ലണ്ടന്‍: യു കെയില്‍ അഡള്‍ട്ട് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളില്‍ സര്‍ക്കാരിന്റെ പുതിയ കര്‍ശന കുടിയേറ്റ നിയമങ്ങള്‍ ഏറെ ആശങ്ക ഉയര്‍ത്തുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു സ്പോണ്‍സേര്‍ഡ് വിസയില്‍ ബ്രിട്ടനില്‍ അഞ്ചു വര്‍ഷക്കാലം ജോലി ചെയ്താല്‍, വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് അനിശ്ചിതകാലത്തേക്ക് ബ്രിട്ടനില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി (പി ആര്‍) ലഭിക്കും. എന്നാല്‍ വിദേശ തൊഴിലാളികള്‍ക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി പുതിയ നിര്‍ദ്ദേശത്തില്‍ ഈ കാലയളവ് 10 വര്‍ഷമായി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഏതായാലും കുടിയേറ്റ തൊഴിലാളികളുടെ, പ്രത്യേകിച്ചും അഡള്‍ട്ട് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ആശങ്ക ബി ബി സി ഏറ്റെടുത്ത് ചര്‍ച്ചയാക്കുകയാണ്. സൗമ്യ സെബാസ്റ്റ്യന്‍, ജിനി ജോസ് എന്നീ മലയാളി നഴ്ശുമാരും ബി ബി സി ചര്‍ച്ചകളില്‍ പങ്കെടുത്ത് ആശങ്ക രേഖപ്പെറ്റുത്തിയിട്ടുണ്ട്. 37 കാരിയായ ജിനി ജോസ് മൂന്ന് വര്‍ഷം മുന്‍പാണ് യു കെയില്‍ എത്തുന്നത്. കൂടെ കുടുംബത്തെ കൊണ്ടുവരാന്‍ ബ്രിട്ടന്‍ അനുവദിക്കും എന്നതിനാലാണ് കൂടുതല്‍ പേരും ബ്രിട്ടനില്‍ ജോലിക്ക് വരാന്‍ സന്നദ്ധരാകുന്നതെന്ന് ജിനി ജോസ് പറഞ്ഞു. മാത്രമല്ല, കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യാം.

എന്നാല്‍, ഇവിടെ തുടരാന്‍ അനുവദിച്ചില്ലെങ്കില്‍, തിരികെ സ്വന്തം നാട്ടിലേക്ക് പോവുക എന്നതല്ലാതെ തങ്ങള്‍ക്ക് മുന്‍പില്‍ മറ്റ് വഴികള്‍ ഇല്ലെന്നും ജിനി പറഞ്ഞു. അത്തരമൊരു സാഹചര്യമുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഇവരുടെ സഹപ്രവര്‍ത്തകയായ സൗമ്യ സെബാസ്റ്റിന്‍ എന്ന 42 കാരി ഒന്‍പത് വര്‍ഷത്തോളം ഇസ്രയേലില്‍ ജോലി ചെയ്തതിന് ശേഷമാണ് ബ്രിട്ടനിലെത്തുന്നത്. കുടുംബത്തെ കൂടി കൂടെ കൊണ്ടുവരാന്‍ കഴിയും എന്നതാണ് സൗമ്യയേയും ഇവിടേക്ക് ആകര്‍ഷിച്ചത്. എന്നാല്‍, ഇപ്പോള്‍ ഭാവിയെ കുറിച്ച് ആശങ്കയാണെന്ന് സൗമ്യയും പറയുന്നു. ഡോളിഷിലെ സെഫ്‌റ്റോണ്‍ ഹോള്‍ കെയര്‍ ഹോമിലാണ് ഇരുവരും ജോലി ചെയ്യുന്നത്.

കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഇവര്‍ കെയര്‍ ഹോമിലെ വൃദ്ധരെ വളരെയധികം ബഹുമാനിക്കുന്നവരാണെന്ന് കെയര്‍ ഹോം മാനേജര്‍ ഗബ്രിയേല പറയുന്നു. പ്രദേശത്തുള്ളവരെ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അതിനായി ശ്രമിക്കുമ്പോള്‍ ഒന്നോ രണ്ടോ അപേക്ഷകള്‍ മാത്രമാണ് ഇവിടെ നിന്നും ലഭിക്കുന്നതെന്നും അവര്‍ പറയുന്നു. തന്റെ സ്ഥാപനത്തിലെ വിദേശ ജീവനക്കാരില്‍ ഭൂരിഭാഗവും ആശങ്കയിലാണെന്നും ഗബ്രിയേല പറയുന്നു. രാജ്യം അതിര്‍ത്തികള്‍ തുറന്നു കൊടുക്കുകയും, കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ അനുവദിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൊഴിലിനായി ഇവിടെ എത്തിയത് എന്ന് ചൂണ്ടിക്കാണിച്ച ഗബ്രിയേല, പിന്നീട് പെട്ടെന്നൊരു ദിവസം അവര്‍ തിരിച്ചു പോകണമെന്ന് പറയുന്നത് മര്യാദകേടാണെന്നും പറഞ്ഞു.