തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ. തോന്നിവാസ്യമാണ് കേരള പോലീസ് കാണിച്ചത്. രാത്രിയില്‍ ഒരു ഡ്രസ്സ് പോലും ഇടാന്‍ അനുവദിക്കാതെ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത് രാജ്യദ്രോഹകേസില്‍ ഒന്നുമല്ല. ഒരു കോണ്‍സ്റ്റബിളിനെ വിട്ട് വിളിപ്പിച്ചാല്‍ പോലും സ്റ്റേഷനില്‍ ഹാജരാകുന്ന വ്യക്തിയെ ഭീകരമായ വിധത്തില്‍ വേട്ടയാടുന്നതിനോട് ഒട്ടും യോജിക്കാനാകില്ല. ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് വാ മൂടിക്കാം എന്ന് ധരിക്കുന്നവര്‍ ഇന്നും മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണെന്നും ജാസ്മിന്‍ ഷാ പറയുന്നു.

ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് കുറിപ്പ്:

തോന്നിവാസ്യമാണ് കേരള പോലീസ് കാണിച്ചത്... പിന്തുണ ഷാജന്‍ സ്‌കറിയ...

രാത്രിയില്‍ ഒരു ഡ്രസ്സ് പോലും ഇടാന്‍ അനുവദിക്കാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് രാജ്യദ്രോഹകേസില്‍ ഒന്നുമല്ല. ഒരാള്‍ക്ക് മറ്റൊരാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് പോലും പറയാതെ, പരാതി എന്താണ് എന്ന് അറിയാനോ, അഭിഭാഷകനെ ബന്ധപ്പെടാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്ത രീതി അംഗീകരിക്കാന്‍ കഴിയില്ല.

ഒരു കോണ്‍സ്റ്റബിളിനെ വിട്ട് വിളിപ്പിച്ചാല്‍ പോലും സ്റ്റേഷനില്‍ ഹാജരാകുന്ന വ്യക്തിയെ ഭീകരമായ വിധത്തില്‍ വേട്ടയാടുന്നതിനോട് ഒട്ടും യോജിക്കാനാകില്ല. ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് വാ മൂടിക്കാം എന്ന് ധരിക്കുന്നവര്‍ ഇന്നും മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണ്. കോടതികള്‍ മാത്രമാണ് സാധാരണക്കാര്‍ക്ക് ആശ്രയമായിട്ടുള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വേട്ടയാടലുകള്‍ ഒരു പോരാളിയെയും നിശബ്ദനാക്കില്ല എന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ത്താല്‍ നന്ന്. അത് വേടനായാലും, ഷാജന്‍ സ്‌കറിയയായാലും...

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നിരവധി പേര്‍ അറസ്റ്റിനെതിരെ രംഗത്തുവന്നു. കേരളാ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇന്നലെ രാത്രിയാണ് മറുനാടന്‍ എഡിറ്ററെ പോലീസ് അറസ്റ്റു ചെയ്തത്. രാത്രിയോടെ ഷാജന് പോലീസ് ജാമ്യം അനുവദിച്ചിരുന്നു. ഒരു ദിവസമെങ്കിലും ഷാജനെ അഴിക്കുള്ളിലാക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളാണ് നീതിപീഠത്തിന്റെ ഇടപെടലില്‍ പൊളിഞ്ഞത്.

പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഏതാണ് കേസെന്ന് പോലും പറയാതെയാിരുന്നു പോലീസിന്റെ ഇടപെടല്‍. ഇപ്പോഴത്തെ ഡിജിപിയുടെ ഇടപെടലും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയിലെ വീട്ടില്‍ നിന്നം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു പോലീസ് സംഘം ഷാജന് പിന്നാലെ കൂടിയത്. കുടപ്പനക്കുന്നിലെ വീട്ടിലെത്തിയതിന് പിന്നാലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ഷാജന് സ്‌ക്റിയയെ കസ്റ്റഡിയിലെടുത്തു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്‍രെ വസതിയില് ഹാജറാക്കുകായിയിരുന്നു.

കൃത്യമായ തിരക്കഥയോടെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. എന്നാല്‍ അഡ്വ. ശ്യാം ശേഖര്‍ അറസ്റ്റ് നടപടിയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും വാദം ഉന്നയിച്ചു. ഇതോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിക്കുകയായിരുന്നു.

2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് മറുനാടന്‍ വേട്ട തുടങ്ങിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും വ്യക്തമായി.

രാത്രി എട്ടരയോടെയാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 75(1) 5, 79ാം വകുപ്പ്, ഐടി നിയമത്തിലെ 67ാം വകുപ്പ്, കേരളാ പൊലീസ് ആക്ടിലെ 120ാം അനുശ്ചേദത്തിലെ ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദ വ്യവസായി കെന്‍സ ഷിഹാബിന്റെ തട്ടിപ്പിനെ കുറിച്ചായിരുന്നു മറുനാടന്റെ വാര്‍ത്തകള്‍. കോടികള്‍ കബളിപ്പിച്ച ഷിഹാബിനെതിരെ കേരളാ പോലീസിന്റെ ലുക്കൗട്ട് നോട്ടീസും നിലനില്‍ക്കുന്നുണ്ട്.

വിവാദ വ്യവസായിയുടെ വിശ്വസ്തയായ യുവതി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട ശേഷം മറുനാടനെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റിയ സര്‍ക്കാറിനും പോലീസും കനത്ത തിരിച്ചടി കോടതിയില്‍ നിന്നും ഉണ്ടായത്. കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കെതിരെ മറുനാടന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തിരുന്നു.