ലണ്ടന്‍: ഒരു പതിറ്റാണ്ട് മാതമാണ് എടുത്തത്, നാഥന്‍ റൂത്ത് എന്ന കുസൃതിക്കാരനായ കുട്ടിക്ക് ഒരു ഭീകരനാകാന്‍. പുറത്ത് പലര്‍ക്കും ഈ പേര് അത്ര പരിചയമില്ലായിരിക്കും. എന്നാല്‍, ജയിലില്‍ ഈ 18 കാരന് കാവല്‍ നില്‍ക്കുന്നവര്‍ക്ക് ഇവന്‍ ഒരു പേടിസ്വപ്നം തന്നെയാണ് ഇപ്പോഴും. മുസ്ലീം മതത്തിലേക്ക് മതം മാറിയതിനു ശേഷം ഒരു തീവ്രവാദിയായി മാറിയ ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രിട്ടണിലെ ജയിലിലാണ്. ഇക്കാലയളവില്‍ അയാള്‍ ആക്രമിച്ചിരിക്കുന്നത് പത്തോളം ജയില്‍ ജീവനക്കാരെയാണ്.

കൈയ്യില്‍ കിട്ടുന്നതെന്തും, അത് ടൂത്ത് ബ്രഷ് ആയാലും പൊട്ടിയ പ്ലാസ്റ്റിക് ജഗ് ആയാലും അതിന് മൂര്‍ച്ഛകൂട്ടി ആയുധങ്ങളാക്കാന്‍ വല്ലാത്തൊരു വൈഭവം തന്നെയാണിയാള്‍ക്ക്. ഒരു ഗാര്‍ഡിന്റെ കഴുത്തിന് വെട്ടിയപ്പോള്‍, മറ്റൊരു ഗാര്‍ഡിന്റെ ചെവി ഏതാണ്ട് മുഴുവനുമായി തന്നെ ഇയാള്‍ അറത്തുമാറ്റി. തൊട്ടടുത്ത നിമിഷം ഇയാള്‍ എന്തു ചെയ്യുമെന്ന് പറയാന്‍ ആകില്ലത്രെ. അതാണ് ഇയാളെ ഇത്രയധികം അപകടകാരിയാക്കുന്നത്. എന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു.

ഐല്‍ ഒഫ് വൈറ്റ് ഫെസ്റ്റിവലില്‍, ഐസിസ് മാതൃകയില്‍ ആക്രമണം ആസൂത്രണം ചെയ്തതിനായിരുന്നു ഇയാള്‍ പിടിയിലാകുന്നത്. ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. രണ്ടാഴ്ച മുന്‍പ് 18 വയസ്സ് തികഞ്ഞതോടെയാണ് ഇയാളുടെ പേര് പുറത്ത് വിട്ടത്. ഇപ്പോള്‍ ജീവനക്കാരെ ആക്രമിച്ചതിനുള്ള കേസുകള്‍ കൂടിയുള്ളതിനാല്‍, ഇയാള്‍ക്ക് കുറേക്കാലം കൂടി ജയില്‍ വാസം അനുഭവിക്കേണ്ടി വരുമായിരുന്നു.

എന്നാല്‍, അന്ധകാരത്തിനൊടുവില്‍ റൂത്ത് വെളിച്ചം കാണണമെന്ന് അഭിപ്രായ പ്പെട്ട ജഡ്ജി ഇയാളെ മാനസാന്തരപ്പെടുത്തുന്നതിനുള്ള ക്ലാസ്സുകള്‍ക്കും പരിശീലനത്തിനും വിടാനായിരുന്നു ഉത്തരവിട്ടത്. എന്നാല്‍, ചില സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെല്‍ഹാം യംഗ് ഒഫന്‍ഡേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന സമയത്ത് റൂത്ത് മറ്റ് അന്തേവാസികളേക്കൂടി ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു എന്നാണ്.

