്‍ ഓണ്‍ റെക്കോര്‍ഡ് ആയാണ് മന്ത്രി പറഞ്ഞത്'.

'2012ല്‍ ഈ സംവിധാനം കൊണ്ടുവന്ന ഇന്നത്തെ പ്രതിപക്ഷത്തിരിക്കുന്ന മഹാന്‍മാരോട് നിങ്ങള്‍ ചോദിക്കൂ ഇതിന്റെ ഘടനയെങ്ങനൊയാണന്ന്. അതുവച്ച് കേന്ദ്രത്തിന് എന്താണ് ചെയ്യാന്‍ ഉത്തരവാദിത്വമുള്ളത്, എന്താണ് ആ നിയമാവലിക്കുളളില്‍ വച്ച് ചെയ്യാന്‍ കഴിയുക എന്നാലോചിക്കൂ. ഞാന്‍ പറയുന്നതെല്ലാം വസ്തുതയാണ് ആണ്. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിക്കാന്‍ കേരളത്തിലെ ജനങ്ങളില്ലേ? കേരളത്തിലെ ജനങ്ങളുടെ വക്താക്കളായി മാധ്യമങ്ങളില്ലേ? അതിനും സിബിഐയും വരണോ?'- സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഭാഷാ മനസിലാകാത്തതിനാലാകാമെന്നും സുരേഷ് ഗോപി പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.എന്റെ നേതാവ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആളാണ് അവിടെനിന്ന് അതു പ്രതീക്ഷിക്കണമെന്ന് സുരേഷ് ഗോപി.ആശമാരുടെ സമരപ്പന്തലില്‍ എത്തിയാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുകയെന്നായിരുന്നു അവരുടെ വിശദീകരണം.