ട്രിപ്പോളി: ലോകത്തെ ഏറ്റവും അപകടം പിടിച്ച രാജ്യമെന്ന് ഒരു കാലത്ത് ദുഷ്പ്പേര് ഉണ്ടായിരുന്ന ഒരു രാജ്യത്തേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ പ്രവാഹമാണ്. ഇതിനെ കുറിച്ച് പുറത്തു വന്ന ഒരു ടിക് ടോക്ക് ഉള്ളടക്കമാണ് ഇതിന് കാരണമായി തീര്‍ന്നത്. പതിറ്റാണ്ടുകളായി രാഷ്ട്രീയ അസ്വസ്ഥതകളും സായുധ സംഘര്‍ഷങ്ങളും കാരണം തകര്‍ന്നു പോയ വടക്കേ ആഫ്രിക്കയിലെ ലിബിയയാണ് ഈ രാജ്യം.

ഇപ്പോള്‍ പ്രതിവര്‍ഷം തൊണ്ണൂറായിരത്തിലേറെ വിനോദ സഞ്ചാരികളാണ് ഇവിടം തേടിയെത്തുന്നത്. മിക്ക ബ്രിട്ടീഷുകാരും സ്പെയിനിലെയോ തുര്‍ക്കിയിലെയോ ബീച്ചുകളില്‍ അവധിക്കാലം ചെലവഴിക്കുമ്പോഴാണ് പുതിയ തലമുറയിലെ സാഹസിക സഞ്ചാരികളുടെ നിരവധി സംഘങ്ങള്‍ ലിബിയയിലേക്ക് എത്തുന്നത്.




ഇവിടെ നിങ്ങളുടെ സുരക്ഷക്കായി ബോഡി ഗാര്‍ഡുകളെ ലഭിക്കും. പല സ്ഥലങ്ങളിലും സൈനിക ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മരുഭൂമികളുടെ രൗദ്രസൗന്ദര്യവും മറ്റ് പ്രകൃതിഭംഗികളുടേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കാണുന്ന പലരും ഔദ്യോഗികമായ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെയാണ് ലിബിയയിലേക്ക് പോകുന്നതെന്നാണ് പറയപ്പെടുന്നത്.

ഇത്തരത്തില്‍ യാത്ര നടത്തിയവരില്‍ ഹഡ്‌സണ്‍ എമിലി ദമ്പതികള്‍ അവരുടെ ലിബിയ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ ഒരു പാശ്ചാത്യ മാധ്യമത്തോട് പങ്കു വെച്ചു. ലോകത്തെ 198 രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ലിബിയ സന്ദര്‍ശിച്ചത്. ലിബിയയിലെ ജീവിതം അങ്ങേയറ്റം സുരക്ഷിതമായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇവര്‍ താമസിച്ച സ്ഥലത്തെ ബോഡിഗാര്‍ഡ് അങ്ങേയറ്റം ശ്രദ്ധയോടെയാണ് അവരെ സംരക്ഷിച്ചത്.

പുറത്തുള്ള ബാത്ത് റൂമില്‍ പോകുന്ന സമയത്ത് പോലും അദ്ദേഹം അനുഗമിച്ചിരുന്നതായി ഇരുവരും ഓര്‍ക്കുന്നു. ലിബിയ പോലെയുള്ള ഒരു രാജ്യത്ത് ഇങ്ങനെ ഒരു പരിഗണന ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. നന്ദിയോടെയാണ് അവരുടെ സേവനം ഓര്‍ക്കുന്നതെന്നും ഹഡ്സണും എമിലിയും പറയുന്നു.




ലിബിയയിലെ ഇപ്പോഴും അവശേഷിക്കുന്ന ചരിത്രസ്മാരകങ്ങളേയും ട്രിപ്പോളിയിലെ മനോഹരമായ തെരുവുകളെ കുറിച്ചും അവിടെ കണ്ടുമുട്ടിയ നാട്ടുകാരുടെ സൗഹൃദത്തെ കുറിച്ചുമെല്ലാം സ്നേഹവായ്പോടെയാണ് ഇവര്‍ ഓര്‍ക്കുന്നത്. ഇതൊക്കെയാണെങ്കിലും ലിബിയയിലേക്ക് പോകാന്‍ ഇപ്പോഴും പലര്‍ക്കും ഭയമാണ് എന്നതാണ് വാസ്തവം.

യു.കെയിലെ വിദേശകാര്യ മന്ത്രാലയം തന്നെ ലിബിയയിലേക്ക് പോകുന്നവര്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദി ആക്രമണങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നിവയാണ് ഇത്. ബ്രിട്ടീഷ് എംബസി ഇവിടെ സ്ഥിതി ചെയ്യുന്നത് ടുണീഷ്യയില്‍ ആണെന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വലിയ സഹായം പ്രതീക്ഷിക്കരുതെന്നും അവര്‍ താക്കീത് നല്‍കുന്നു.




പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ തട്ടിക്കൊണ്ട് പോയി വന്‍തുകകള്‍ ആവശ്യപ്പെടുന്ന സംഭവങ്ങള്‍ ഇവിടെ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ല്‍ ട്രിപ്പോളിയില്‍ നടന്ന പോരാട്ടത്തില്‍ 55 പേര്‍ കൊല്ലപ്പെടുകയും തലസ്ഥാനത്തെ വിമാനത്താവളം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 2011 ല്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിനുശേഷം, ലിബിയയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുകയായിരുന്നു. അതേ സമയം ഇവിടം സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്.