അരിസോണ: അമേരിക്കയിലെ അരിസോണയില്‍ അമേരിക്കന്‍ യുദ്ധവിമാനവുമായി ആകാശത്ത് കൂട്ടിയിടിച്ചത് പറക്കും തളികയാണോ? വിമാനത്തിന്റെ മേല്‍ക്കൂരക്ക് കൂട്ടിയിടിയില്‍ സാരമായ തകരാറ് സംഭവിച്ചിട്ടുണ്ട്. 63 മില്യണ്‍ ഡോളര്‍ വില വരുന്നതാണ് ഈ വിമാനം. അപകടത്തെ തുടര്‍ന്ന് യുദ്ധവിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിക്കുന്നത് 2023 ജനുവരി 19 ന് എഫ്-16 വൈപ്പര്‍ യുദ്ധവിമാനത്തില്‍ ഓറഞ്ചും വെള്ളയും നിറത്തിലുള്ള ഒരു പറക്കുന്ന വസ്തു ഇടിച്ചുകയറി എന്നാണ്. ഇത് ഡ്രോണ്‍ ആയിരുന്നോ എന്നും പലരും സംശയം ഉന്നയിക്കുന്നുണ്ട്. ഈ കൂട്ടിയിടി നടന്ന ദിവസം ഈ മേഖലയില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൂന്ന് വിമാനങ്ങള്‍ കാണപ്പെട്ടതായിട്ടാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അരിസോണ-മെക്സിക്കോ അതിര്‍ത്തിയിലെ മരുഭൂമിയോട ്ചേര്‍ന്നുള്ള ബാരി ഗോള്‍ഡ് വാട്ടര്‍ റേഞ്ചിലാണ് ഈ സംഭവം നടന്നത്. ഇവിടെ അമേരിക്കന്‍ സൈന്യം സ്ഥിരമായി പരിശീലനം നടത്തുന്നതാണ്. അരിസോണയിലെ ഗില ബെന്‍ഡിന് സമീപം അനുമതിയുള്ള വ്യോമാതിര്‍ത്തിയിലാണ് സംഭവം നടന്നത്. യുദ്ധവിമാനത്തിന്റെ മേല്‍ക്കൂരയുടെ പിന്‍ഭാഗത്താണ് കൂട്ടിയിടി നടന്നിരിക്കുന്നത്. യുദ്ധ വിമാനത്തിലെ വൈമാനികര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടില്ല. അതേസമയം ഈ മേഖലയില്‍ ഇത്തരത്തില്‍ നൂറ് കണക്കിന് പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്.

അരിസോണ അമേരിക്കയിലെ പറക്കും തളികകളുടെ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് എന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2022 ഒക്ടോബറിനും 2023 ജൂണിനും ഇടയില്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റുമാര്‍ ആകാശത്തില്‍ വിചിത്രമായ വസ്തുക്കള്‍ കാണുകയോ അവയില്‍ ഇടിക്കുകയോ ചെയ്ത ഇരുപത്തിരണ്ട് സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. എഫ്-16 യുദ്ധ വിമാനങ്ങള്‍ പറന്നുയരുന്ന ലൂക്ക് എയര്‍ഫോഴ്സ് ബേസിന്റെ 100 മൈല്‍ പരിധിക്കുള്ളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം കൂട്ടിയിടികളില്‍ അന്യഗ്രഹ ജീവികള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

2016 നും 2020 നും ഇടയില്‍, അരിസോണയുടെ മുകളിലൂടെ തിരിച്ചറിയാത്ത ഡ്രോണ്‍ പോലുള്ള വസ്തുക്കള്‍ എട്ട് തവണ കണ്ടതായി വ്യോമസേന പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 മെയ് മുതല്‍ 2024 ജൂണ്‍ വരെ ലോകമെമ്പാടും തിരിച്ചറിയപ്പെടാത്ത ഇത്തരം 757 ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കൂട്ടിയിടികളില്‍ പലതും നിയന്ത്രിത സൈനിക വ്യോമാതിര്‍ത്തിയിലൂടെയാണ് നടന്നിരിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. എന്നാല്‍

ഒരു വിഭാഗം പറയുന്നത് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ മെക്സിക്കോ ആണെന്നാണ്. മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ അമേരിക്കയില്‍ ചാരപ്പണി നടത്താനായി നിയോഗിച്ച വസ്തുക്കളാണ് ഇവയെന്നാണ് അവര്‍ ആരോപിക്കുന്നത്. കൂടാതെ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്ന ഡ്രോണുകളാണോ ഇതെന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.