- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടത് സാങ്കേതിക തകരാറ് മൂലം; ആശങ്കപ്പെടുത്തുന്നതൊന്നും കേരളാ തീരത്തില്ലെന്ന് ഉറപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍; വിഴിഞ്ഞത്തെ നിരീക്ഷണം പ്രത്യേക റഡാര്‍ സഹായത്താല്‍; വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം; കേരളവും ജാഗ്രതയില്‍
തിരുവനന്തപുരം: ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. തീരദേശം അതിര്‍ത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായ വിവരം കേന്ദ്രസസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്തതോടെ തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്. ഇതിനൊപ്പം വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമുണ്ട്. കൊച്ചിയിലും അതി നിര്‍ണ്ണായക സുരക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് കേരളവും കരുതല്‍ ശക്തമാക്കുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിനും സിന്ദൂര്‍ ഓപറേഷനും ഇടയിലുള്ള ദിനങ്ങളില്‍ തീര സുരക്ഷ അടക്കം സേനാ വിഭാഗങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മന്ത്രിമാരുടെ സഞ്ചാരത്തിനിടെ പോലീസ് നിര്‍ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാന്‍ പലരും തയാറാകുന്നില്ല. രാജ്യത്തെ സാഹചര്യം അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ പോലീസ് നിര്‍ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു മുഖ്യമന്ത്രി തന്നെ അവരെ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ യാത്രകളും പരിപാടികളും അതീവ സുരക്ഷ പാലിച്ചു മാത്രമായിരിക്കും നടപ്പാക്കുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഭക്ഷ്യധാനങ്ങളുടെ ശേഖരണം അടക്കം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകണം. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടു കേന്ദ്രത്തില്‍ നിന്നും സൈനീക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം വിളിച്ചു നിര്‍ദേശിക്കും.
ഇന്നലെ ഓണ്‍ലൈനായിട്ടായിരുന്നു അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലും മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ നിന്നും ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. രാജ്യത്തു നിലനില്‍ക്കുന്ന ഇന്ത്യാ- പാക് സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണതയിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇനിയുള്ള ആറു ജില്ലകളിലെ വാര്‍ഷികാഘോഷ പരിപാടികളാണ് ഒഴിവാക്കുക. എന്നാല്‍, വിവിധ ജില്ലകളില്‍ നടന്നു വരുന്ന എക്‌സിബിഷനുകള്‍ തുടരും. കലാപരിപാടികള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വന്ന പ്രഭാതയോഗങ്ങളും ഒഴിവാക്കി. സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാല്‍ ആഭ്യന്തരയാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍മുമ്പും എത്തണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.