ഷോര്‍ണൂര്‍: പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂരിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. മകളെ കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളൂര്‍ വക്കീല്‍ മരിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. ഒരു പ്രദേശിക ചാനലിനോടായിരുന്നു സൗമ്യയുടെ അമ്മയുടെ പ്രതികരണം.

ഒരാള്‍ക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്. ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി. ആളൂരാന്‍ വക്കീല്‍ ഒഴിഞ്ഞുപോയതില്‍ ദൈവത്തോട് നന്ദി പറയുന്നു. അയാള്‍ കുറേ പണമുണ്ടാക്കി. ഇതൊന്നും അയാള്‍ പോകുമ്പോള്‍ കൊണ്ടുപോയില്ലല്ലോ? സൗമ്യയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ വാക്കുകള്‍

എന്റെ മകളുടെ കേസിലെ പ്രതിക്ക് വേണ്ടി ആളൂര്‍ വാദിക്കാന്‍ വന്നു. ഞാന്‍ അയാളോട് പലതവണ പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഒരു മകളുണ്ടെങ്കില്‍, ആ മകള്‍ക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലേ വേദന മനസിലാവുകയുള്ളൂ. അന്ന് മുതല്‍ ഇന്നുവരെ ഗോവിന്ദച്ചാമി മരിക്കാനും ഈ ആളൂരാന്‍ വക്കീല്‍ ഒരാളുടെ കേസും വാദിക്കാതെ മരണം അയാളെ കവരണം. ഞാന്‍ അയാളോട് തന്നെ പറഞ്ഞിട്ടുള്ള വാക്കാണിത്. ആ വാക്ക് എന്റെ ചെവിയില്‍ കേട്ടപ്പോള്‍ എനിക്ക് സന്തോഷമുണ്ട്, സങ്കടവുമുണ്ട്.

പലകാര്യങ്ങളും ഓര്‍ത്താണ് സങ്കടം.അയാള്‍ കുറേ പണമുണ്ടാക്കി. ഇതൊന്നും അയാള്‍ പോകുമ്പോള്‍ കൊണ്ടുപോയില്ലല്ലോ? അയാള്‍ മരിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. ഒരാളുടെ മരണം കൂടി എനിക്ക് കേള്‍ക്കണം. അതിന് ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്. ഗോവിന്ദച്ചാമിയുടെ മരണം. ഒരാള്‍ക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്. ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി. ആളൂരാന്‍ വക്കീല്‍ ഒഴിഞ്ഞുപോയതില്‍ ദൈവത്തോട് നന്ദി പറയുന്നു'- സൗമ്യയുടെ അമ്മ പറഞ്ഞു.