ന്യൂയോര്‍ക്ക്: വ്യാഴാഴ്ച ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചത് ആറു പേര്‍. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. സ്‌പെയിനിലെ സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. ഹഡ്സണ്‍ നദിയില്‍ നടന്നത് ഭയാനകമായ ഹെലികോപ്റ്റര്‍ അപകടമാണെന്നും മരിച്ചവരില്‍ പൈലറ്റ്, രണ്ടു മുതിര്‍ന്നവര്‍, മൂന്നു കുട്ടികള്‍ എന്നിങ്ങനെ ആറു പേരുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹെലികോപ്റ്റര്‍ യാത്ര പുറപ്പെട്ടത്.

ഹെലികോപ്റ്റര്‍ ആകാശത്ത് വെച്ച് തകര്‍ന്നു വീഴുകയായിരുന്നു.. സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2009-ല്‍, ഹഡ്സണ്‍ നദിക്ക് മുകളില്‍ വച്ച് വിമാനവും ടൂറിസ്റ്റ് ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചിരുന്നു.