ലണ്ടന്‍: ഒരു ദീര്‍ഘദൂര വിമാനയാത്രയില്‍ പൂര്‍ണ്ണ സമയവും ഒന്ന് ചാരിക്കിടന്ന് സുഖമായി ഉറങ്ങാന്‍ പോലുമാകാതെ എക്കോണമി ക്ലാസില്‍ ഇരിക്കുന്നത് തീര്‍ച്ചയായും അസ്വസ്ഥാജനകമാണ്. പ്രത്യേകിച്ചും ഫസ്റ്റ് ക്ലാസില്‍ ഉള്ളവര്‍ സുഖമായി ചാരിക്കിടക്കുകയാണെന്ന് ആലോചിക്കുമ്പോള്‍. എന്നാല്‍, വിമാനത്തില്‍ സീറ്റ് അപ്‌ഗ്രേഡ് ലഭിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് ചീപ്പ് ഡീല്‍സ് എവേ യു കെയിലെ ഡയറക്ടര്‍ ആയ ഡോണ്‍ മോര്‍വുഡ് പറയുന്നു. തികച്ചും സൗജന്യമായി ബിസിനസ്സ് ക്ലാസ്സിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ എന്തൊക്കെ ചെയ്യണമെന്നും അവര്‍ പറയുന്നു. ആതില്‍ ആദ്യത്തേത് ജീവനക്കാരോട് നേരിട്ട് ചോദിക്കുക എന്നതാണ് എന്നും അവര്‍ പറയുന്നു.

ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് ജീവനക്കാരോട് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യതയുണ്ടോ എന്ന് മര്യാദപൂര്‍വ്വം തിരക്കണമെന്നാണ് അവര്‍ പറയുന്നത്. വിനയപൂര്‍വ്വമായിരിക്കണം ചോദ്യമെന്നും അവര്‍ പറയുന്നു. എന്നാല്‍, അതിനായി നിങ്ങള്‍ ചെക്ക് ഇന്‍ ചെയ്യാന്‍ നേരത്തെ എത്തിയിരിക്കണം. അപ്പോഴായിരിക്കും പ്രീമിയം സീറ്റുകള്‍ കൂടുതലായി ലഭ്യമാവുക എന്നും അവര്‍ പറയുന്നു. ഒരിക്കലും അപ്‌ഗ്രേഡ് ആവശ്യപ്പെടരുതെന്നും അതിനുള്ള സാധ്യത ഉണ്ടോ എന്ന് വിനയപൂര്‍വ്വം തിരക്കുക മാത്രമെ ചെയ്യാവൂ എന്നും അവര്‍ പറയുന്നു.

മാന്യമായ വസ്ത്രധാരണവും ഇവിടെ നിങ്ങളുടെ സഹായത്തിനെത്തും. അതുപോലെ, നിങ്ങള്‍ മധുവിധു യാത്രയിലാണെന്നോ, പിറന്നാള്‍ ആഘോഷത്തിനുള്ള യാത്രയാണെന്നോ പറഞ്ഞാലും ക്യാബിന്‍ ജീവനക്കാരില്‍ നിന്നും പ്രത്യേക പരിഗണന ലഭിച്ചേക്കാം. തിരക്ക് കുറഞ്ഞ സമയത്ത് യാത്ര ചെയ്യുമ്പോഴായിരിക്കും അപ്‌ഗ്രേഡിംഗിന് സാധ്യത കൂടുതല്‍ ലഭിക്കുക. എന്നാല്‍, മറ്റ് യാത്രക്കാരുടെ മുന്‍പില്‍ വെച്ച് ഉറക്കെ ചോദിക്കുന്നതും, ബോര്‍ഡിംഗിന് തൊട്ട് മുന്‍പായി മാത്രം ഗെയ്റ്റിലെത്തുന്നതും, ജീവനക്കാരോട് പരുഷമായി പെരുമാറുന്നതുമൊക്കെ അപ്‌ഗ്രേഡിംഗ് സാധ്യത ഇല്ലാതെയാക്കും എന്നോര്‍ക്കണം.