ഇയാളുടെ സ്വഭാവം നന്നായി അറിയാവുന്നവരെ എല്ലാം ഞെട്ടിച്ചു കൊണ്ട് ഇപ്പോള്‍ ഇയാളെ എന്‍ എച്ച് എസ് മെന്റല്‍ ഹെല്‍ത്ത് യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ ഇയാള്‍ക്ക് കൂറ്റുതല്‍ സ്വാതന്ത്ര്യം ലഭിക്കും. മാത്രമല്ല, ഇയാളുട അമ്മ താമസിക്കുന്ന ഹാംപ്ഷയറിലാണിത്. അതുകൊണ്ടു തന്നെ ഇയാളുടെ അമ്മയ്ക്ക് ഇടക്കിടെ വന്ന് ഇയാളെ കാണാന്‍ സാധിക്കും. ഇത്രയധികം ജീവനക്കാരെ ആക്രമിച്ചിട്ടും, അയാളെ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് ചിലര്‍ ആരോപിക്കുന്നു.

ഫെല്‍ഥാം എന്നത് രാജ്യത്തെ തന്നെ ഏറ്റവും അപകടകാരികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണ്. അവിടത്തെ നിലവാരം വെച്ചു തന്നെ നാഥന്‍ റൂത്ത് അത്യന്തം അപകടകാരിയായ ക്രിമിനലാണ്. എന്നിട്ടും അയാളോട് അനുഭാവം കാട്ടുന്നതാണ് ജയില്‍ ജീവനക്കാര്‍ ഉള്‍പ്പടെ പലര്‍ക്കും ഞെട്ടലുണ്ടാക്കുന്നത്. മൂന്ന് മക്കളില്‍ മൂത്തയാളായി പ്ലിമത്തിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു നാഥന്‍ റൂത്തിന്റെ ജനനം. അഞ്ചാം വയസ്സില്‍ ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തി.

എന്നിരുന്നാലും വളരെ സന്തോഷത്തോടെയായിരുന്നു കുടുംബം മുന്നോട്ട് പോയ്ക്കൊണ്ടിരുന്നത്. നാഥന്‍ റൂത്തിന് പത്ത് വയസ്സുള്ളപ്പോള്‍ അയാളുടെ പിതാവ് ആത്മഹത്യ ചെയ്തു. അതോടെയാണ് കുടുംബത്തിന്റെ താളം തെറ്റുന്നത്. ഈ സമയത്താണ് ഇയാള്‍ ഇസ്ലാമത വിശ്വാസവുമായി അടുക്കുന്നത്. കേവലം 14 വയസ്സ് മാത്രം ഉള്ളപ്പോഴായിരുന്നു 2021 ല്‍ ഇയാള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. അത് നല്ലതിനാവുമെന്നായിരുന്നു ഇയാളുട അമ്മയും അധ്യാപകരും കരുതിയിരുന്നത്. എന്നാല്‍, ഇയാള്‍ തീവ്ര മതചിന്തയിലേക്ക് പോവുകയാണ് ഉണ്ടായത്.

ഫോണ്‍ ഡിസ്പ്ലേയില്‍ ഒസാമ ബിന്‍ ലാഡന്റെ ചിത്രം വെച്ചിരുന്ന ഇയാള്‍, സ്വവര്‍ഗ്ഗ രതിക്കാര്‍ക്കെതിരെയുള്ള ഒരു ഇസ്ലാമിക ഗ്രൂപ്പിലും സജീവ അംഗമായിരുന്നു. ഓണ്‍ലൈനില്‍ തീവ്ര ആശയങ്ങളെ പ്രോത്സാഹിപ്പിച്ചും പ്രചരിപ്പിച്ചും ഇയാള്‍ നിറഞ്ഞു നിന്നിരുന്നു. അതിനിടയിലാണ് 55,000 ല്‍ എറെ ആളുകള്‍ പങ്കെടുക്കുന്ന ഐല്‍ ഓഫ് വൈറ്റ് ഫെസ്റ്റിവലില്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍, പലകാരണങ്ങളാല്‍ അത് നടന്നില്ല. അതിനു ശേഷമായിരുന്നു ഇസ്ലാമിനെ അപമാനിച്ചു എന്ന് അയാള്‍ കരുതിയ രണ്ട് അധ്യാപകരെ വധിക്കാന്‍ തുനിഞ്ഞത്.