തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. തിങ്കളാഴ്ച രാത്രി 12.30നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുഞ്ഞ് അതിഥിയായി എത്തിയത്. കുഞ്ഞിന് ജൂണ്‍ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ഗോപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2.700 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷംശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി.

പല സാഹചര്യങ്ങളാല്‍ സംരക്ഷിക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുരുന്നുകളെ കൈയ്യ് നീട്ടി സ്വീകരിച്ച് മാതൃത്വത്തിന്റെ സ്‌നേഹവാത്സല്യങ്ങളോടെ സംരക്ഷിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം 7 കുട്ടികളെയും ആലപ്പുഴയില്‍ 3 കുട്ടികളും ഉള്‍പ്പെടെ 10 കുഞ്ഞുങ്ങളാണ് പരിചരണയ്ക്കായി ലഭിച്ചത്. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്.

സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും സമിതിയുടെയും തീവ്രമായ ബോധവത്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കിയതു കൊണ്ടാണ് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിര്‍ഭാഗ്യവും അപമാനവുമെന്ന നിലയില്‍ നിന്ന് കുരുന്നു ജീവനുകള്‍ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിന്റെ സംരക്ഷണാര്‍ത്ഥം എത്തിക്കുന്നതെന്ന് ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കി സുതാര്യമായ ദത്തെടുക്കല്‍ നടപടിക്രമങ്ങളിലൂടെ ദത്ത് നല്‍കാന്‍ സമിതിക്ക് കഴിഞ്ഞു.

കഴിഞ്ഞ 26മാസത്തിനിടയില്‍ സമിതി ഇപ്രകാരം 163 കുട്ടികളെയാണ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ദത്ത് നല്‍കിയത്. ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.