ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഗ അട്ടാരി അതിര്‍ത്തി പാത ഇരു രാജ്യങ്ങളും അടയ്ക്കുകയും ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കുകയും ചെയ്തതോടെ പാക്കിസ്ഥാന്‍ കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ത്യയില്‍നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍, ജൈവ രാസവസ്തുക്കള്‍, പഞ്ചസാര തുടങ്ങിയ സുപ്രധാന വസ്തുക്കളുടെ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന പാക്കിസ്ഥാനില്‍ അവശ്യ വസ്തുക്കളുടെ ക്ഷാമം നേരിടേണ്ടി വരുന്നതോടെ സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിവരം. ചൈന ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളെ അവശ്യ വസ്തുക്കള്‍ക്കായി സമീപിക്കേണ്ടി വരുന്നതോടെ ഇറക്കുമതി ചിലവേറും. മരുന്നുകളുടെ ക്ഷാമം തടയാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

2019ലെ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഏറെക്കുറെ നിലച്ച ഇന്ത്യ - പാക്കിസ്ഥാന്‍ വ്യാപാരബന്ധം 2021നു ശേഷമാണ് ഭാഗികമായെങ്കിലും മെച്ചപ്പെട്ടു തുടങ്ങിയത്. ഇന്ത്യ - പാക്കിസ്ഥാന്‍ വ്യാപാരബന്ധത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായതു 2019ല്‍ ആണ്. ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര (എംഎഫ്എന്‍) പദവി ഇന്ത്യ പിന്‍വലിക്കുകയും അവിടെ നിന്നുള്ള ഇറക്കുമതിക്ക് 200% തീരുവ ചുമത്തുകയും ചെയ്തിരുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ചുങ്കം സംബന്ധിച്ച ആനുകൂല്യങ്ങള്‍ ഇതോടെ പാക്കിസ്ഥാന് നഷ്ടമായിരുന്നു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കും. ഇന്ത്യ നിയന്ത്രണങ്ങള്‍ ശക്തമാക്കിയാല്‍ പാക്കിസ്ഥാനില്‍ മരുന്നുകളുടെ കടുത്ത ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ 30 മുതല്‍ 40 ശതമാനം വരെ ഇന്ത്യയില്‍നിന്നാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും (എപിഐകള്‍) വിവിധ നൂതന ചികിത്സാ ഉല്‍പന്നങ്ങളും ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിര്‍ത്തുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ ഔഷധ മേഖലയില്‍ ചെലുത്തുന്ന പ്രതിസന്ധികളെക്കുറിച്ച് പാക്കിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു പാക്ക് മാധ്യമമായ ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ട്.

അട്ടാരിയിലെ ചെക്ക് പോസ്റ്റ് അടച്ചുപൂട്ടാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള 3,886 കോടി രൂപയുടെ വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019ല്‍ പാക്കിസ്ഥാനില്‍നിന്നുള്ള സാധനങ്ങള്‍ക്ക് ഇന്ത്യ 200% തീരുവ ചുമത്തിയിരുന്നു. ഇതോടെതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം താഴോട്ടുപോയിരുന്നുവെന്ന് ലാന്‍ഡ് പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡേറ്റ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് സോയാബീന്‍, കോഴിത്തീറ്റ, പച്ചക്കറികള്‍, ചുവന്ന മുളക്, പ്ലാസ്റ്റിക് തരികള്‍, പ്ലാസ്റ്റിക് നൂല്‍ തുടങ്ങിയ ഇനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. കൂടാതെ ഉണങ്ങിയ പഴങ്ങള്‍, ഈന്തപ്പഴം, സിമന്റ്, ഗ്ലാസ്, ഉപ്പ്, ഔഷധസസ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ പാക്കിസ്ഥാനിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്.

