ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ 17 നവജാത ശിശുക്കള്‍ക്ക് 'സിന്ദൂര്‍' എന്ന പേര് നല്‍കി രക്ഷിതാക്കള്‍. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ എന്ന ജില്ലയില്‍ മേയ് 9നും 10നും ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് മാതാപിതാക്കള്‍ സിന്ദൂര്‍ എന്ന പേരു നല്‍കിയത്.

ഏപ്രില്‍ 22 നാണ് തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരമായ പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ തീവ്രവാദികള്‍ 26 പേരെ വെടിവച്ചു കൊന്നത്. ഇതിനുള്ള മറുപടിയായി ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാക്കിസ്ഥാനിലെ വിവിധ ഭീകരവാദ കേന്ദ്രങ്ങള്‍ ആക്രമിച്ച് തക്കതായ മറുപടി നല്‍കുകയായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിലെ ത്യാഗത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതിരൂപമായി മേയ് 10നും 11നും കുശിനഗര്‍ മെഡിക്കല്‍ കോളെജില്‍ ജനിച്ച 17 നവജാത ശിശുക്കള്‍ക്ക് അവരുടെ കുടുംബാംഗങ്ങള്‍ സിന്ദൂര്‍ എന്ന് പേരിട്ടതായി ഗവ. മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.കെ. ഷാഹി സ്ഥിരീകരിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധി സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താകന്‍മാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. ഇപ്പോള്‍ സിന്ദൂര്‍ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂര്‍ എന്ന പേര് നല്‍കുന്നു എന്നും അമ്മമാരില്‍ ഒരാളായ അര്‍ച്ചന ഷാഹി പറഞ്ഞു.

പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കിയതിന് ഇന്ത്യന്‍ സായുധ സേനയെ അഭിനന്ദിച്ചുകൊണ്ട്, കുശിനഗര്‍ നിവാസിയായ അര്‍ച്ചന ഷാഹി തന്റെ നവജാത ശിശുവിന് സൈനിക നടപടിയുടെ പേര് നല്‍കിയതായി പറഞ്ഞു. ഈ വാക്ക് ഒരു പ്രചോദനമാണെന്നും മകള്‍ ജനിക്കുന്നതിനു മുമ്പുതന്നെ അര്‍ച്ചനയും താനും ഈ പേര് തീരുമാനിച്ചിരുന്നു എന്നും അര്‍ച്ചനയുടെ ഭര്‍ത്താവ് പറയുന്നു.

''പഹല്‍ഗാമിലെ ആക്രമണത്തിനു സൈന്യം തിരിച്ചടി നല്‍കി രണ്ട് ദിവസത്തിനു ശേഷമാണ് എന്റെ കുഞ്ഞ് ജനിച്ചത്. ഇത് തന്റെ മകളില്‍ ധൈര്യം വളര്‍ത്തും. മകള്‍ വളരുമ്പോള്‍, അവള്‍ ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കി ഭാരതമാതാവിനു വേണ്ടി കടമയുള്ള ഒരു സ്ത്രീയായി മാറും' നേഹ ഗുപ്തയെന്ന യുവതി ദേശീയ മാധ്യമത്തോടു പറഞ്ഞു.

'മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് സിന്ദൂര്‍ എന്ന് പേരിടുന്ന പ്രവണതയിലൂടെ, തങ്ങളുടെ കുട്ടികളില്‍ ദേശസ്നേഹം വളര്‍ത്താന്‍ തീരുമാനിക്കുന്നു. ഈ പെണ്‍കുട്ടികള്‍ വളരുമ്പോള്‍, എന്തുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ ഒരു പേരിട്ടതെന്ന് മനസിലാക്കുന്നതിലൂടെ ഇത് ഇവരില്‍ ദേശസ്നേഹമെന്ന ശക്തമായ വികാരം വളര്‍ത്തും'- ലഖ്നൗ നാഷണല്‍ പിജി കോളെജിലെ മനഃശാസ്ത്ര അധ്യാപിക പ്രദീപ് ഖത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

ഞങ്ങളുടെ പെണ്‍കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ സിന്ദൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ചരിത്രവും അവര്‍ തിരിച്ചറിയണം. ആരുടേയും നിര്‍ബന്ധത്താലല്ല ഈ പേരുകള്‍ അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കിയത്. രാജ്യത്തോടും സേനകളോടുമുള്ള ആദര സൂചകമായിട്ടാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് സിന്ദൂര്‍ എന്ന പേര് നല്‍കിയതെന്ന് കുഷിനഗര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ കെ ഷാഹി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

26 നിരപരാധികളെ കൊലപെടുത്തിയതിന് ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ മുതല്‍ തന്റെ മരുമകളായ കാജല്‍ ഗുപ്തക്കും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സിന്ദൂര്‍ എന്ന പേര് നല്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പദ്രൗണ സ്വദേശി മദന്‍ ഗുപ്ത പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ ഓര്‍മ്മിക്കുക മാത്രമല്ല അത് ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നും ഗുപ്ത പറഞ്ഞു. ഭതാഹി ബാബു ഗ്രാമത്തില്‍ നിന്നുള്ള വ്യാസമുനിക്കും ഇതേ അഭിപ്രായമാണ്. തന്റെ മകള്‍ വാലുതാകുമ്പോള്‍ ഈ പേരിന്റെ യഥാര്‍ത്ഥ അര്‍ഥം മനസിലാകുമെന്നും ഭാരതമാതാവിന് മുന്നില്‍ തന്റെ കടമ നിറവേറ്റുന്ന സ്ത്രീയായി മാറാന്‍ കഴിയുമെന്നും വ്യാസമുനി പറഞ്ഞു.