തിരുവനന്തപുരം: ഇനി മേയര്‍മാരും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരും പഞ്ചായത്ത് പ്രസിഡന്റുമാരും പിരിവിനും ഇറങ്ങും. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയും സാധനങ്ങളും പണവും സേവനവും സംഭാവനയായി സമാഹരിക്കാനാണ് തീരുമാനം. ഇതിന് 'സമഗ്രതന്ത്രം' എന്നാണ് പിണറായി സര്‍ക്കാര്‍ നല്‍കിയ പേര്. തദ്ദേശ സ്ഥാപനങ്ങളിലെ വികസനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

സംഭാവന വാങ്ങി ഉപയോഗിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം വര്‍ഷംതോറും വിലയിരുത്തുമെന്നും മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാന്‍ ഇതും മാനദണ്ഡമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും തദ്ദേശ വകുപ്പ് അയച്ച പ്രത്യേക സര്‍ക്കുലറിലാണു സംഭാവനകളുടെ സാധ്യതകള്‍ തേടാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതായത് ഇനി സര്‍ക്കാരില്‍ നിന്നും കൂടുതല്‍ 'വിഭവം' പ്രതീക്ഷിക്കേണ്ടെന്ന് കൂടി പരോക്ഷമായി അറിയിക്കുകയാണ്.

സ്‌കൂളുകള്‍, ആശുപത്രികള്‍, അങ്കണവാടികള്‍, ബഡ്‌സ് സ്‌കൂളുകള്‍, മറ്റു ക്ഷേമസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ സൗകര്യങ്ങള്‍ കൂട്ടുന്നതിലും വെള്ളം, റോഡ്, കളിസ്ഥലം, പാര്‍ക്ക് തുടങ്ങിയ പദ്ധതികളിലും സംഭാവനയ്ക്കു വലിയ സാധ്യതയുണ്ട്. ഇതെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. ഇവയുടെ വികസനത്തിന് തദ്ദേശ സ്ഥാപന ബജറ്റില്‍ നിന്നും പണം എടുക്കുകയാണ് രീതി. ഇതിന് മാറ്റം വരുത്തി എല്ലാം സ്‌പോണ്‍സര്‍ഷിപ്പിലേക്ക് കൊണ്ടു പോകാനാണ് നീക്കം. ഇതിനായി കര്‍മപദ്ധതി തയാറാക്കി പ്രചാരണം നടത്തണം എന്നാണ് നിര്‍ദ്ദേശം.

ജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയില്‍നിന്നുള്ള സംഭാവനയും സ്‌പോണ്‍സര്‍ഷിപ്പും, ബിസിനസ്‌വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട്, റോഡുകള്‍ക്കും ഭവനപദ്ധതികള്‍ക്കുമായി സൗജന്യ ഭൂമി, ആശുപത്രി മാനേജിങ് കമ്മിറ്റിക്കും സ്‌കൂളിനും പിടിഎ, പൂര്‍വവിദ്യാര്‍ഥി സംഘടന വഴി ലഭിക്കുന്ന സംഭാവന, ശ്രമദാനം പോലുള്ള യുവാക്കളുടെ സന്നദ്ധപ്രവര്‍ത്തനം, അക്കാദമിക സ്ഥാപനങ്ങളില്‍നിന്നുള്ള പ്രഫഷനല്‍ സേവനം തുടങ്ങിയവ സ്വീകരിക്കാം.കൃത്യമായി രസീത് നല്‍കി ഇടനിലക്കാരില്ലാതെ വേണം സ്വീകരിക്കാന്‍ എന്നും പറയുന്നു.

ആദായനികുതി, കരാര്‍ നിയമങ്ങള്‍ക്കും വിദേശ സംഭാവന നിയന്ത്രണ നിയമത്തിനും അനുസരിച്ചാണോ സംഭാവനയെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നാടിന്റെ നന്മയ്ക്കായി സംഭാവന നല്‍കാന്‍ ഒരു മടിയും ഇല്ലാത്ത നാടാണ് കേരളമെന്നും സര്‍ക്കുലര്‍ പറയുന്നു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഫഷണലുകളുടെ സേവനം തേടുന്നതടക്കം സംഭാവനയായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയുമടക്കം ഉപയോഗപ്പെടുത്തി സംഭാവന സ്വീകരിച്ചുകൊണ്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദേശം.

വിവിധ സേവനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവരെ നിര്‍ബന്ധിത പിരിവിന് വിധേയരാക്കാന്‍ സാധ്യത ഏറെയാണ്. പിരിവിന്റെ അടിസ്ഥാനത്തില്‍ പ്രകടനം വിലയിരുത്തുമെന്ന നിര്‍ദ്ദേശം വരുമ്പോള്‍ സംഭവാന കൂട്ടാനായി പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റും എന്തു തന്ത്രവും സ്വീകരിക്കും. ഇത് പാവങ്ങള്‍ക്ക് കുരുക്കായി മാറുകയും ചെയ്യും.