ലണ്ടന്‍: ഇന്ന് 27 യൂറോപ്യന്‍ യൂണിയന്‍ അമ്പാസിഡര്‍മാര്‍ ബ്രസ്സല്‍സില്‍ യോഗം ചേരാന്‍ ഇരിക്കെ, ക്യാബിന്‍ ബഗേജുമായി ബന്ധപ്പെട്ട നിയമം മാറ്റുവാനും വിമാനം വൈകിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനും ആലോചന നടക്കുമെന്നറിയുന്നു. ക്യാബിന്‍ ബാഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്നും പ്രത്യേക ബാഗേജ് ചാര്‍ജ്ജ് ഈടാക്കാനും. വിമാനം ദീര്‍ഘനേരം വൈകിയാല്‍ മാത്രമായി നഷ്ടപരിഹാരം നിജപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില സ്രോതസ്സുകളെ ഉദ്ധരിച്ച് യൂറോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനിലെ വ്യോമയാത്രക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് നടക്കുന്ന അമ്പാസിഡര്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ പിന്നീട് നാളെ, വ്യാഴാഴ്ച ന്മടക്കുന്ന 27 ട്രാന്‍സ്പോര്‍ട്ട് മന്ത്രിമാരുടെ യോഗത്തില്‍ വെയ്ക്കും. സീറ്റിനടിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഹാന്‍ഡ് ലഗേജ് മാത്രമായിരിക്കും സൗജന്യമായി കൊണ്ടു പോകാനാകുക എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഒരു നിര്‍ദ്ദേശം.

മറ്റ് ഹാന്‍ഡ് ലഗേജുകള്‍ക്ക് പ്രത്യേകം ചാര്‍ജ്ജ് നല്‍കേണ്ടതായി വരും. കഴിഞ്ഞ മാസം യൂറോപ്യന്‍ കണ്‍സ്യൂമേഴ്സ് ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതോടെയാണ് ഹാന്‍ഡ് ലഗേജിന് ചാര്‍ജ്ജ് ഈടാക്കുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായത്. 12 അംഗരാജ്യങ്ങളില്‍ നിന്നായുള്ള 16 ഉപഭോക്തൃ സംഘടനകളാണ് ചില ലോ - കോസ്റ്റ് എയര്‍ലൈനുകള്‍ നിയമവിരുദ്ധമായി ഹാന്‍ഡ് ലഗേജ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതിപ്പെട്ടത്. ഹാന്‍ഡ് ലഗേജ് യാത്രയുടെ ഭാഗമാണെന്നും അതിന് ചാര്‍ജ്ജ് ഈടാക്കരുതെന്നും യൂറോപ്യന്‍ കോടതി വിധിക്കുകയും ചെയ്തിരുന്നു.

എയര്‍പോര്‍ട്ട് സ്‌കാനറില്‍ തെളിഞ്ഞ സ്ത്രീയുടെ പ്രോസ്റ്റേറ്റിക് സ്തനം വിവാദത്തില്‍

സെക്യൂരിറ്റി പരിശോധനക്കിടെ സ്‌ക്രീനില്‍ തെളിഞ്ഞ പ്രോസ്റ്റേറ്റിക് സ്തനം വിവാദമാക്കിയതില്‍ വിമാനത്താവളാധികൃതര്‍ ക്ഷമാപണം നടത്തി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീ പറയുന്നത്, 'അത് എന്താണ്' എന്ന് നിരവധി തവണ ചോദിച്ചു എന്നാണ്. അതിനു ശേഷം അവരെ വസ്ത്രമുരിഞ്ഞു പരിശോധിക്കുകയും ചെയ്തു എന്നും അവര്‍ പറയുന്നു. വിമാനത്താവളത്തിലെ രണ്ട് സുരക്ഷാ ജീവനക്കാരികള്‍ക്ക് മുന്‍പില്‍ താന്‍ മാസ്റ്റേക്ടമിക്ക് വിധേയയായ കാര്യം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, സംഭവം തന്നെ ആകെ തകര്‍ത്തു എന്നും അവര്‍ പറയുന്നു.

യുകെയിലെ ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. സംഭവം നിര്‍ഭാഗ്യകരമായി പോയി എന്ന് പറഞ്ഞ വിമാനത്താവളാധികൃതര്‍ ആ സ്ത്രീയോട് ക്ഷമാപണം ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള ഏതെങ്കിലും മെഡിക്കല്‍ ഡിവൈസുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍, സ്‌കാനിംഗിനു മുന്‍പായി അക്കാര്യം പരിശോധകരെ അറിയിക്കണമെന്നും വിമാനത്താവളാധികൃതര്‍ ആവശ്യപ്പെട്ടു.

ഇവര്‍ വിമാനത്താവളാധികൃതരോട് നേരിട്ട് പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍, ഈ സ്തനം നിര്‍മ്മിച്ച ബൂസ്റ്റ് ഇന്നോവേഷന്‍സ് എന്ന കോര്‍ണിഷ് കമ്പനിയെ അവര്‍ ഇക്കാര്യം ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കമ്പനി സി ഇ ഒ സാം ജാക്ക്മാനാണ് അധികൃതരുമായി ബന്ധപ്പെട്ട് ഇത്തരം സ്തനങ്ങളെ കുറിച്ച് സുരക്ഷാ ജീവനക്കാരില്‍ അവബോധം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത്.