ലണ്ടന്‍: എന്തിലും ഏതിലും മതം കാണുകയും, മതത്തിനു വേണ്ടി മാത്രമായി ജീവിക്കുകയും ചെയ്യുന്ന കുറച്ചുപേരുണ്ട്. മണ്ണില്‍ സമാധാനം കാംക്ഷിക്കുന്ന സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നവര്‍. എവിടെയും കാണാനാകും അത്തരം മത തീവ്രവാദികളെ. ഇപ്പോഴിതാ ലണ്ടനിലെ ഒരു പ്രശസ്തമായ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഒരു തീവ്രവാദിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. പ്രവാചക നിന്ദ ആരോപിച്ച് മറ്റൊരു മുസ്ലീം യുവാവിനെ വധിക്കാന്‍ ഫത്വ പുറപ്പെടുവിച്ചതിനാണ് സസ്പെന്‍ഷന്‍.

സമുദായാംഗങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ഇമാം കൂടിയായ ഒമര്‍ അബ്ദുള്ള മണ്‍സൂര്‍ എന്ന 39 കാരനായ എന്‍ എച്ച് എസ് ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രവാചക നിന്ദ നടത്തിയ മറ്റൊരു മുസ്ലീം വിശ്വാസിക്ക് വധ ശിക്ഷ നല്‍കണമെന്നായിരുന്നു ഇയാള്‍ ആഹ്വാനം ചെയ്തത്. പതിനായിരക്കണക്കിന് സമുദായാംഗങ്ങള്‍ക്കിടയിലെക്ക് ഈ ആഹ്വാനം പ്രചരിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു മുസ്ലീം മത നേതാവ് ബ്രിട്ടനില്‍ ഇത്തരത്തില്‍ ഒരു ഫത്വ പുറപ്പെറ്റുവിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഫത്വയെ തുടര്‍ന്ന് യൂറോപ്പിലേക്ക് കടന്ന ഇര ഇപ്പോള്‍ അവിടെ ഒളിവില്‍ താമസിക്കുകയാണ്., യു കെയിലേക്ക് തിരികെ വരുന്നത് ജീവന് അപകടമാണെന്ന് യു കെ പോലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താന്‍ ഭയന്നാന് ജീവിക്കുന്നതെന്നും, ഏത് നിമിഷവും മരണം തന്നെ തേടിയെത്തിയേക്കാം എന്നും ആ യുവാവ് ചില ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മരണ ശിക്ഷ നല്‍കണമെന്ന് ഫത്വ പുറപ്പെടുവിച്ച കാര്യം മണ്‍സൂര്‍ നിഷേധിച്ചു. ഇസ്ലാമിക നിയമ പ്രകാരം പ്രവാചക നിന്ദയ്ക്കുള്ള ശിക്ഷ മരണമാണെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അയാള്‍ പറയുന്നു.

ബ്രിട്ടീഷ് പൗരത്വമുള്ള സൊമാലിയന്‍ വംശജനാണ് മണ്‍സൂര്‍ തെംസ് നദിക്കരയില്‍, പാര്‍ലമെന്റ് മന്ദിരത്തിന് അഭിമുഖമായി നില്‍ക്കുന്ന സെയിന്റ് തോമസ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ് ഇയാള്‍. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വടക്കന്‍ ലണ്ടനില്‍ താമസിക്കുന്ന ഇയാള്‍ പൊതുവെ ശാന്തനും മര്യാദക്കാരനുമാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍, ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് പറയാനുള്ളത് ഇതിന്റെ നേര്‍ വിപരീതമാണ്. വെറുപ്പും വിദ്വേഷവും നിഴലിക്കുന്ന തന്റെ വീഡിയോകള്‍ വഴി ഇയാള്‍ ടിക്ടോക്കിലും ഫേസ്ബുക്കിലും, എക്സിലുമൊക്കെയായി തെറ്റായ സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്.