കോഴിക്കോട്: കോഴിക്കോട് രൂപത ഇനി അതിരൂപത. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രഖ്യാപനം നടത്തിയത്. തലശ്ശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂര്‍ രൂപതാ ബിഷപ് അലക്‌സ് വടക്കുംതല മാര്‍പാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു.

മലബാര്‍ മേഖലയിലെ ആദ്യത്തെ ലത്തീന്‍ അതിരൂപതയാണിത്. മാര്‍പ്പാപ്പയുടെ വത്തിക്കാന്‍ പ്രഖ്യാപനത്തിലാണ് കോഴിക്കോട് അതിരൂപതയായി ഉയര്‍ത്തിയത്. കോഴിക്കോട് രൂപത അതിരൂപതയായി ഉയര്‍ത്തിയതിനൊപ്പം ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തപ്പെട്ടു. ഇതോടെ കോഴിക്കോട് അതിരൂപതയുെട ആദ്യത്തെ ആര്‍ച്ച് ബിഷപ്പായി ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ മാറി. സ്ഥാപിച്ച് 102 വര്‍ഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്.

കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ ഇനി മുതല്‍ കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെടും. 1923 ജൂണ്‍ 12-നാണ് കോഴിക്കോട് രൂപത നിലവില്‍ വന്നത്. 2012-ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്.

വത്തിക്കാനിലും കോഴിക്കോടും ഒരേ സമയമാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. മാര്‍ ജോസഫ് പാംപ്ലാനിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. ഇതോടെ ലത്തീന്‍ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയായി കോഴിക്കോട്. തിരുവനന്തപുരം, വരാപ്പുഴ എന്നിവയാണ് മറ്റ് അതിരൂപതകള്‍.

മലബാറിന് ലഭിച്ച ഓശാന സമ്മാനമാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതെന്ന് മാര്‍ ജോസഫ് പാംപ്ലാനി ആശംസയര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അതിരൂപത പദവിയും ആര്‍ച്ച് ബിഷപ് പദവിയും ഒരുമിച്ച് ലഭിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് അതിരൂപതയുടെ ആദ്യ ആര്‍ച്ച് ബിഷപ്പ് ആയ ഡോക്ടര്‍ വര്‍ഗ്ഗീസ് ചക്കാലക്കല്‍ തൃശൂര്‍ മാള സ്വദേശിയാണ്. 2012 മുതല്‍ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍.

കണ്ണൂര്‍ രൂപതാ മെത്രാന്‍ അലക്‌സ് വടക്കുംതല, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സുല്‍ത്താന്‍ പേട്ട് മെത്രാന്‍ ആന്റണി സാമി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, എം.കെ.രാഘവന്‍ എം.പി, ടി.സിദ്ദിഖ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളെത്തി ആശംസകള്‍ അര്‍പ്പിച്ചു.

രണ്ട് വര്‍ഷം മുമ്പ് ശതാബ്ദി ആഘോഷിച്ച കോഴിക്കോട് രൂപത നൂറ്റിരണ്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് അതിരൂപതയായി ഉയര്‍ത്തപ്പെട്ടത്. മലബാറിന്റെ വികസന ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച കോഴിക്കോട് രൂപത 1923 ജൂണ്‍ 12നാണ് നിലവില്‍ വന്നത്.