2024-25 ഏപ്രില്‍-ജനുവരി മാസങ്ങളില്‍ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 44.76 കോടി ഡോളറായിരുന്നു, അതേസമയം, ഇറക്കുമതി 4.2 ലക്ഷം ഡോളര്‍ മാത്രമായിരുന്നു. 2023-24ലെ കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം 118 കോടി ഡോളറും 28.8 ലക്ഷം ഡോളറുമായിരുന്നു. 2022-23 ലും 2021-22 ലും ഇന്ത്യ യഥാക്രമം 62.71 കോടി ഡോളറിന്റെയും 51.38 കോടി ഡോളറിന്റെയും സാധനങ്ങള്‍ കയറ്റുമതി ചെയ്തു. കൂടാതെ 2.01 ലക്ഷം ഡോളറിന്റെയും 25.4 ലക്ഷം ഡോളറിന്റെയും ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. 2024-25 ഏപ്രില്‍-ജനുവരി കാലയളവില്‍ പാക്കിസ്ഥാനിലേക്കുള്ള രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 60% ജൈവ രാസവസ്തുക്കളുടെയും ഔഷധ ഉല്‍പന്നങ്ങളുടെയും കയറ്റുമതിയായിരുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കാനുള്ള നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പശ്ചാത്തലത്തില്‍, 2019 ഓഗസ്റ്റിലാണ് ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവയ്ക്കാന്‍ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി തീരുമാനിച്ചത്. മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്. ഇതിനു പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഏറക്കുറെ 60 ശതമാനത്തോളം ഇടിഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായത് 97 ശതമാനത്തിന്റെ ഇടിവും. 2021ല്‍ ആഭ്യന്തര വിലക്കയറ്റം മൂലമാണു ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനും അന്നു തീരുമാനമായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടായി.

2023 - 24 ല്‍ 9,863 കോടി രൂപയുടെ കയറ്റുമതി നടന്നു. അതേസമയം, പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി കാര്യമായി ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 3.56 കോടിയുടെ ഇറക്കുമതി മാത്രമാണു നടന്നത്. അട്ടാരിവാഗ അതിര്‍ത്തി, കറാച്ചി തുറമുഖവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന രണ്ട് വ്യാപാരറൂട്ടുകള്‍. ഇതില്‍ അട്ടാരിവാഗ അതിര്‍ത്തി ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം അടച്ചു.

ഇന്ത്യ - പാക്കിസ്ഥാന്‍ വ്യാപാരം പൂര്‍വസ്ഥിതിയിലാക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാരിന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ'ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കേണ്ടതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനാണ്'. അതേ പാക്കിസ്ഥാനാണ് ഇന്നലെ ഇന്ത്യയുമായി ഇനി വ്യാപാരമില്ലെന്ന് പ്രഖ്യാപിച്ചത്. മറ്റ് രാജ്യങ്ങളിലൂടെ റീറൂട്ട് ചെയ്തു വരുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങളും പാക്കിസ്ഥാന്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഓര്‍ഗാനിക് കെമിക്കലുകള്‍, ഫാര്‍മ ഉല്‍പന്നങ്ങള്‍, പരുത്തി, പഞ്ചസാര, മധുരപലഹാരങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് കാര്യമായി കയറ്റിയയയ്ക്കുന്നത്. ചില പച്ചക്കറികള്‍, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, ധാന്യങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, വളം, പ്ലാസ്റ്റിക്, റബര്‍, ഓട്ടോപാര്‍ട്‌സുകള്‍ എന്നിവയാണു കയറ്റുമതി ചെയ്യുന്ന മറ്റു പ്രധാന ഉല്‍പന്നങ്ങള്‍. ചില തുണിത്തരങ്ങള്‍, ഉപ്പ്, സള്‍ഫര്‍, കുമ്മായം, ചെമ്പ്, തുകല്‍ , പഴങ്ങള്‍, പരിപ്പ്, ചില എണ്ണക്കുരുക്കള്‍, ഔഷധ സസ്യങ്ങള്‍, ജൈവ രാസവസ്തുക്കള്‍തുടങ്ങിയവയാണ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് തീര്‍ത്തും കുറഞ്ഞ അളവിലെത്തിയിരുന്നത്.