റിയാദ്: സൗദിയില്‍ പത്ത് വര്‍ഷത്തെ തടവ് ശിക്ഷക്ക് ജയിലിലായ ഒരു വ്യക്തിയുടെ ഭാര്യ, ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് രണ്ടാമതൊന്നു കൂടി ചിന്തിക്കണം എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുന്നു. ബാങ്ക് ഓഫ് അമേരിക്കയില്‍ ബിസിനസ്സ് അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന അഹമ്മദ് അല്‍ ദൗഷ് മാഞ്ചസ്റ്ററിലായിരുന്നു ജീവിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 ന് ആയിരുന്നു ഇയാളെ, ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കര്‍ശനമായ തീവ്രവാദ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റിലായ ഈ ബ്രിട്ടീഷ് പൗരന്‍ ഇപ്പോള്‍ വന്‍ സുരക്ഷയുള്ള ജയിലിലാണ് കഴിയുന്നത്. സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ കൂടി വിമര്‍ശനം ഉന്നയിച്ചു, ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു വിമതനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നതൊക്കെയാണ് ഇയാള്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍. സൗദി അറേബ്യ എന്ന രാജ്യത്തേക്ക് യാത്ര ചെയ്താലുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ ഇയാളുടെ ഭാര്യ അമാഹെര്‍ നൗര്‍ പറയുന്നത്.

കുടുംബവുമൊത്ത് സൗദി അറേബ്യയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നതും, വിനോദയാത്രക്ക് പോകുന്നതുമെല്ലാം താന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു എന്ന് അവര്‍ പറയുന്നു. എന്നാല്‍, 2024 ആഗസ്റ്റില്‍ റിയാദ് വിമാനത്താവളത്തില്‍ വെച്ച് തന്റെ ഭര്‍ത്താവിനെ പോലീസ് പിടികൂടിയപ്പോള്‍ മുതല്‍ എല്ലാം മാറിമറഞ്ഞിരിക്കുകയാണെന്നും അവര്‍ പറയുന്നു. ഡിലിറ്റ് ചെയ്ത ഒരു ട്വീറ്റാണ് തന്റെ ഭര്‍ത്താവിനെ സൗദി ജയിലിലാക്കിയത് എന്ന് ഇവര്‍ കരുതുന്നു. അതുകൊണ്ടു തന്നെ സൗദിയിലേക്ക് പോകുന്നവര്‍, മുന്‍കാലങ്ങളില്‍ എപ്പോഴെങ്കിലും തങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി സൗദിയെ വിമര്‍ശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്ന് അവര്‍ പറയുന്നു.

എന്നാല്‍, ഏത് ട്വീറ്റാണെന്നോ, അല്ലെങ്കില്‍ ഇയാള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ക്കുള്ള മറ്റ് തെളിവുകളോ സൗദി അധികൃതര്‍ നല്‍കിയിട്ടില്ല എന്നും അവര്‍ പറയുന്നു. യു കെ സര്‍ക്കാരിനും ഇയാളുടെ മേല്‍ ചാര്‍ത്തിയിരിക്കുന്ന ചാര്‍ജ്ജുകളെ കുറിച്ച് അറിവില്ല. എന്നാല്‍, സൗദി അറേബ്യയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ ബ്രിട്ടന്‍ ഇതുവരെ തയ്യാറായിട്ടില്ല. സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിനു പോകുന്നതിലെ അപകടങ്ങളെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെറ്റുകയും, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വേണ്ടി വിദെശങ്ങളില്‍ താങ്ങായി നില്‍ക്കുവാന്‍ പരാജയപ്പെട്ടിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ കുടുംബത്തെ പോലെ സാധാരണ കുടുംബന്നളാണ് ദുരിതം അനുഭവിക്കുന്നതെന്നും അവര്‍ പറയുന്നു.

അറസ്റ്റിന് ശേഷം അല്‍ ദൗഷിനെ 33 ദിവസം ഏകാന്ത തടവിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കോണ്‍സുലാര്‍ സഹായവും നിയമ സഹായവും അയാള്‍ക്ക് രണ്ട് മാസത്തോളം നിഷേധിച്ചു. അതിനു ശേഷമാണ് ഇയാളെ പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. സൗദി സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു നൗറിനെ വിളിച്ച് ഭര്‍ത്താവിനെ ജയിലില്‍ അടച്ച വിവരം അറിയിച്ചത്. എന്നാല്‍ കുറ്റമെന്താണെന്ന് അയാള്‍ പറഞ്ഞില്ല.

ഈ കേസുമായി ബന്ധപ്പെട്ട് യു കെ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി, സൗദി വിദേശകാര്യ മന്ത്രി ഫെയ്‌സല്‍ ബിന്‍ ഫറാന്‍ ബിന്‍ അബ്ദുള്ള രാജകുമാരനുമായി സംസാരിച്ചിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അല്‍ ദൗഷ് ജയിലില്‍ ആയതിനു ശേഷമാണ് ഇയാള്‍ക്ക് മകന്‍ പിറന്നത്. കുഞ്ഞിനെ ഇതുവരെ കാണുവാനുള്ള ഭാഗ്യം ഇയാള്‍ക്ക് ഉണ്ടായിട്ടില്ല. തന്റെ മാതൃ രാജ്യമായ സുഡാനിലെ യുദ്ധവുമായി ബന്ധപ്പെട്ട് 2018 ല്‍ ഇയാള്‍ ചെയ്ത ഒരു ട്വീറ്റാണ് ഇയാളെ കുഴപ്പത്തില്‍ ചാടിച്ചതെന്ന് കരുതുന്നു. എന്നാല്‍, ഇത് ഡിലിറ്റ് ചെയ്യുകയും ചെയ്തതാണ്.