ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായെങ്കിലും ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി പറന്നിറങ്ങി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. ഇന്‍ഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനമാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴിയിലകപ്പെട്ട് ആടിയുലഞ്ഞത്. ഇത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. സംഭവത്തെത്തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അടിയന്തര ലാന്‍ഡിങ്ങിനുള്ള അറിയിപ്പ് നല്‍കി. വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഭയാനകമായ സാഹചര്യം ഉണ്ടായിരുന്നിട്ടും, വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ശക്തമായ ആലിപ്പഴവര്‍ഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനം എത്തിയതിനുശേഷം യാത്രക്കാരുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി അവരെ പരിചരിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു

അതേ സമയം ഡല്‍ഹിയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെടുന്നത്. നഗരത്തില്‍ പലയിടത്തും മരങ്ങള്‍ വീണു. കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല വിമാനങ്ങളും വൈകിയോടുകയാണ്. ചില അന്താരാഷ്ട്ര വിമാനങ്ങളടക്കം വഴിതിരിച്ചുവിട്ടെന്നും വിവരം.