കണ്ണൂര്‍; കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിയില്‍ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ബന്ധുവായ 12കാരിയെന്നാണ് കണ്ടെത്തല്‍. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ മരിച്ച നിലയില്‍ വീടിന് സമീപത്തെ കിണറില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകളാണ് പന്ത്രണ്ടുകാരി. നാലുമാസം പ്രായമായ കുഞ്ഞ് വളര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട പരിഗണന ഇല്ലാതാകുമോ എന്ന ഭയത്തിലാണ് പെണ്‍കുട്ടി കൊലപാതകം നടത്തിയത്.

തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളായ 12 വയസുകാരിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി ദമ്പതികള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് വിവരം.

വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റിലാണ് അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അര്‍ധരാത്രിയോടെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. വളപട്ടണം പൊലീസാണു കേസ് അന്വേഷിക്കുന്നത്.