- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഡല്‍ഹിയിലും രാജസ്ഥാനിലേക്കും വഴി തിരിച്ചു വിടും; 130 കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മാണം രണ്ടു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും; പഞ്ചാബിലേക്കും ഹരിയാനയിലേക്കും കൂടി ആ ജലം എത്തുന്നതോടെ പാക്കിസ്ഥാന് നട്ടം തിരിയും; സിന്ധു നദീജലക്കരാര്‍; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും, പാക്കിസ്ഥാനിലെ ഭാവി വരള്‍ച്ചയ്ക്ക് പഹല്‍ഗാം പ്രതികാരം; ഇനി രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല
ന്യൂഡല്‍ഹി: സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യന്‍ നദികളില്‍നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പുതിയ കനാലുകള്‍ പണിത് ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജലം എത്തിക്കും. രക്തവും വെള്ളവും ഇനി ഒരുമിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാന് വലിയ തിരിച്ചടിയായി ഇതു മാറും. വ്യക്തമായ പദ്ധതി കേന്ദ്രം തയ്യറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാന്‍ കനാല്‍ നിര്‍മിക്കും. ആദ്യ ഘട്ടത്തില്‍ ജലം രാജസ്ഥാനിലെ ശ്രീ ഗംഗ നഗറില്‍ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിര്‍മിക്കുക. 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലായിരിക്കും ഇതിനായി നിര്‍മിക്കുക. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ നാല് കത്തുകളയച്ചതായി റിപ്പോര്‍ട്ടുണ്ട്. ജലലഭ്യതക്കുറവ് കാരണം പാക്കിസ്ഥാന്ഡ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണെന്നാണ് സൂചന. പാക്കിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും കരാര്‍വിഷയത്തില്‍ കത്തയച്ചതായാണ് സൂചന. ഇതിനിടെയാണ് കനാലുണ്ടാക്കി വെള്ളം തിരിച്ചു വിടാനുള്ള ഇന്ത്യന്‍ നീക്കം. ഇതോടെ പാക്കിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും ജലം എത്തുന്നില്ലെന്ന് കേന്ദ്രം ഉറപ്പാക്കും. മൂന്ന് വര്‍ഷം കൊണ്ട് കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കും. എന്നാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് വേണ്ടി യുദ്ധകാല അടിസ്ഥാനത്തില്‍ പണികള്‍ തുടങ്ങും. രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാനദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മിക്കും. ജലം യമുനയില്‍ എത്തുന്നതോടെ, ഡല്‍ഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലേക്കും ബിയാസിലെ ജലം ഒഴുകും.
അടുത്തിടെ, സിന്ധു നദി കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എല്ലാ ആശങ്കകളും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി വീണ്ടും പാകിസ്താന്‍ ഇന്ത്യക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിനാണ് കത്ത് കൈമാറിയത്. ഇതേ അപേക്ഷയുമായി പാകിസ്താന്‍ നേരത്തെ നല്‍കിയ രണ്ട് കത്തുകള്‍ ഇന്ത്യ തള്ളിയിരുന്നു. പാകിസ്താന്‍ കൈമാറിയ പുതിയ കത്ത് ജല്‍ ശക്തി മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ഭീകരതയും വ്യാപാരവും ഒന്നിച്ചു മുന്നോട്ടുപോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരസ്പരവിശ്വാസവും സൗഹൃദവും അടിസ്ഥാനമാക്കി തയ്യാറാക്കിയ സിന്ധു നദീജലക്കരാറിന്റെ അന്തഃസത്തയ്ക്കെതിരെയാണ് പാക്കിസ്ഥാന്‍ പ്രവര്‍ത്തനം എന്നാണ് ഇന്ത്യന്‍ വിലയിരുത്തല്‍. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുര്‍താസ ജല്‍ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സിന്ധു നദിയില്‍ നിന്നുള്ള ജലത്തിന്റെ കാര്യത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന കനാലുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇന്ത്യ തുടങ്ങിവെച്ചിരിക്കുന്നത്. ചെനാബ്, ഝലം, സിന്ധു നദികളില്‍ നിന്നുള്ള ജലം ഇന്ത്യയിലേക്ക് വഴിതിരിച്ചുവിടുന്ന പദ്ധതികളാണ് ആരംഭിച്ചത്. കരാര്‍ പ്രകാരം പാക്കിസ്ഥാന് അവകാശപ്പെട്ട നദികളാണ് ഇവ മൂന്നും.
ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നുവെന്നാണ് വിവരം. കനാല്‍ വികസിപ്പിച്ചാല്‍ സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍വരെ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാനാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇത് 40 ഘനമീറ്റര്‍ മാത്രമാണ്. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കനാലിന് 60 കിലോമീറ്ററോളം നീളമുണ്ട്. ഇതിന്റെ നീളം 120 കിലോമീറ്റര്‍ വരെ ആക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. പൂര്‍ത്തിയായാല്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ ആണ് കാര്യമായി ബാധിക്കുക. ഇതിന് പുറമെ മറ്റ് നദികളില്‍ ജലവൈദ്യുത പദ്ധതികളും നിര്‍മിക്കും. അതിലൂടെ ജലമൊഴുക്ക് കുടുതല്‍ നിയന്ത്രിക്കാനാകും. മൂന്ന് നദികളില്‍ നിന്നുമുള്ള ജലം വഴിതിരിച്ചുവിട്ട് ജമ്മുകശ്മീര്‍ അടക്കമുള്ള വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. മാത്രമല്ല വലിയതോതില്‍ ജലം സംഭരിക്കാനുള്ള റിസര്‍വോയറുകള്‍ നിര്‍മിക്കുകയും ചെയ്യും.
ഇന്ത്യയുടെ ജലാവശ്യകത നിറവേറ്റാനാവശ്യമായ പദ്ധതിനിര്‍ദേശങ്ങള്‍ക്കായുള്ള വിദഗ്ധപരിശോധനകള്‍ ഊര്‍ജിതപ്പെടുത്തും. ചെനാബ് നദിയിലെ ഇന്ത്യയുടെ ജലവൈദ്യുതപദ്ധതികളായ ബാഗ്ലിഹര്‍, സലാല്‍ അണക്കെട്ടുകളില്‍നിന്ന് ചെളിയും എക്കലും നീക്കി ശേഷി കൂട്ടാനുള്ള നടപടികളിലേക്കും ഇന്ത്യ കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അണക്കെട്ട് തുറന്നുവിടുന്ന പ്രക്രിയ ആരംഭിച്ചു.