ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെന്നു സിവിലിയന്‍ വിമാനങ്ങളെ മറയാക്കി യുദ്ധവിമാനവും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ചുവെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ - പ്രതിരോധ മന്ത്രാലയം. പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കിയെന്നും കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഉണ്ടായിരുന്നു.

പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി പറഞ്ഞു. ശ്രീനഗര്‍, ഉദ്ധംപുര്‍, പഠാന്‍കോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്നും കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനവാസമേഖലകളില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാന്‍ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. എസ് 400 സൂക്ഷിച്ച ഇടം, ബ്രഹ്‌മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാകിസ്ഥാന്‍ നടത്തുന്നു. ഇത് പൂര്‍ണമായും ഇന്ത്യ തള്ളിക്കളയുകയാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ടെറിറ്റോറിയല്‍ ആര്‍മിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരുമെന്നും സോഫിയ ഖുറേഷി പറഞ്ഞു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മുഴുവന്‍ പാക്കിസ്ഥാന്‍ ആക്രമണശ്രമം നടത്തി. ഇന്ത്യന്‍ സേനകള്‍ ശക്തമായി തിരിച്ചടിച്ചു. ശ്രീനഗര്‍, അവന്തിപുര്‍, ഉധംപുര്‍ സൈനിക താവളങ്ങളിലെ മെഡിക്കല്‍ മേഖല ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു പല ആക്രമണങ്ങളും. 12 സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു. ഇന്ത്യ തിരിച്ചടിച്ചു. പാക്ക് മിസൈലുകള്‍ ഇന്ത്യ വീഴ്ത്തി. തെളിവായി വിഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.

പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചു. യുകാബ്, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഡ്രോണുകള്‍ മുതല്‍ വലിയ മിസൈലുകള്‍ വരെ ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമത്താവളങ്ങളില്‍ നേരിയ കേടുപാടുകള്‍, ചെറിയ പരിക്കുകള്‍ ഉണ്ടായി. എല്ലാ ആക്രമണങ്ങളും ശക്തമായി ഇന്ത്യ ചെറുത്തുവെന്നും വിദേശ പ്രതിരോധ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ നുണ പ്രചരണം തുടരുകയാണ്. ഇന്ത്യയുടെ ബ്രഹ്‌മോസ് സംവിധാനം തകര്‍ത്തെന്നത് നുണ പ്രചരണമാണ്. ഇപ്പോഴു ഇന്ത്യ ശ്രമിക്കുന്നത് സംഘര്‍ഷം ലഘൂകരിക്കാനാണ്. എന്നാല്‍ പാക്കിസ്ഥാന്‍ ഷെല്ലിങ്ങും വെടിവയ്പും ഡ്രോണ്‍ ആക്രമണവും തുടരുകയാണ്. ഇന്ത്യയുടെ പവര്‍ ഗ്രിഡുകളും വ്യോമതാവളങ്ങളെല്ലാം സുരക്ഷിതമാണെന്നും വിക്രം മിര്‍സി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആരാധന കേന്ദ്രങ്ങള്‍ അടക്കം ആക്രമിക്കുന്നു. ജനവാസ മേഖലയില്‍ പാക്കിസ്ഥാന്‍ ആക്രമണം തുടരുന്നു. യുദ്ധവിമാനങ്ങളും ദീര്‍ഘദൂര മിസൈലുകളും പാക്കിസ്ഥാന്‍ പ്രയോഗിച്ചുവെന്നും വിക്രം മിര്‍സി പറഞ്ഞു.

പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ക്കുനേരെയാണ് ഇന്ത്യന്‍ സൈനിക നീക്കം. മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയും സ്ഥിരീകരിച്ചിരുന്നു.