ശ്രീനഗര്‍: ഇരുട്ടിന്റെ മറവില്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂര്‍ സെക്ടറിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നത്. ഗ്രാമീണ മേഖലകള്‍ ലക്ഷ്യമിട്ട് പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്റെ ആക്രമണം. മേഖലയില്‍ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ ശക്തമായി തിരിച്ചടിക്കുന്നതായാണ് വിവരം. സംഘര്‍ഷത്തിനിടെ മൂന്ന് സേനാമേധാവികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക മേധാവിമാരും സംയുക്ത സൈനിക മേധാവിയും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ സ്ഥിതിഗതികള്‍ സേനാമേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സേനാമേധാവിമാരുമായി പ്രധാനമന്ത്രി പലതവണ യോഗം നടത്തിയിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരികെ വിളിച്ചിട്ടുണ്ട്.

ഇന്ത്യ പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ രാജ്യം കനത്ത ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ട് ഇന്നലെ രാത്രി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇന്നും വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രത കടുപ്പിച്ചത്. ജമ്മു കാശ്മീര്‍ കൂടാതെ ഡ്രോണ്‍ ആക്രമണമുണ്ടായ പഞ്ചാബിലും രാജസ്ഥാനിലും അതിര്‍ത്തി ജില്ലകളില്‍ നിയന്ത്രണമുണ്ട്. ഡല്‍ഹിയിലും ഹരിയാനയിലും ചണ്ഡീഗഡിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായ ജയ്‌സാല്‍മീറിലും, പഞ്ചാബിലെ അമൃത്സര്‍, ഗുരുദാസ്പൂര്‍ അടക്കമുള്ള അതിര്‍ത്തി ജില്ലകളിലും ഇന്ന് രാത്രിയും ബ്ലാക്ക് ഔട്ട് തുടരും.

ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണം, അനാവശ്യ യാത്രകള്‍ വിലക്കി, പ്രധാനപ്പെട്ട റോഡുകളടക്കം അടച്ച് രാത്രി ഗതാഗതം നിയന്ത്രിക്കുമെന്നും മുന്നറിയിപ്പുണ്ട്. സൈനിക കേന്ദ്രങ്ങളടക്കം സ്ഥിതി ചെയ്യുന്ന ചണ്ഡീഗഡ്, പഞ്ച്കുല, അംബാല എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. സൈനിക കേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അനാവശ്യമായി പ്രവേശിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചണ്ഡീഗഡിലും ഫരീദ്‌കോട്ടിലും പടക്കം പൊട്ടിക്കുന്നത് രണ്ട് മാസത്തേക്ക് വിലക്കി. ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് തടയാനാണിത്.