ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ നിര്‍ണായക മൊഴി പുറത്ത്. സ്വര്‍ണം ആദ്യമായാണ് കടത്തുന്നതെന്നും മുന്‍പ് കടത്തിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വര്‍ണം തന്നതെന്നാണ് നടി വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകള്‍ വന്നിരുന്നു. സ്വര്‍ണം കൊണ്ട് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കോളുകള്‍ വന്നത്.

ദുബായ് എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലില്‍ ഗേറ്റ് എ-യ്ക്ക് സമീപത്തുള്ള ഡൈനിംഗ് ലൗഞ്ചിലാണ് സ്വര്‍ണം തന്ന വ്യക്തിയെ കണ്ടത്. നേരത്തേ സ്വര്‍ണം കൈമാറുന്ന പോയന്റിനെക്കുറിച്ച് വിവരം തന്നിരുന്നെന്നും രന്യയുടെ മൊഴിയില്‍ പറയുന്നു.

വെള്ള കന്തൂറ (അറബ് വസ്ത്രം) ഇട്ട ആള്‍ വന്ന് സ്വര്‍ണപ്പാക്കറ്റ് കൈമാറുമെന്നാണ് പറഞ്ഞത്. രണ്ട് കട്ടിയുള്ള ടാര്‍പോളിന്‍ കവറുകള്‍ തന്ന ശേഷം ഇയാള്‍ നടന്ന് പോയി. ആറടി ഉയരമുള്ള, ആഫ്രിക്കന്‍ - അമേരിക്കന്‍ ഇംഗ്ലിഷ് ഉച്ചാരണമുള്ള, വെളുത്ത മനുഷ്യന്‍ എന്നാണ് രന്യ ഇയാളെക്കുറിച്ച് പറയുന്നത്.

പിന്നീട് ശുചിമുറിയില്‍ പോയാണ് താന്‍ ഈ സ്വര്‍ണക്കട്ടികള്‍ ദേഹത്ത് കെട്ടി വച്ചതെന്നും രന്യ വെളിപ്പെടുത്തി. യൂട്യൂബ് നോക്കിയാണ് താന്‍ സ്വര്‍ണക്കട്ടി എങ്ങനെ ദേഹത്ത് കെട്ടി വയ്ക്കാമെന്ന് പഠിച്ചതെന്നും രന്യയുടെ മൊഴിയില്‍ പറയുന്നു

ആഫ്രിക്കന്‍ അമേരിക്കന്‍ ശൈലിയില്‍ സംസാരിക്കുന്നയാളാണു തനിക്ക് ദുബായ് വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം കൈമാറിയത്. ബെംഗളൂരുവില്‍ വിമാനത്താവളത്തിന്റെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷയില്‍ കാത്തുനില്‍ക്കുന്നയാള്‍ക്കു സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഈ വ്യക്തിയെ മുന്‍പരിചയമില്ലെന്നും നടി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി.

മാര്‍ച്ച് ഒന്നിനു വിദേശത്തുനിന്ന് അജ്ഞാതന്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. രണ്ടാഴ്ചയോളം ഇതു തുടര്‍ന്നു. VoIP നെറ്റ്വര്‍ക്കില്‍നിന്നാണ് ഫോണ്‍ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിന്റെ ഗേറ്റ് എയില്‍നിന്ന് സ്വര്‍ണം കൈപ്പറ്റാനും ഇതു ബെംഗളൂരുവില്‍ എത്തിക്കാനുമായിരുന്നു നിര്‍ദേശം. മറ്റേതെങ്കിലും രീതിയില്‍ ഇതു ബാധിക്കുമോയെന്നു പേടിച്ചതുകൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും രന്യ റാവു പറഞ്ഞു.

രന്യയുടെ മൊഴി:

''ദുബായ് വിമാനത്താവളത്തിലെ ഗേറ്റ് എയിലെ എക്‌സ്‌പ്രെസോ മെഷീനടുത്ത് വെള്ള ഗൗണ്‍ ധരിച്ച, ആറടി ഉയരവും നല്ല ശരീരപ്രകൃതമുള്ള വ്യക്തിയെ കാണാന്‍ ഫോണ്‍ വിളിച്ചയാള്‍ നിര്‍ദേശം നല്‍കി. സുരക്ഷാ പരിശോധനകള്‍ക്കുശേഷം, ടാര്‍പോളിന്‍ ഷീറ്റില്‍ പൊതിഞ്ഞു സ്വര്‍ണം നല്‍കി. നാല് ഫുള്‍ ബാറുകളുടെ മൂന്ന് പായ്ക്കറ്റും, അഞ്ച് കട്ട് പീസുകള്‍ അടങ്ങിയ ഒരു പാക്കറ്റുമാണ് ഇയാളില്‍നിന്നു ലഭിച്ചത്. യൂട്യൂബ് നോക്കിയാണു സ്വര്‍ണക്കടത്തു രീതി പഠിച്ചത്. അരക്കെട്ടിലും പോക്കറ്റിലും തിരുകിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ബെംഗളൂരു വിമാനത്താവളത്തിനു സമീപമുള്ള സര്‍വീസ് റോഡിന്റെ അറ്റത്ത് കാത്തുനില്‍ക്കുന്ന ഓട്ടോറിക്ഷയിലേക്കു സ്വര്‍ണവുമായി ചെല്ലാനായിരുന്നു നിര്‍ദേശം. ഓട്ടോയുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ പറഞ്ഞിരുന്നില്ല. പകരം ചില കോഡുകള്‍ നല്‍കിയിരുന്നു. ഇതിലൂടെ ഓട്ടോ തിരിച്ചറിയാനും സ്വര്‍ണം കൈമാറാനുമാണ് അജ്ഞാതന്‍ നിര്‍ദേശിച്ചത്'' നടി ഡിആര്‍ഐ ഉദ്യോഗസ്ഥരോടു പറഞ്ഞു.