എയര്‍ഹോസ്റ്റസിനെ കടിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി

വിമാനത്തിനുള്ളില്‍ വെച്ച് ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ കടിച്ച കിറുക്കന്‍ യാത്രക്കാരനെ പോലീസെത്തി ബലപ്രയോഗത്തിലൂടെ വിമാനത്തില്‍ നിന്നും പുറത്താക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. വിമാനത്തില്‍ കയറി അധികം താമസിയാതെ തന്നെ ഇയാള്‍ ജീവനക്കാരുമായി കലഹിക്കാന്‍ തുടങ്ങുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് നിരന്തരം ശല്യമുണ്ടാക്കിയ ഇയാളോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് അനുസരിച്ചില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനു ശേഷം ഇയാള്‍ വിമാന ജീവനക്കാരെ ആക്രമിക്കാന്‍ തുടങ്ങി. അതിനിടയിലായിരുന്നു ഒരു ക്യാബിന്‍ ക്രൂവിനെ ഇയാള്‍ കടിച്ചു പരിക്കെല്‍പ്പിച്ചത്. തുടര്‍ന്ന് വിമാനത്തിന്റെ ക്യാപ്റ്റന്‍ പോലീസിനെ വിവരമറിയിച്ച് വിളിച്ചു വരുത്തുകയായിരുന്നു. ജപ്പാനിലെ സാപ്പോറോ വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. ജാപ്പനീസ് എയര്‍ പോലീസിന്റെ സഹായം ലഭിക്കാതെ വിമാനം യാത്ര തിരിക്കില്ലെന്ന് ക്യാപ്റ്റന്‍ മറ്റ് യാത്രക്കാരെ അറിയിച്ചു. സംഭവം മൂലം വിമാനം ഏതാണ്ട് മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു.

എഞ്ചിനില്‍ മുയല്‍ കയറി; വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി

ഒരു മുയല്‍ എഞ്ചിനില്‍ കയറിയതിനാല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ് നടത്തേണ്ടതായി വന്നു. ഞായറാഴ്ച രാത്രി ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ 2325 വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും തീ പടരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന ഉടനെ ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടതായും അമിതമായ കുലുക്കം അനുഭവപ്പെട്ടതായും കാനഡയിലേക്കുള്ള വിമാനത്തിലെ യാത്രക്കാര്‍ പറഞ്ഞു. എന്നിട്ടും വിമാനം പറന്നുയരുകയായിരുന്നു.

എഞ്ചിനില്‍ നിന്നും ഓരോ നിമിഷവും അഗ്‌നിഗോളങ്ങള്‍ പുറത്തു വന്നിരുന്നതായി യാത്രക്കാര്‍ പറയുന്നു. വിമാനത്തിലുള്ളവരെല്ലാം ഭയചകിതരാവുകയും ചെയ്തു. തുടര്‍ന്നായിരുന്നു നിര്‍ദ്ദേശം ലഭിച്ചതിനാല്‍ വിമാനം ഡെന്‍വര്‍ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എഞ്ചിനുള്ളില്‍ മുയല്‍ കുടുങ്ങിയതായി അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് 153 യാത്രക്കാരും ആറ് ജീവനക്കാരും മറ്റൊരു വിമാനത്തില്‍ കാനഡയിലെക്ക് യാത്രയായി.

ലാന്‍ഡ് ചെയ്യുമ്പോള്‍ വീലുകള്‍ പ്രവര്‍ത്തിച്ചില്ല. ഭയചകിതരായി നിലവിളിച്ച് യാത്രക്കാര്‍

ഫ്രണ്ടിയര്‍ എയര്‍ലൈനിന്റെ വിമാനത്തിന്റെ വീലുകള്‍ ലാന്‍ഡിംഗ് സമയത്ത് പ്രവര്‍ത്തിക്കാതിരുന്നത് യാത്രക്കാരെ ഭയത്തിലാഴ്ത്തി. ഓര്‍ലാന്‍ഡോയില്‍ നിന്നും 228 യാത്രക്കാരുമായി സാന്‍ ജുവാനിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. വിമാനത്തിന് ഒരു യന്ത്രത്തകരാറ് സംഭവിച്ചതായിരുന്നു എന്നും മുന്‍ഭാഗത്തെ വീല്‍ പൊട്ടിത്തെറിച്ചുപോയി എന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു.

ഫ്‌ലൈറ്റ് ട്രാക്കിംഗ് കമ്പനിയായ ഫ്‌ലൈറ്റ് അവെയര്‍ കാണിക്കുന്നത് വിമാനം വിമാനത്താവളത്തിന് മുകളില്‍ നാല് തവണ വട്ടമിട്ട് പറക്കുന്നതും പിന്നീട് രണ്ടാം തവണ ഇറങ്ങാന്‍ ഒരുങ്ങുന്നതുമാണ്. വിമാനം വന്നത് സ്ഥിരമായ ഒരു പാറ്റേണിലായിരുന്നില്ല എന്ന് സംഭവം അന്വേഷിച്ച വിദഗ്ധര്‍ പറയുന്നു. ഇടതുഭാഗത്തെ വീല്‍ ആണ് പൊട്ടിയതെന്നും അതിന്റെ ചില ഭാഗങ്ങള്‍ എഞ്ചിനില്‍ കുരുങ്ങിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.