ലണ്ടന്‍: ജീവനും സ്വത്തിനും കനത്ത നാശം സംഭവിച്ചേക്കാമായിരുന്ന ഒരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടയിലായിരുന്നും തീവ്രവാദ വിരുദ്ധ സേന നാല് ഇറാനിയന്‍ പൗരന്മാര്‍ അടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത്. ബ്രിട്ടനിലെ ഇസ്രയേല്‍ എംബസിയെ ഇവര്‍ ഉന്നം വെച്ചിരുന്നതായി സംശയിക്കുന്നു. ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു ഇറാനിയന്‍ സംഘത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്., സുരക്ഷാ മന്ത്രി ഡാന്‍ ജാര്‍വിസ് ആണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ നടപടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭീകരരുടെ ലക്ഷ്യം ഏതെന്ന് മന്ത്രി വ്യക്തമാക്കിയില്ല എങ്കിലും, അത് പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിംഗ്സ്റ്റണിലുള്ള ഇസ്രയേലി എംബസ്സിയാണെന്ന് വ്യക്തമാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടടി നീളമുള്ള സുരക്ഷാ ചുമരുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന അവിടെ ഇപ്പോള്‍ തന്നെ 24 മണിക്കൂറും സായുധ ഗാര്‍ഡുകളുടെ കാവല്‍ ഉണ്ട്. ഇപ്പോള്‍, ഈ അറസ്റ്റിനെ തുടര്‍ന്ന് എംബസികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ വിലയിരുത്തിയിരുന്നു. സുരക്ഷ ഇനിയും വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.

ഒരു നിശ്ചിത സ്ഥലം ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണ പദ്ധതിയെ കുറിച്ച് അറിഞ്ഞ പോലീസ് ആ ലക്ഷ്യത്തിലുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കിയതായി ജാര്‍വിസ് പാര്‍ലമെന്റില്‍ പറഞ്ഞു. മാത്രമല്ല, ആവശ്യത്തിനുള്ള സുരക്ഷ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയതായും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ആസൂത്രണം ചെയ്തു എന്ന് പറയുന്ന ആക്രമണത്തിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പക്ഷെ അന്വേഷണോദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഇതൊരു സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്ത ഭീകരപ്രവര്‍ത്തനമായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്ന് മെയില്‍ ഒണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ അറസ്റ്റിലായവര്‍ താമസിച്ചിരുന്ന ഇടങ്ങളില്‍ റെയ്ഡ് നടത്തിയപ്പോള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം സ്പെഷ്യല്‍ ആംഡ് ഫോഴ്സിലെ സൈനികരും ഉണ്ടായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം എത്രമാത്രമാണെന്ന് അടിവരയിട്ടു പറയുന്നു. റോക്ക്‌ഡെയ്ല്‍, സ്വിന്‍ഡണ്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, സ്റ്റോക്ക്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നായാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ഇതിന് മുന്‍പൊന്നും പ്രദേശവാസികള്‍ സാക്ഷ്യം വഹിക്കാത്ത രീതിയില്‍ അതി സാഹസികമായായിരുന്നു ഇവരെ സൈന്യം കീഴടക്കിയത്.

നാല് ഇറാനിയന്‍ പൗരന്മാര്‍ അടങ്ങിയ അഞ്ചംഗ സംഘമായിരുന്നു ഗൂഢാലോചനയില്‍ പങ്കെടുത്തത്. നാല് ഇറാനിയന്‍ പൗരന്മാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അഞ്ചാമനെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. മറ്റൊരു വ്യത്യസ്ത ഓപ്പറേഷന്റെ ഭാഗമായി മറ്റ് മൂന്ന് ഇറാനിയന്‍ പൗരന്മാരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വിദേശ രാജ്യത്തിനു വേണ്ടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നു എന്നൊരു സൂചനമാത്രമെ പോലീസ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ളൂ.