- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയിട്ടും വിജയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആര്‍സിബി; ഇത്രയേറെ ആരാധകര്‍ വരുമെന്ന് ആര്‍സിബി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ്; ഐപിഎല്ലുമായി ആഘോഷത്തിന് ബന്ധമില്ലെന്ന് അരുണ്‍ ധുമാല്‍; വീഴ്ച തുറന്നു സമ്മതിച്ച് സിദ്ധരാമയ്യ; പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്ന് ഡി കെ ശിവകുമാര്‍; എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്ന് ബിജെപി
വിജയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആര്‍സിബി
ബംഗളൂരു: പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ ആഹ്ലാദനിമിഷങ്ങള്‍ വലിയൊരു ദുരന്തത്തിന് വഴിമാറിയതിന്റെ ആഘാതത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു ടീമും ആരാധകരും. വിക്ടറി പരേഡ് റദ്ദാക്കിയെങ്കിലും ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിജയാഘോഷം ഒരുക്കിയിരുന്നു. എന്നാല്‍ സ്‌റ്റേഡിയത്തിന് സമീപത്ത് തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സാഹചര്യത്തില്‍ കടുത്ത വിമര്‍ശനമാണ് കര്‍ണാടക സര്‍ക്കാരിനും ആര്‍സിബി മാനേജ്‌മെന്റിനും എതിരെ ഉയരുന്നത്. തിക്കിലും തിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തീവ്രപരിചരണ വിഭാഗത്തില്‍ 11 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആഘോഷം ആര് സംഘടിപ്പിച്ചു എന്നതില്‍ അടക്കം വ്യക്തതയില്ല. ആഘോഷ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആര്‍സിബി മാനേജ്‌മെന്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്. മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടെയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് വലിയ വിമര്‍ശനം വിളിച്ചുവരുത്തി. താരങ്ങള്‍ സ്റ്റേഡിയത്തിന് നടുവില്‍ ഒത്തുകൂടുകയും ട്രോഫി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികള്‍ വന്‍ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാല്‍, ടീം വിക്ടറി പരേഡ് ഒഴിവാക്കി.
കൈകഴുകി ഐപിഎല്‍ ഭരണസമിതി
ബെംഗളുരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണ സമിതി വ്യക്തമാക്കി. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ല. ഐപിഎല്ലുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരന്തത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് ആര്‍സിബി അധികൃതര്‍ തന്നോട് പറഞ്ഞതെന്നും ഉടന്‍ പരിപാടി അവസാനിപ്പിക്കും എന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അരുണ്‍ ധുമാല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആര്‍സിബി താരങ്ങളെ കാണാന്‍ ഇത്രയേറെ ആരാധകര്‍ എത്തുമെന്ന് ക്ലബ്ബ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചത്. 'ഇത്തരം സംഭവങ്ങള്‍ ഏതു സംസ്ഥാനത്തും നടക്കാം. അതിന് ഭരിക്കുന്ന പാര്‍ട്ടിയെ കുറ്റം പറയാന്‍ സാധിക്കില്ല. അപകടത്തില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കരുത്. ഞാന്‍ ഫ്രാഞ്ചൈസിയുമായി സംസാരിച്ചിരുന്നു. ഇത്രയും വലിയ തോതില്‍ ആളുകള്‍ എത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സര്‍ക്കാര്‍ ഇടപെട്ട് റോഡ് ഷോ നിര്‍ത്തിവച്ചിരുന്നു. പക്ഷേ സ്റ്റേഡിയത്തിനു പുറത്ത് ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല', രാജീവ് ശുക്ല പറഞ്ഞു. ആര്‍സിബിയുടെ വിജയാഘോഷത്തിനു വേണ്ട സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കേണ്ടതായിരുന്നെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.
പ്രതീക്ഷിക്കാത്ത ആള്‍ക്കൂട്ടം
ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരത്തില്‍ നടത്താന്‍ തീരുമാനിച്ച വിക്ടറി പരേഡില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. പൊലീസിന് ഇവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയതോടെ ലാത്തിചാര്‍ജ് ഉള്‍പ്പടെ നടത്തേണ്ടിവന്നു. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയായിരുന്നു.
ആര്‍സിബിയുടെ വിജയാഘോഷത്തിനായി വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ നിയന്ത്രണങ്ങളെല്ലാം പാളിയതാണ് വലിയ അപകടത്തിന് വഴിവെച്ചത്. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ പരിപാടി കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം എത്തി. 5000 ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. എന്നിട്ടും അപകടം തടയാനായില്ല. സ്റ്റേഡിയത്തിന് പുറത്ത് മഴ പെയ്തത് ദുരന്തത്തിന് ആക്കംകൂട്ടിയെന്നാണ് പ്രാഥമിക വിവരം.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി കാണാനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വന്‍ ജനക്കൂട്ടമാണ് ദൃശ്യമായത്. വിധാന്‍സൗധയില്‍ നടന്ന അനുമോദനച്ചടങ്ങിന് ശേഷമാണ് ചിന്നസ്വാമിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ ആളുകള്‍ ഒഴുകിയെത്തി. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയില്‍ മഴ പെയ്തതോടെ ആളുകള്‍ തുറന്നപ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങി. ആളുകള്‍ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വന്‍ സുരക്ഷ വീഴ്ച
ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷയ്ക്കായി അയ്യായിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നിട്ടും അപകടമുണ്ടായത് സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ
പതിനൊന്ന് പേരുടെ ജീവന്‍ കവര്‍ന്ന അപകടത്തില്‍ വീഴ്ച സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലാണ് ദുരന്തമുണ്ടായത്. അവിടെ സര്‍ക്കാരിന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ശ്രദ്ധിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അപകടത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വീഴ്ച്ച സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രി രംഗത്തെത്തിയത്.
35,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകള്‍ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവിടെ വിക്റ്ററി പരേഡിന് അനുമതി നല്‍കിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തില്‍ ദുരന്തമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നല്‍കാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്‌നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ജയത്തിന്റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകള്‍ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാന്‍സൗധയുടെ മുന്നില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെയുള്ളവരുണ്ട്. അമ്പതിലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും മണിപ്പാല്‍ ആശുപത്രിയിലും ഉള്‍പ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്ന് ശിവകുമാര്‍
'ഞാന്‍ പോലീസ് കമ്മീഷണറുമായും എല്ലാവരുമായും സംസാരിച്ചു. ഞാന്‍ പിന്നീട് ആശുപത്രിയിലേക്ക് പോകും. ഇപ്പോള്‍ ആശുപത്രിയില്‍ പോയി പരിക്കേറ്റവരെ പരിചരിക്കുന്ന ഡോക്ടര്‍മാരെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇപ്പോള്‍ പറയാന്‍ കഴിയില്ല. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടി ചുരുക്കിയിട്ടുണ്ട്. 10 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശംനല്‍കി. എല്ലാം സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിക്ക് എത്തിയത്' ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു.
ദുരന്തത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറും സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അവര്‍ 'റീലുകള്‍ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ബിജെപി നേതൃത്വം പറഞ്ഞു.
തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ബെംഗളൂരുവില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. അത്തരത്തിലൊരു ടീമിന്റെ വിക്ടറി പരേഡ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങളൊന്നും തന്നെ ബെംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാന്‍ വിന്യസിച്ചിരുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.