ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവ് നല്‍കണമെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ തീരുമാനങ്ങള്‍ അപക്വമാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനെ വിമര്‍ശിച്ച ധര്‍, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ബന്ധത്തിന് ഇന്ത്യ ഒരു തെളിവും നല്‍കിയിട്ടില്ലെന്ന് ധര്‍ പാക്കിസ്ഥാന്റെ ജിയോ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയുടെ നടപടികളില്‍ ഗൗരവമില്ലെന്നും ഇഷാഖ് ധര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ അജ്മല്‍ കസബിനെ പോലും അറിയില്ലെന്ന് പറഞ്ഞവരാണ് പാക്കിസ്ഥാന്‍. പാക് പൗരനല്ല ഇയാളെന്ന് പോലും പറഞ്ഞു. തെളിവുകള്‍ നിരത്തിയാണ് ഇതെല്ലാം ഇന്ത്യ വിശദീകരിച്ചത്. കസബിന്റെ വീട്ട് അഡ്രസ് പോലും ഇന്ത്യ കണ്ടെത്തിയിരുന്നു. ആ പാക്കിസ്ഥാനാണ് വീണ്ടും തെളിവ് ചോദിക്കുന്നതെന്നതാണ് വസ്തുത. പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ ഇന്ത്യ വിരുദ്ധ പ്രസംഗം അടക്കം ചര്‍ച്ചകളിലുണ്ട്. ഇന്ത്യയെ തകര്‍ക്കാനുള്ള പ്രകോപനമായിരുന്നു ആ പ്രസംഗം. ഈ സാഹചര്യത്തിലാണ് അതിവേഗ നടപടികളിലേക്ക് ഇന്ത്യ കടന്നത്. തീവ്രവാദികളുടെ ചിത്രം അടക്കം പുറത്തു വിട്ടു. അതിന് ശേഷവും പാക്കിസ്ഥാന്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പ്രതികണം നടത്തുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ മിസൈല്‍ പരീക്ഷണത്തിനും പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചനകളുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സര്‍വ്വ സജ്ജമായി കഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള തഹാവൂര്‍ റാണ ഇപ്പോള്‍ ഇന്ത്യന്‍ കസ്റ്റഡിയിലുണ്ട്. അതും പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധത്തിനുള്ള തെളിവാണ്. റാണയെ ചോദ്യം ചെയ്ത അമേരിക്കയ്ക്കും എല്ലാം അറിയാം.

ഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കാനും വാഗ-അട്ടാരി അതിര്‍ത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് യോഗത്തിലാണു കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വാഗ-അട്ടാരി അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്മാര്‍ മേയ് ഒന്നിനകം മടങ്ങണം. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി വീസ നല്‍കില്ല. പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ ഉപദേശകരെ ഇന്ത്യ പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണം. ഇന്ത്യയും പാക്കിസ്ഥാനിലെ പ്രതിരോധ ഉപദേശകരെ പിന്‍വലിക്കും. എസ്വിഇഎസ് വീസ ഇളവില്‍ എത്തിയ പാക് പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹൈക്കമ്മീഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍നിന്ന് 30 ആയി കുറയ്ക്കും തുടങ്ങിയ തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടത്. ഇതിനൊപ്പം മറ്റ് സൈനിക നടപടികളും ഉടനുണ്ടാകുമെന്നാണ് സൂചന. സൈന്യം അതിന്റെ അന്തിമ ഒരുക്കത്തിലാണ്.

അതിനിടെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ നപടികള്‍ അറിയിച്ചു. ഉദ്യോഗസ്ഥനെ അര്‍ധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. ഞെട്ടിക്കുന്ന സംഭവമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. കാനഡയുടെ മൗനം നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരണമറിയിച്ചത്. അതേ സമയം, നദീജല കരാറടക്കം മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്ക് പിന്നാലെ ഭീഷണി സ്വരത്തിലായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് പറഞ്ഞു. പാക് സേനകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയെന്നും ആസിഫ് വ്യക്തമാക്കി. വലിയ ഭീതിയിലാണ് പാക്കിസ്ഥാന്‍ എന്നതിന് തെളിവാണ് ഇതെല്ലാം.

നയതന്ത്ര രംഗത്ത് ഇന്ത്യയുടെ കടുത്ത നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗവും ഇന്ന് ചേരും. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം അടക്കം യോഗം വിലയിരുത്തും. അമേരിക്കയും റഷ്യയും എല്ലാം ഇന്ത്യയെയാണ് ഈ വിഷയത്തില്‍ പിന്തുണയ്ക്കുന്നത്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നയതന്ത്ര തലത്തിലും പ്രതിസന്ധിയിലാണ്.